കർഷക മാർച്ച്: പോലീസിന്റെ ജലപീരങ്കി ഓഫ് ചെയ്ത 'ഹീറോ'യ്ക്ക് എതിരെ കൊലപാതക ശ്രമത്തിന് കേസ്
ദില്ലി: കര്‍ഷക സമരത്തിനിടെ പോലീസിന്റെ ജലപീരങ്കി ഓഫ് ചെയ്ത യുവാവിനെതിരെ കൊലപാതക ശ്രമം അടക്കമുളള കുറ്റങ്ങള്‍ ചുമത്തി കേസെടുത്ത് ദില്ലി പോലീസ്. പോലീസിന്റെ ജലപീരങ്കിക്ക് മുകളില്‍ കയറി യുവാവ് ടാപ്പ് ഓഫ് ചെയ്യുന്ന വീഡിയോ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. കേന്ദ്ര സര്‍ക്കാര്‍ പാസ്സാക്കിയ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് പഞ്ചാബിലേയും ഹരിയാനയിലേയും അടക്കം പതിനായിരക്കണക്കിന് കര്‍ഷകര്‍ നടത്തുന്ന ദില്ലി ചലോ മാര്‍ച്ചിനിടെയായിരുന്നു സംഭവം.
കര്‍ഷകരുടെ മാര്‍ച്ച് ദില്ലിയിലേക്ക് കടക്കുന്നത് തടയാന്‍ ജലപീരങ്കിയും കണ്ണീര്‍ വാതകവും അടക്കം പോലീസ് ഉപയോഗിച്ചിരുന്നു. കര്‍ഷകര്‍ക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗം നടത്തുന്നതിനിടെ നവദീപ് സിംഗ് എന്ന യുവാവ് ജലപീരങ്കിക്ക് മുകളില്‍ കയറി ടാപ്പ് ഓഫ് ചെയ്യുകയായിരുന്നു. ഇതോടെ പോലീസും ജലപീരങ്കിക്ക് മുകളില്‍ കയറി നവ്ദീപിനെ പിടികൂടാന്‍ ശ്രമിച്ചു. എന്നാല്‍ തൊട്ടടുത്തുണ്ടായിരുന്ന ട്രാക്ടറിന് മുകളില്‍ സിനിമാ സ്‌റ്റൈലില്‍ ചാടി യുവാവ് പോലീസിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നു.

ഈ വീഡിയോ സോഷ്യല്‍ മീഡിയ ഏറ്റെടുത്തു. കര്‍ഷകരുടെ രക്ഷകന്‍ എന്നാണ് യുവാവിനെ സോഷ്യല്‍ മീഡിയ വിശേഷിപ്പിച്ചത്. 26കാരനായ നവ്ദീപ് സിംഗ് ഹരിയാനയിലെ അംബാലയില്‍ നിന്നുളള കര്‍ഷകനാണ്. കര്‍ഷക സംഘടനാ നേതാവ് ജയ് സിംഗിന്റെ മകന്‍ കൂടിയാണ് നവ്ദീപ് സിംഗ്. കൊലപാതക ശ്രമം കൂടാതെ കലാപമുണ്ടാക്കല്‍, കൊവിഡ് 19 നിയന്ത്രണങ്ങളുടെ ലംഘനം എന്നീ വകുപ്പുകള്‍ കൂടിയാണ് നവ്ദീപിന് മേല്‍ പോലീസ് ചുമത്തിയിരിക്കുന്നത്.
Recommended Video
പരാവോ പോലീസ് സ്‌റ്റേഷനിലാണ് നവ്ദ്വീപിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഭാരതീയ കിസാന്‍ യൂണിയന്‍ ഹരിയാന പ്രസിഡണ്ട് ഗുര്‍ണാം സിംഗ് ചാരുണി അടക്കമുളളവര്‍ക്കെതിരെ കര്‍ഷക പ്രക്ഷോഭത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ട്. ദില്ലി ചലോ എന്ന പേരിലുളള കര്‍ഷക പ്രതിഷേധം മൂന്നാം ദിവസവും തുടരുകയാണ്. കര്‍ഷകര്‍ക്ക് ദില്ലിയില്‍ പ്രവേശിക്കാനുളള അനുമതി ഇന്നലെ പോലീസ് നല്‍കിയിരുന്നു.. രണ്ട് ദിവസം കര്‍ഷകരെ ലാത്തിച്ചാര്‍ജ്ജ് നടത്തിയും ജലപീരങ്കി പ്രയോഗിച്ചും പിന്തിരിപ്പിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെട്ടതോടെയാണ് കേന്ദ്രം മുട്ടുമടക്കിയത്.












Click it and Unblock the Notifications