ചന്ദ്രശേഖര്‍ ആസാദിന് അടിയന്തര ചികിത്സ നല്‍കണം, തീഹാർ ജയിൽ അധികൃതരോട് ഉത്തരവിട്ട് കോടതി
ദില്ലി: തീഹാര്‍ ജയിലില്‍ കഴിയുന്ന ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന് അടിയന്തര ചികിത്സ നല്‍കാന്‍ ഉത്തരവിട്ട് ദില്ലി കോടതി. ദില്ലി തീസ് ഹസാരെ കോടതിയാണ് തീഹാര്‍ ജയില്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. എയിംസില്‍ ചികിത്സിക്കാന്‍ അനുവദിക്കണം എന്നാവശ്യപ്പെട്ട് ചന്ദ്രശേഖര്‍ ആസാദ് കോടതിയെ സമീപിച്ചിരുന്നു. ഈ ഹര്‍ജിയിലാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് പ്രതിഷേധിച്ചതിനാണ് ചന്ദ്രശേഖര്‍ ആസാദിനെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചിരിക്കുന്നത്. ആരോഗ്യനില മോശമായ അദ്ദേഹത്തിന് അടിയന്തര ചികിത്സ നല്‍കണം എന്ന് ആവശ്യം ഉയര്‍ന്നിരുന്നു. ചന്ദ്രശേഖര്‍ ആസാദിന്റെ ആരോഗ്യനില സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ദരിയാഗഞ്ച് പോലീസിനോട് കോടതി ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ രേഖകള്‍ കോടതിക്ക് മുന്നില്‍ ഇന്ന് പോലീസ് ഹാജരാക്കിയില്ല. തുടര്‍ന്ന് ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത് വ്യാഴാഴ്ചത്തേക്ക് മാറ്റിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം ചന്ദ്രശേഖര്‍ ആസാദിനെ ദില്ലി ദീന്‍ ദയാല്‍ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. എന്നാല്‍ ഇവിടെ ചികിത്സ തുടരാതെ വീണ്ടും ജയിലിലേക്ക് കൊണ്ടുപോവുകയായിരുന്നു. തുടര്‍ന്നാണ് ചന്ദ്രശേഖര്‍ ആസാദ് കോടതിയെ സമീപിച്ചത്.
ചന്ദ്രശേഖറിനെ അടിയന്തരമായി ദില്ലി എംയിസിലേക്ക് മാറ്റി ചികിത്സ ലഭ്യമാക്കണമെന്നും അല്ലെങ്കില്‍ ഹൃദയാഘാതമുണ്ടാകാനോ ശരീരത്തിന്റെ ഒരു ഭാഗം തളര്‍ന്ന് പോകാനോ സാധ്യതയുണ്ട് എന്നാണ് ഡോക്ടര്‍ ഹര്‍ജീത് സിംഗ് ഭാട്ടി വെളിപ്പെടുത്തിയത്.. എയിംസില്‍ നിന്നും ആഴ്ചയില്‍ രണ്ട് തവണ ഫ്‌ളെബോട്ടമി ആവശ്യമുളള അസുഖമാണ് ചന്ദ്രശേഖറിന്റേതെന്ന് ഡോക്ടര്‍ പറയുന്നു. ഒരു വര്‍ഷത്തോളമായി ഹെമറ്റോളജി വിഭാഗത്തില്‍ ചന്ദ്രശേഖര്‍ ആസാദ് ചികിത്സ തേടുന്നുണ്ട്. ചികിത്സ മുടങ്ങിയാല്‍ അദ്ദേഹത്തിന്റെ രക്തം കട്ട പിടിക്കാനും തുടര്‍ന്ന് ഹൃദയാഘാതമോ പക്ഷാഘാതമോ ഉണ്ടാകാനുമുളള സാധ്യതയുണ്ട്.












Click it and Unblock the Notifications