'കാവ്യ മാധവൻ 11 മണിക്ക് ഹാജരാകണം';നടി ആക്രമിക്കപ്പെട്ട കേസിൽ ചടുല നീക്കവുമായി ക്രൈംബ്രാഞ്ച്
കൊച്ചി; നടി ആക്രമിക്കപ്പെട്ട കേസന്വേഷണം അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ നിർണായക നീക്കവുമായി അന്വേഷണ സംഘം. കേസിൽ നടൻ ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യ മാധവനോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് അന്വേഷണ സംഘം നോട്ടീസ് അയച്ചു. ഇന്ന് 11 മണിക്ക് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് ക്രൈംബ്രാഞ്ച് ആവശ്യം.

നടി ആക്രമിക്കപ്പെട്ട കേസിന്റെ ഗൂഢാലോചനയിൽ കാവ്യ മാധവനും പങ്കുണ്ടോയെന്നാണ് അന്വേഷണ സംഘം പരിശോധിക്കുന്നത്. ദിലീപിന്റെ സഹോദരി ഭർത്താവ് സുരാജ് കാവ്യയെ കുറിച്ച് പറയുന്ന ശബ്ദ സന്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരിക്കുന്നത്. നേരത്തേയും ഹാജരാകാൻ ആവശ്യപ്പെട്ട് കാവ്യ മാധവന് പോലീസ് നോട്ടീസ് നൽകിയിരുന്നു. എന്നാൽ കാവ്യ ഹാജരായിരുന്നില്ല.

സാക്ഷിയായതിനാൽ വീട്ടിൽ വെച്ച് മാത്രമേ ചോദ്യം ചെയ്യാൻ പാടുള്ളൂ എന്ന നിലപാടാണ് കാവ്യ അറിയിച്ചത്. എന്നാല്‍ ശബ്ദരേഖകള്‍ അടക്കം കേള്‍പ്പിച്ച് സാങ്കേതിക വിദ്യയുടെ സഹായത്തോടെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും വീട്ടില്‍ വെച്ച് ഇത് സാധ്യമാകില്ലെന്നുമാണ് അന്വേഷണ സംഘം അന്ന് നിലപാട് വ്യക്തമാക്കിയത്. മാത്രമല്ല വീട്ടിൽ വെച്ച് ചോദ്യം ചെയ്യുന്നതിൽ സുരക്ഷ പ്രശ്നങ്ങൾ ഉണ്ടെന്നും നിയമ വിദഗ്ദർ ചൂണ്ടിക്കാട്ടിയിരുന്നു.

ചോദ്യം ചെയ്യൽ നടപടികൾ എല്ലാം തന്നെ റെക്കോഡ് ചെയ്യാുള്ള ശ്രമം കാവ്യയുടെ ഭാഗത്ത് നിന്ന് ഉണ്ടായേക്കുമെന്നുള്ള വിലയിരുത്തലുകളാണ് ഉയർന്നത്. അതേസമയം ഇതിനടിയിൽ തുടരന്വേഷണ കാലാവധി അവസാനിച്ചതിനാൽ കാവ്യയെ ചോദ്യം ചെയ്യാൻ അന്വേഷണ സംഘത്തിന് സാധിച്ചിരുന്നില്ല. വീണ്ടും കൂടുതൽ സമയം അന്വേഷണത്തിന് ലഭിച്ച സാഹചര്യത്തിലാണ് നടിയെ ചോദ്യം ചെയ്യാൻ ഒരുങ്ങുന്നത്.

11 മണിക്ക് ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ആലുവയിലെ പദ്മ സരോവരം വീട്ടിൽ വെച്ച് ചോദ്യം ചെയ്യാമെന്ന് കാവ്യ മറുപടി നൽകിയതായാണ് വിവരം. എന്നാൽ ഇതിന് ക്രൈംബ്രഞ്ച് മറുപടി നൽകിയിട്ടില്ല. ചോദ്യം ചെയ്യലിന് മറ്റെവിടേയും എത്തില്ലെന്ന നിലപാട് കാവ്യ തുടർന്നാൽ അന്വേഷണ സംഘം എന്ത് തീരുമാനമാകും എടുക്കുകയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്.

അതേസമയം നടി ആക്രമിക്കപ്പെട്ട കേസിൽ കാവ്യയെ കൂടാതെ 12 പേരെ കൂടി ചോദ്യം ചെയ്തേക്കുമെന്നാണ് വിവരം. കേസിൽ നേരത്തേ കൂറുമാറിയ സാക്ഷികളെ ഉൾപ്പെടെയാണ് ചോദ്യം ചെയ്തേക്കുക. സാക്ഷികളെ ചോദ്യം ചെയ്യുന്നതിലൂടെ ദിലീപിനെതിരായ ഗൂഢാലോചന കുറ്റം തെളിയിക്കാൻ സാധിക്കുമെന്നതാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ.

നേരത്തേ കേസിൽ കൂറുമാറിയ സാഗർ വിൻസെന്റിനെ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. നടിയെ ആക്രമിച്ച സംഭവത്തിന് പിന്നാലെ പള്‍സര്‍ സുനി കാവ്യ മാധവന്റെ ഉടമസ്ഥതയിലുള്ള ‘ലക്ഷ്യ'യിലെത്തി ഒരു കവര്‍ കൈമാറുന്നത് താന്‍ കണ്ടതായാണ് സാഗര്‍ പോലീസിന്റെ ചോദ്യം ചെയ്യലില്‍ നല്‍കിയിരുന്ന മൊഴി. എന്നാല്‍ വിചാരണ വേളയില്‍ കോടതിയില്‍ സാഗര്‍ ഈ മൊഴി മാറ്റുകയായിരുന്നുഎന്നാല്‍ ബാലചന്ദ്രകുമാര്‍ പുറത്തുവിട്ട ശബ്ദരേഖകളിലൂടെയാണ് സാഗര്‍ വിന്‍സന്റ് മൊഴി മാറ്റിയതുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ പുറത്തുവന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു സാഗറിനെ ചോദ്യം ചെയ്തത്.

അതിനിടെ ഇന്ന് നടിയെ അക്രമിച്ച കേസിൽ ദിലീപിന്‍റെ ജാമ്യം റദ്ദാക്കണ പ്രോസിക്യൂഷൻ ഹർജി ഇന്ന് വിചാരണ കോടതി പരിഗണിക്കും. ജാമ്യ വ്യവസ്ഥകൾ ദിലീപ് ലംഘിച്ചെന്നാണ് പ്രോസിക്യൂഷൻ ഹർജിയിൽ പറയുന്നത്. ഹർജിയിൽ വിശദമായ മറുപടി നൽകാൻ കോടതി ദിലീപിനോട് നിർദ്ദേശിച്ചിരുന്നു.

ദിലീപിന്റെ ഫോണിൽ കോടതി രേഖകൾ കണ്ടെത്തിയതുമായി ബന്ധപ്പെട്ട് കോടതി ജീവനക്കാരെ ചോദ്യം ചെയ്യണമെന്ന ഹർജിയും കോടതി ഇന്നാണ് പരിഗണിക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥർ കോടതി അലക്ഷ്യം നടത്തിയെന്ന ഹർജികളും ഇന്ന് വിചാരണ കോടതി പരിഗണിക്കും.












Click it and Unblock the Notifications