'എതിർ ശബ്ദങ്ങളെ ഭയപ്പെടുന്ന ഭീരുക്കളാണെന്ന് മോഡിയും കൂട്ടരും വീണ്ടും തെളിയിച്ചു', തുറന്നടിച്ച് എളമരം
ദില്ലി: കാർഷിക ബില്ലിനെതിരെ പ്രതിഷേധിച്ചതിന്റെ പേരിൽ 8 രാജ്യസഭാ എംപിമാരെ സസ്പെൻഡ് ചെയ്ത നടപടിയിൽ വിമർശനം ശക്തം. കേരളത്തിൽ നിന്നുളള എളമരം കരീം, കെകെ രാഗേഷ് അടക്കമുളളവർക്കെതിരെയാണ് നടപടി. പിന്നാലെ രൂക്ഷമായി പ്രതികരിച്ച് എളമരം കരീം രംഗത്ത് വന്നിരിക്കുകയാണ്. ഫേസ്ബുക്കിലാണ് സിപിഎം രാജ്യസഭാ എംപിയുടെ പ്രതികരണം. എതിർ ശബ്ദങ്ങളെ ഭയപ്പെടുന്ന ഭീരുക്കളാണ് തങ്ങളെന്ന് മോഡിയും കൂട്ടരും വീണ്ടും തെളിയിച്ചിരിക്കുന്നുവെന്ന് എളമരം കരീം തുറന്നടിച്ചു.
എളമരം കരീമിന്റെ ഫേസ്ബുക്ക് കുറിപ്പ്: '' ജനാധിപത്യം കശാപ്പു ചെയ്യപ്പെടുന്നു. കർഷകർക്കും സാധാരണക്കാർക്കും വേണ്ടി ഉയരുന്ന ശബ്ദങ്ങളെ അടിച്ചൊതുക്കാനുള്ള ശ്രമം. എതിർ ശബ്ദങ്ങളെ ഭയപ്പെടുന്ന ഭീരുക്കളാണ് തങ്ങളെന്ന് മോഡിയും കൂട്ടരും വീണ്ടും തെളിയിച്ചിരിക്കുന്നു. ഫാസിസ്റ്റ് ഭരണകൂടത്തിന്റെ അടിവേരറുക്കുന്ന കർഷക സമരങ്ങൾക്ക് ഈ സസ്പെൻഷൻ കൂടുതൽ ഊർജം പകരും''.

പുറത്താക്കപ്പെട്ട കോൺഗ്രസ് എംപിമായെ അഭിവാദ്യം ചെയ്ത് കോൺഗ്രസ് നേതാവ് പിസി വിഷ്ണുനാഥ് രംഗത്ത് എത്തി. '' "ചോദ്യം ചോദിച്ച കുട്ടിയെ വേണമെങ്കിൽ അധ്യാപകന് ക്ലാസിൽ നിന്നും പുറത്താക്കാം. പക്ഷേ ആ ചോദ്യം ആ ക്ലാസ് മുറിയിൽ അവശേഷിക്കും." പ്രൊഫ. എം എൻ വിജയൻ ഒരിക്കൽ പറഞ്ഞതാണ്. രാജ്യത്തെ കർഷകരുടെ താത്പര്യങ്ങളെ തകർക്കുന്ന കാർഷിക പരിഷ്കരണ ബില്ലിനെതിരെ രാജ്യസഭയിൽ പ്രതിഷേധം ഉയർത്തി നടപടിക്ക് വിധേയരായ രാജീവ് സതാവ്, സയ്യിദ് നാസർ ഹുസൈൻ, റിപുൻബോറ ഉൾപ്പെടെയുള്ള എംപിമാർക്ക് അഭിവാദ്യങ്ങൾ... നിങ്ങളുയർത്തിയ വിഷയം തീക്ഷ്ണമായി പ്രതിധ്വനിക്കും. #പോരാട്ടം_തുടരും'' എന്നാണ് വിഷ്ണുനാഥ് ഫേസ്ബുക്കിൽ കുറിച്ചത്.
Recommended Video
രാജ്യസഭയിൽ എംപിമാരെ പുറത്താക്കിയത് കീഴ്വഴക്കമില്ലാത്ത നടപടിയെന്നാണ് മുൻ രാജ്യസഭാ ഉപാദ്ധ്യക്ഷൻ കൂടിയായ പിജെ കുര്യൻ പ്രതികരിച്ചത്. തെറ്റായ നടപടിയെന്നും രാജ്യസഭയിലെ സംഭവവികാസങ്ങളുടെ ഉത്തരവാദിത്തം മോദി സർക്കാരിനാണെന്നും എകെ ആന്റണി പ്രതികരിച്ചു. സിപിഎമ്മിന്റെ എളമരം കരീം, കെകെ രാഗേഷ്, എഎപിയുടെ സഞ്ജയ് സിംഗ്,കോണ്‍ഗ്രസ് എംപിമാരായ റിപുന്‍ ബോറ, സയിദ് നാസിര്‍ ഹുസൈന്‍, രാജു സാതവ്, തൃണമൂൽ കോൺഗ്രസിന്റെ ഡെറിക് ഒബ്രിയാൻ, ഡൊല സെന്‍, എന്നിവരാണ് നടപടിക്ക് വിധേയരായ എംപിമാര്‍.












Click it and Unblock the Notifications