എംസിഡി തിരഞ്ഞെടുപ്പ്; 188 കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്ക് കെട്ടിവച്ച കാശ് നഷ്ടം, ഒവൈസിക്ക് നാണക്കേട്
ദില്ലി: ദില്ലി മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നാണം കെട്ട തോല്‍വിയാണ് നേരിടേണ്ടി വന്നത്. മത്സരിച്ച 188 സ്ഥാനാര്‍ത്ഥികള്‍ക്കും കെട്ടിവച്ച തുക പോലും ലഭിച്ചില്ല. 2017ലെ എംസിഡി തെരഞ്ഞെടുപ്പില്‍ നേടിയ 30 സീറ്റുമായി താരതമ്യപ്പെടുത്തുമ്പോള്‍ കോണ്‍ഗ്രസിന് ഒറ്റ അക്കത്തില്‍ നിന്ന് കടക്കാനാകാതെ 9 സീറ്റുകള്‍ മാത്രമാണ് നേടാനായത്. 128 സീറ്റുകളില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയ ബി എസ് പിക്ക് ഒരു സീറ്റില്‍ പോലും വിജയിക്കാന്‍ സാധിച്ചില്ല.
അസദുദ്ദീന്‍ ഒവൈസിയുടെ എ ഐ എം ഐ എമ്മിനാണ് നാണം കെട്ട തോല്‍വി സ്വന്തമാക്കിയത്. നോട്ടയ്ക്ക് ലഭിച്ച വോട്ടിനേക്കാള്‍ കുറവ് വോട്ട് മാത്രമാണ് എ ഐ എം ഐ എമ്മിന് നേടാനായത്. വെറും 0.62 ശതമാനമാണ് ഇവര്‍ക്ക് നേടാന്‍ സാധിച്ചത്. എന്നാല്‍ നോട്ടയ്ക്ക് 0.78 ശതമാനം വോട്ട് ലഭിച്ചു.
അതേസമയം, ദില്ലി മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ 15 വര്‍ഷം തുടര്‍ച്ചയായി അധികാരത്തിലിരുന്ന ബി ജെ പി പരാജയപ്പെടുത്തി ആം ആദ്മി പാര്‍ട്ടി നിര്‍ണായക വിജയം നേടി. വോട്ടെണ്ണല്‍ അവസാനിച്ചപ്പോള്‍ എഎപി 134 സീറ്റുകള്‍ നേടിയപ്പോള്‍ ബിജെപി 104 സീറ്റുകളുമായി രണ്ടാം സ്ഥാനത്തെത്തി.
സർദർശഹർ ഉപതിരഞ്ഞെടുപ്പ്: വ്യക്തമായ ലീഡോടെ കോണ്‍ഗ്രസ് ബഹുദൂരം മുന്നില്‍, ബിജെപിക്ക് വന്‍തിരിച്ചടി
48 സീറ്റുകള്‍ മാത്രം നേടിയ 2017ലെ എം സി ഡി തിരഞ്ഞെടുപ്പില്‍ നിന്ന് വ്യത്യസ്തമായി 134 സീറ്റുകള്‍ നേടി എ എ പി വ്യക്തമായ മേദാവിത്വം സ്ഥാപിച്ചു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 181 സീറ്റുകള്‍ നേടി സിംഹഭാഗവും നേടിയ ബി ജെ പിയെ ഇത്തവണ ആം ആദ്മി പാര്‍ട്ടി 104 സീറ്റില്‍ ഒതുക്കുകയായിരുന്നു. ആകെ 250 വാര്‍ഡുകളാണ് ദില്ലി മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍.
ഡിസംബര്‍ നാലിന് നടന്ന തിരഞ്ഞെടുപ്പില്‍ 73 ലക്ഷം വോട്ടര്‍മാരാണ് വോട്ട് ചെയ്തത്. പോള്‍ ചെയ്ത വോട്ടുകളുടെ 80 ശതമാനത്തിലധികം ബിജെപിയും ആം ആദ്മി പാര്‍ട്ടിയും പങ്കിട്ടു. എ എ പി 42.05 ശതമാനം വോട്ട് നേടിയപ്പോള്‍ ബി ജെ പിക്ക് ആകെ വോട്ടുകളുടെ 39.09 ശതമാനം നേടാനായി. രണ്ട് പാര്‍ട്ടികളും തമ്മില്‍ 2.96 ശതമാനത്തിന്റെ വ്യത്യാസം മാത്രമാണുള്ളത്.
ഗുജറാത്തില്‍ 'ബോസ്' ബിജെപി തന്നെ, 50 ശതമാനം വോട്ട് വിഹിതം, വരവറിയിച്ച് ആം ആദ്മി
ആഭ്യന്തര മന്ത്രാലയത്തിന്റെ അറിയിപ്പിനെത്തുടര്‍ന്ന് ലെ മൊത്തം എംസിഡി വാര്‍ഡുകളുടെ എണ്ണം 272 ല്‍ നിന്ന് 250 ആയി കുറച്ചിരുന്നു. ഈ വര്‍ഷം മേയില്‍ കേന്ദ്രം മൂന്ന് കോര്‍പ്പറേഷനുകളെ ഒന്നാക്കി. ആകെയുള്ള 250 വാര്‍ഡുകളില്‍ 42 എണ്ണം സംവരണം ചെയ്തിട്ടുണ്ട്. ചാന്ദ്നി മഹല്‍ വാര്‍ഡില്‍ നിന്നാണ് ഏറ്റവും ഉയര്‍ന്ന വിജയമാര്‍ജിന്‍ രേഖപ്പെടുത്തിയത്. ആം ആദ്മി പാര്‍ട്ടിയുടെ ആലി മുഹമ്മദ് ഇഖ്ബാല്‍ കോണ്‍ഗ്രസിന്റെ മുഹമ്മദ് ഹമീദിനെ 17,134 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി.
ഗുജറാത്ത് ഫലം: പാലം അപകടം നടന്ന മോർബിയില്‍ ബിജെപിക്ക് തിരിച്ചടി, ലീഡ് പിടിച്ച് എഎപി
അതേസമയം, തിരഞ്ഞെടുപ്പില്‍ മത്സരിച്ച ആകെ 780 സ്ഥാനാര്‍ത്ഥികള്‍ക്കും കെട്ടിവച്ച കാശ് നഷ്ടപ്പെട്ടു. തിരഞ്ഞെടുപ്പ് കമ്മിഷനാണ് ഇതുമായി ബന്ധപ്പെട്ട കണക്ക് പുറത്തുവിട്ടത്. ഡിസംബര്‍ നാലിന് നടന്ന തെരഞ്ഞെടുപ്പില്‍ 1,349 സ്ഥാനാര്‍ത്ഥികളാണ് മത്സരിച്ചത്. പണം നഷ്ടപ്പെട്ടവരില്‍ 370 സ്വതന്ത്രരും 188 കോണ്‍ഗ്രസും 128 ബി എസ് പിയും 13 എ ഐ എം എമ്മും 3 എ എ പിയും 10 ബി ജെ പിയും ഉള്‍പ്പെടുന്നു.