നാടുകടത്തപ്പെട്ട ഗുജറാത്ത് സ്വദേശികളെ നാട്ടിലെത്തിച്ചു; തിരികെ എത്തിയത് 33 പേർ
അഹമ്മദാബാദ്: അമേരിക്കയിൽ നിന്നും നാടുകടത്തപ്പെട്ട ഗുജറാത്ത് സ്വദേശികളെ നാട്ടിലെത്തിച്ചു. 33 പേരാണ് ഇന്ന് രാവിലെയോടെ അഹമ്മദാബാദ് എയർപോർട്ടിൽ ഇറങ്ങിയത്. ഇവരെ പോലീസ് വാഹനങ്ങളിൽ വീടുകളിലേക്ക് എത്തിച്ചതായി ഗുജറാത്ത് അസിസ്റ്റന്റ് കമ്മീഷ്ണർ അറിയിച്ചു.
'അമൃത്സർ വിമാനത്താവളത്തിൽ ഇറങ്ങിയ 33 പേരെയാണ് അഹമ്മദാബാദിൽ എത്തിച്ചത്. ഇവരിൽ കുട്ടികളും സ്ത്രീകളുമുണ്ട്. അവരെ പോലീസ് വാഹനങ്ങളിൽ സുരക്ഷിതമായി വീട്ടിലേക്ക് എത്തിച്ചു', എസിപി ആർഡി ഒസ പറഞ്ഞു. മെഹ്‌സാന, ഗാന്ധിനഗർ, പടാൻ,വഡോദര, ഖേദ ജില്ലകളിൽ നിന്നുള്ളവരാണ് പലരും.

കഴിഞ്ഞ ദിവസമാണ് അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരുമായുള്ള അമേരിക്കൻ സൈനിക വിമാനം അമൃത്സറിൽ എത്തിയത്. 108 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. അതേസമയം തങ്ങളെ വിലങ്ങുവെച്ചാണ് നാടുകടത്തിയതെന്ന ഇവരുടെ വെളിപ്പെടുത്തലിൽ വിവാദം പുകയുന്നുണ്ട്. തങ്ങളുടെ കൈയ്യിലും കാലിലും വിലങ്ങും ചങ്ങലയും ഉണ്ടായിരുന്നും അമൃത്സറിൽ എത്തിയപ്പോൾ മാത്രമാണ് വിലങ്ങുകൾ അഴിച്ചതെന്നുമാണ് ഇന്ത്യക്കാർ വെളിപ്പെടുത്തിയത്. തങ്ങളെ നാട്ടിലേക്ക് മാറ്റുകയാണെന്ന് പോലും അറിഞ്ഞിരുന്നില്ലെന്നും പലരും പറഞ്ഞു. സൈനിക വിമാനത്തിൽ ഇന്ത്യക്കാരെ എത്തിച്ചതിൽ പ്രതിഷേധം ഉയരുന്നതിനിടെയാണ് ദുരിത യാത്രയെ കുറിച്ചുള്ള വെളിപ്പെടുത്തലുകളും വരുന്നത്.
അതിനിടെ ഇന്ത്യക്കാർക്ക് എതിരായ നടപടിയിൽ യുഎസ് പ്രസിഡന്റ് ഡൊണാൾ് ഡ് ട്രംപിനോട് പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. ട്രംപ് തന്റെ ഏറ്റവും അടുത്ത സുഹൃത്താണെന്ന് പറയുന്ന മോദി എന്തുകൊണ്ടാണ് അദ്ദേഹത്തോട് സംസാരിക്കാത്തതെന്നും പഞ്ചാബ് എൻ ആർ ഐ കാര്യ മന്ത്രി കുൽദീപ് സിംഗ് ധാലിവാൾ ചോദിച്ചു. നാടുകടത്തപ്പെട്ടവരിൽ പഞ്ചാബിൽ നിന്നുള്ള 33 പേരാണ് ഉൾപ്പെടുന്നത്.
'ട്രംപ് തന്റെ സുഹൃത്താണെന്ന് മോദി എപ്പോഴും പറയുന്നത് നമ്മൾ കേൾക്കാറുണ്ട്. 2019 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ട്രംപിന് വേണ്ടി പ്രചരണം പോലും നടത്തിയ ആളാണ് മോദി. അനധികൃത കുടിയേറ്റം സംബന്ധിച്ച വിഷയങ്ങൾ അന്തരാഷ്ട്ര തലത്തിലുള്ള കാര്യങ്ങളാണ്. ആ നിലയിൽ തന്നെ ഈ പ്രശ്നങ്ങൾ പരിഹരിക്കണം', അദ്ദേഹം പറഞ്ഞു.
'ദുബായിൽ നിന്നുള്ള ഏജന്റുമാരാണ് തങ്ങളെ വഞ്ചിച്ചതെന്നാണ് പലരും പറഞ്ഞത്. ചിലർ ഫോണിലൂടെ സംസാരിച്ചാണ് കരാർ ഉറപ്പിച്ചത്. നാട്ടിലെത്തിയ ചിലർക്ക് കനേഡിയൻ വിസയുണ്ടായിരുന്നു. മറ്റ് ചില രാജ്യങ്ങളുടെ വിസ ഉള്ളവരും ഉണ്ടായിരുന്നു. എന്നാൽ യുഎസിൽ എത്തിയതോടെ അവരുടെ പ്രതീക്ഷകൾ അസ്തമിച്ചു', കുൽദീപ് സിംഗ് ധാലിവാൾ പറഞ്ഞു.












Click it and Unblock the Notifications