കള്ളപ്പണമെവിടെ?; 14 ലക്ഷം കോടിയും ബാങ്കില്‍ തിരിച്ചെത്തി; ശേഷിക്കുന്നത് 75,000 കോടിമാത്രം
ദില്ലി: കള്ളപ്പണം ഇല്ലാതാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ കറന്‍സി നിരോധനം പാളിയെന്ന് സൂചിപ്പിച്ച് ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍. 500, 1,000 രൂപ നോട്ടുകള്‍ അസാധുവാക്കുമ്പോള്‍ ജനങ്ങളുടെ കൈയ്യിലുണ്ടായിരുന്ന 14 ലക്ഷം കോടി രൂപയും തിരിച്ചെത്തിയതായി ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.
കേവലം 75,000 കോടി രൂപമാത്രമാണ് ബാങ്കുകളില്‍ തിരിച്ചെത്താനുള്ളത്. ഇവയാകട്ടെ 50,000 കോടിരൂപ നേരത്തെ ബാങ്കുകളിലുണ്ടായിരുന്നു. വലിയൊരു പങ്ക് പ്രവാസികളുടെ കൈയ്യിലുണ്ടാകുമെന്നും മറ്റൊരു ഭാഗം പ്രകൃതിക്ഷോഭം ഉള്‍പ്പെടെയുള്ള അപകടങ്ങളിലൂടെയും മറ്റും ഇല്ലാതായിട്ടുണ്ടാകുമെന്നുമാണ് വിലയിരുത്തല്‍. 3 ലക്ഷം കോടി രൂപയെങ്കിലും ബാങ്കുകളില്‍ തിരിച്ചെത്തില്ലെന്നും ഇതായിരിക്കും നോട്ട് നിരോധനത്തിലൂടെയുള്ള ഏറ്റവും വലിയ നേട്ടവുമെന്നായിരുന്നു സര്‍ക്കാര്‍ നേരത്തെ അറിയിച്ചിരുന്നത്.
എന്നാല്‍, ഭൂരിഭാഗം നോട്ടുകളും തിരിച്ചെത്തിയതോടെ സര്‍ക്കാരിന്റെ പ്രഖ്യാപനം പൂര്‍ണമായും ഫലമില്ലാതായ അവസ്ഥയിലാണ്. ആര്‍ബിഐ അടുത്ത ദിവസംതന്നെ തിരിച്ചെത്തിയ നോട്ടുകളുടെ വിവരം പുറത്തുവിട്ടേക്കുമെന്ന് സൂചനയുണ്ട്. സര്‍ക്കാരിന്റെ കടുത്ത സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് ഇതുവരെ യഥാര്‍ഥ വിവരങ്ങള്‍ പുറത്തുവിടാതിരുന്നത്.
ബാങ്കുകളില്‍ തിരിച്ചെത്തിയ കറന്‍സി നോട്ടുകള്‍ക്ക് പകരമായി അത്രയും നോട്ടുകള്‍ പുറത്തിറക്കാത്തത് ജനങ്ങള്‍ക്ക് വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കിയിരിക്കുന്നത്. പുറത്തിറക്കിയ നോട്ടുകളില്‍ വലിയൊരുഭാഗം ബാങ്ക് ഉദ്യോഗസ്ഥരെ സ്വാധീനിച്ച് കള്ളപ്പണക്കാര്‍ കൈക്കലാക്കുകയും ചെയ്തിട്ടുണ്ട്. ഇവയില്‍ ചെറിയൊരു പങ്ക് മാത്രമേ ആദായ നികുതി വകുപ്പിന് കണ്ടെടുക്കാന്‍ കഴിഞ്ഞിട്ടുള്ളൂ.