ശത്രുക്കളെ തുരത്താൻ ഇന്ത്യയ്ക്ക് പുതിയ അടവുകൾ!! സൈന്യത്തിന് ആയുധങ്ങള്‍ വാങ്ങാൻ 15,935 കോടി,
ദില്ലി: ജമ്മു കശ്മീരിലെ ഭീകരാക്രമണങ്ങളുടെ പശ്ചാലത്തില്‍ പ്രതിരോധ ആയുധങ്ങൾ വാങ്ങുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ച് പ്രതിരോധ മന്ത്രാലയം. ഇന്ത്യൻ സൈന്യത്തിന് ആയുധങ്ങള്‍ വാങ്ങുന്നതിന് 15,935 കോടി രൂപ അനുവദിക്കന്നതിന് പ്രതിരോധ മന്ത്രാലയത്തിന്റെ അംഗീകാരം. 16,500 ലൈറ്റ് മെഷിൻ ഗണ്ണുകളും 7.4 ലക്ഷം റൈഫിളുകളും വാങ്ങുന്നതിനാണ് പ്രതിരോധ മന്ത്രാലയം അനുമതി നല്‍കിയിട്ടുള്ളത്. പ്രതിരോധ മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഡിഫന്‍സ് അക്വിസിഷൻ കൗൺസിൽ യോഗത്തിലാണ് ആയുധങ്ങൾ വാങ്ങുന്നത് സംബന്ധിച്ച ധാരണയിലെത്തുന്നത്.
രാജ്യത്തെ കര, നാവിക, വ്യോമസേനകള്‍ക്ക് നിലവിൽ 43,732 ലൈറ്റ് മെഷീന്‍ ഗണ്ണുകളാണ് ആവശ്യം. എന്നാൽ ഇന്ത്യ- ചൈന, ഇന്ത്യ- പാക് അതിർത്തിയിൽ വിന്യസിച്ചിട്ടുള്ള സൈന്യത്തിന് ആവശ്യമായ 16,500 എൽഎംജികൾ ലഭ്യമാക്കാനാണ് പ്രതിരോധ മന്ത്രാലയം ഇപ്പോൾ നടത്തിവരുന്നത്. അംഗീകാരം ലഭിച്ചുവെങ്കിലും ആയുധങ്ങൾ വാങ്ങി സൈന്യത്തിന്റെ ഭാഗമാക്കുന്നതിന് വര്‍ഷങ്ങളണാടെക്കുക. എന്നാൽ അതിർത്തിയിലെ സേനയ്ക്ക് ആവശ്യമായ ആയുധങ്ങൾ ഫാസ്ട്രാക്ക് അടിസ്ഥാനത്തിൽ വാങ്ങി സൈന്യത്തിന് ലഭ്യമാക്കാനുള്ള നീക്കങ്ങളാണ് പ്രതിരോധ മന്ത്രാലയം നടത്തിവരുന്നത്. ആഗോള വിപണിയിൽ 1,819 കോടി രൂപ വില വരുന്നതാണ് എൽഎംജികൾ.
ജമ്മു കശ്മീരിലെ സുൻജ് വാൻ സൈനിക ക്യാമ്പിന് നേരെയുണ്ടായ ഭീകരാക്രമണത്തിൽ ആറ് പേര്‍ കൊല്ലപ്പെട്ടിരുന്നു. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ പത്തോളം പേർക്ക് ആക്രമണത്തിൽ പരിക്കേൽക്കുകയും ചെയ്തിരുന്നു. ശനിയാഴ്ച പുലർച്ചെയായിരുന്നു സൈനിക ക്യാമ്പിന് സമീപത്തുള്ള ക്വാർട്ടേഴ്സിന് നേർക്ക് ഭീകരാക്രമണമുണ്ടായത്. തുടർന്ന് തിങ്കളാഴ്ച കശ്മീരിലെ സിആര്‍പിഎഫ് ക്യാമ്പിന് നേരെയും ഭീകരാക്രമണമുണ്ടായിരുന്നു. ഒരു സിആർപിഎഫ് ജവാനാണ് ആക്രമണത്തില്‍ വീരമൃത്യു വരിച്ചത്. ഇന്ത്യ- പാക് അതിർത്തിയില്‍ പാക് സൈന്യം പ്രകോപനമില്ലാതെ ആക്രമണം തുടരുന്ന സാഹചര്യത്തിലാണ് ഇന്ത്യയ്ക്ക് തിരിച്ചടി നൽകിക്കൊണ്ട് ഭീകരാക്രമണങ്ങളും പതിവ് സംഭവങ്ങളാവുന്നത്.