'8 കോൺഗ്രസ് എംഎൽഎമാർ ബിജെപിയിലേക്ക്, ഉടൻ രാജിവെക്കും';അവകാശവാദവുമായി എംഎൽഎ
ഗുവാഹട്ടി:അസമിൽ രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ 15 ഓളം എംഎൽഎമാർ എൻ ഡി എ സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്തതിന്റെ ഞെട്ടൽ മാറും മുൻപ് കോൺഗ്രസിൽ നിന്നും കൂട്ടക്കൊഴിഞ്ഞ് പോക്കിന് കളമൊരുങ്ങതായി റിപ്പോർട്ട്. ഒരു മാസത്തിനിടയിൽ 8 എംഎൽഎമാർ കോൺഗ്രസ് വിട്ട് ബി ജെ പിയിലെത്തുമെന്ന് അവകാശപ്പെട്ട് ബിജെപി എം എൽ എയാണ് രംഗത്തെത്തിയത്. എംഎൽഎമാർ ബന്ധപ്പെട്ടുവെന്നും ഉടൻ തന്നെ അവർ പാർട്ടിയിൽ ചേരുമെന്നും എം എൽ എയായ പ്രശാന്ത ഫുകൻ പറഞ്ഞു.

'പാർട്ടി പ്രവർത്തകരുടെ മനോവീര്യം വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ബി ജെ പി എം എൽ എമാരുടെ മണ്ഡലങ്ങളിൽ 'ഗൗരവ് യാത്ര' എന്ന പേരിൽ പ്രത്യേക പരിപാടി നടത്താൻ കോൺഗ്രസ് ആസൂത്രണം നടത്തുന്നുണ്ടെന്നാണ് കേട്ടത്. എന്നാൽ തങ്ങളുടെ എട്ട് എംഎൽഎമാർ ഉടൻ തന്നെ ബിജെപിയിൽ ചേരാൻ ഇരിക്കുമ്പോൾ കോൺഗ്രസ് അത്തരമൊരു അഭ്യാസം നടത്തുന്നതിന്റെ അർത്ഥമെന്തെന്ന് മനസിലാകുന്നില്ല', പ്രശാന്ത് ഫുകൻ പറഞ്ഞു. 9 എംഎൽഎമാരാണ് തങ്ങളെ ബന്ധപ്പെട്ടതെന്നും എന്നാൽ 8 പേരെയാണ് തങ്ങൾ സ്വീകരിക്കാൻ തീരുമാനിച്ചതെന്നും എംഎൽഎ പറഞ്ഞു. എംഎൽഎ സ്ഥാനം രാജിവെച്ച് ബി ജെ പിയിൽ ചേരുന്നത് സംബന്ധിച്ചുള്ള ചർച്ച പുരോഗമിക്കുകയാണെന്നും അദ്ദേഹം അവകാശപ്പെട്ടു.
Recommended Video

ബിജെപിക്കെതിരായ ഗൗരവ് യാത്രയിൽ ശ്രദ്ധ പതിപ്പിക്കാനാണ് കോൺഗ്രസ് അധ്യക്ഷൻ ഭൂപൻ കുമാർ ബോറയുടെ ലക്ഷ്യമെങ്കിൽ ബിജെപിയിലെത്തുന്ന എംഎൽഎമാരുടെ എണ്ണം ഇനിയും കൂടും. താൻ അധ്യക്ഷനായി ഇരിക്കുന്ന കാലത്താണ് പാർട്ടിയിൽ നിന്ന് പരമാവധി എംഎൽഎമാർ രാജിവച്ച് ബിജെപിയിൽ ചേർന്നതെന്ന പേരും അദ്ദേഹത്തിന് ലഭിക്കും, ഫുകൻ പരിഹസിച്ചു.

അടുത്തിടെ നടന്ന രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ പ്രതിപക്ഷത്ത് നിന്നുള്ള 22 എം എൽ എമാർ എൻ ഡി എ സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്തതോടെ തന്നെ വലിയ രീതിയിലുള്ള കൊഴിഞ്ഞ് പോക്ക് കോൺഗ്രസിൽ ഉണ്ടായേക്കുമെന്നുള്ള അഭ്യൂഹങ്ങൾ ശക്തമായിരുന്നു. ദ്രൗപതി മുർമുവിന് വോട്ട് ചെയ്തവരിൽ 15 കോൺഗ്രസ് എംഎൽഎമാർ ഉണ്ടെന്നാണ് വിലയിരുത്തലുകൾ. ഇവർ ആരൊക്കെയാണെന്ന് കണ്ടെത്താൻ നേതൃത്വത്തിന് സാധിച്ചിട്ടില്ല.

അതേസമയം ബിജെപിയുടേത് വെറും അവകാശവാദം മാത്രമാണെന്നായിരുന്നു കോൺഗ്രസ് പ്രതികരണം.'നാളെ മുതൽ ഓഗസ്റ്റ് 15 വരെ സംസ്ഥാനത്തുടനീളം ആരംഭിക്കാൻ പോകുന്ന കോൺഗ്രസ് പാർട്ടി പരിപാടിയിൽ നിന്നും ശ്രദ്ധ തിരിച്ച് വിടുകയെന്ന ലക്ഷ്യത്തോടെയാണ് ഇത്തരം അടിസ്ഥാനരഹിതമായ അവകാശവാദങ്ങൾ ഉന്നയിക്കുന്നത്', അധ്യക്ഷൻ ഭൂപൻ കുമാർ ബോറ പറഞ്ഞു. മന്ത്രിസ്ഥാനം ലഭിക്കാതിരുന്ന ഫുകൻ ബിജെപി നേതൃത്വത്തെ തൃപ്തിപ്പെടുത്താനാണ് ഇത്തരം കാര്യങ്ങൾ വിളിച്ച് പറയുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ബിജെപി സർക്കാർ അധികാരത്തിലേറിയതിന് തൊട്ട് പിന്നാലെ കോൺഗ്രസിൽ നിന്നും എഐയുഡിഎഫിൽ നിന്നുമായി മൂന്ന് എംഎൽഎമാർ രാജിവെച്ചിരുന്നു. പിന്നീട് ഇവർ ബിജെപി ടിക്കറ്റിൽ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുകയും ജയിക്കുകയും ചെയ്തിരുന്നു.

നിലവിൽ 24 എം എൽ എമാരാണ് കോൺഗ്രസിന് സംസ്ഥാനത്ത് ഉള്ളത്. അടുത്തിടെ രാജ്യസഭ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് വോട്ട് ചെയ്തതിനെ തുടർന്ന് മൂന്ന് എംഎൽഎമാരെ പാർട്ടി സസ്പെന്റ് ചെയ്തിരുന്നു. ഭരണകക്ഷിയായ ബിജെപി നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യത്തിന് (എൻഡിഎ) 82 എംഎൽഎമാരുണ്ട്. ബി ജെ പിക്ക് 63 ഉം അസം ഗണ പരിഷത്തിന് 9 ഉം യുണൈറ്റഡ് പീപ്പിൾസ് പാർട്ടി ലിബറൽ (യുപിപിഎൽ) 7, ബോഡോലാൻഡ് പീപ്പിൾസ് ഫ്രണ്ട് (ബിപിഎഫ്) 3 എന്നിങ്ങനെയാണ് അംഗ സംഖ്യം. പ്രതിപക്ഷത്ത് എഐയുഡിഎഫിന് 15 എംഎൽഎമാരുണ്ട്. സിപിഎമ്മിന് ഒന്നും ഒരു സ്വതന്ത്ര എംഎൽഎയും ഉണ്ട്.












Click it and Unblock the Notifications