തരൂരിനെ അപമാനിച്ച അർണാബിന് കണക്കിന് കിട്ടി; വാർത്തയാക്കികോളൂ... പക്ഷേ അപമാനിക്കാൻ പാടില്ലെന്ന് കോടതി
ദില്ലി: റിപ്ലബിക് ചാനലിനെതിരെ രണ്ടു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ശശി തരൂര്‍ നല്‍കിയ മൂന്ന് മാനനഷ്ടക്കേസുകളിൽ കോടതിയുടെ വിധി. ശശി തരൂര്‍ എംപിയുടെ ഭാര്യ സുനന്ദാ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ സംപ്രേഷണം ചെയ്യുന്നതില്‍ തടസ്സമില്ലെന്ന് റിപ്ലബിക് ടെലിവിഷന്‍ ചാനലിനോട് ദില്ലി ഹൈക്കോടതി പറഞ്ഞു. വാർത്തകൾ പുറത്തുവിടാൻ ചാനലിന് അവകാശമുണ്ട്. എന്നാൽ അതിന്റെ പേരിൽ ശശി തരൂരിനെ സമ്മർദ്ദത്തിലാക്കാനോ പ്രതികരിക്കണമെന്ന് നിർബന്ധം പിടിക്കാനോ അർണാബ് ഗോസ്വാമിക്ക് അവകാശമില്ലെന്ന് കോടതി പറഞ്ഞു.
റിപ്ലബിക് ചാനലിനെതിരെ രണ്ടു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ശശി തരൂര്‍ നല്‍കിയ മൂന്ന് മാനനഷ്ടക്കേസുകളിലാണ് കോടതിയുടെ വിധി. മരണവുമായി ബന്ധപ്പെട്ട വാര്‍ത്തകളും ചര്‍ച്ചകളും പുറത്തുവിട്ട ചാനല്‍ തന്നെ അപമാനിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ശശി തരൂർ കോടതിയിൽ പരാതി നൽകിയത്. കൊലപാതകമാണോ എന്ന് തീര്‍ച്ചപ്പെടുത്തുക പോലും ചെയ്യാത്തൊരു മരണം അങ്ങനെയാണെന്ന് വരുത്തിത്തീര്‍ത്ത് തന്നെ കൊലപാതകിയായി ചിത്രീകരിക്കാന്‍ ചാനല്‍ ശ്രമിക്കുന്നുവെന്നും തരൂർ ആരോപിക്കുന്നു.

തരൂരിനോട് അഭിപ്രായം ആരായണം
നിശ്ശബ്ദരായിരിക്കാനുള്ള അവകാശം എല്ലാവരെയും പോലെ ശശി തരൂരിനുമുണ്ടെനന് കോടതി നിരീക്ഷിച്ചു. . അത് മാനിച്ചുകൊണ്ടായിരിക്കണം സുനന്ദാ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട വാര്‍ത്തകളും അതിന്മേലുള്ള ചര്‍ച്ചകളും നടത്തേണ്ടത് എന്നാണ് അര്‍ണബിനോടും റിപബ്ലിക്ക് ചാനലിനോടും കോടതി നിർദേശിച്ചത്. ഭാര്യയുടെ മരണവുമായി ബന്ധപ്പെട്ട ഏത് വാര്‍ത്ത പ്രക്ഷേപണം ചെയ്യുംമുമ്പും ശശി തരൂരിന് മുന്‍കൂര്‍ അറിയിപ്പ് നല്‍കുകയും അദ്ദേഹത്തിന്റെ അഭിപ്രായം ആരായുകയും ചെയ്യണമെന്നും നിർദേശമുണ്ട്.

ആവശ്യപ്പെട്ടത് 2 കോടി രൂപ
മാനനഷ് ടത്തിന് രണ്ട് കോടി രൂപ ആവശ്യപ്പെട്ടാണ് ശശി തരൂര്‍ ഹൈക്കോടതിയെ സമീപിച്ചത്. സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട അനുബന്ധ വാര്‍ത്തയില്‍ അപകീര്‍ത്തികരമായ പരാമര്‍ശം തന്നെക്കുറിച്ച് നടത്തിയെന്നാണ് ശശി തരൂര്‍ ഹര്‍ജിയില്‍ ഉന്നയയിച്ചത്. മുതിര്‍ന്ന അഭിഭാഷകനും കോണ്‍ഗ്രസ് നേതാവുമായ സല്‍മാന്‍ ഖുര്‍ഷിദാണ് തരൂരിന് വേണ്ടി കോടതിയിൽ ഹാജരായത്.

വാചാടോപം കുറയ്ക്കണം
മെയ് 26 നാണ് തരൂര്‍ മാനനഷ് ടക്കേസ് ഫയല്‍ ചെയ്തത്. സുനന്ദയുടെ മരണത്തെക്കുറിച്ചുള്ള അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ ഇതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ നൽകുന്നതിൽ നിന്നും റിപബ്ലിക് ചാനലിനെ തടയണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. 'വാചാടോപം കുറക്കുക. നിങ്ങള്‍ക്ക് നിങ്ങളുടെ വാര്‍ത്തകള്‍ നല്‍കാം. വസ്തുതകള്‍ നിരത്താം. എന്തുംവിളിച്ചു പറയരുത്, അത് ശരിയല്ല' നോട്ടീസ് അയക്കാനുള്ള ഉത്തരവിട്ടുകൊണ്ട് ജസ്റ്റിസ് മന്‍മോഹന്‍ പറഞ്ഞു.

അർണാബിനെതിരെ എംബി രാജേഷും
റിപ്പബ്ലിക് ടിവി ചാനല്‍ എംഡിയും വാര്‍ത്താ അവതാരകനുമായ അര്‍ണാബ് ഗോസ്വാമിക്ക് എതിരെ രൂക്ഷവിമര്‍ശനവുമായി എംബി രാജേഷ് എംപിയും നേരത്തെ രംഗത്തെത്തിയിരുന്നു. അര്‍ണാബ് അഹങ്കാരിയും ധാര്‍ഷ്ട്യക്കാരനുമാണെന്നും താന്‍ കണ്ടതില്‍ വെച്ച് ഏറ്റവും ധാര്‍മികതയില്ലാത്ത പത്രപ്രവര്‍ത്തകനാണെന്നും രാജേഷ് പറഞ്ഞിരുന്നു. തന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ടില്‍ പോസ്റ്റു ചെയ്ത തുറന്ന കത്തിലാണ് എംബി രാജേഷ് അര്‍ണാബിനെതിരെ കടുത്ത ഭാഷയില്‍ പ്രതികരിച്ചത്. 'താങ്കളേക്കാള്‍ വലിയ നേതാക്കളെ ഞാന്‍ കൈകാര്യം ചെയ്തിട്ടുണ്ടെ'ന്ന അര്‍ണാബിന്റെ പ്രസ്താവനയ്ക്ക് മറുപടിയായാണ് രാജേഷ് കത്ത് പോസ്റ്റ് ചെയ്തിരുന്നത്.












Click it and Unblock the Notifications