72കാരിയിൽ നിന്ന് ഫേസ്ബുക്ക് സുഹൃത്തുക്കൾ തട്ടിയെടുത്തത് 42 ലക്ഷം രൂപ !!! ഓൺലൈൻ തട്ടിപ്പ് തുടരുന്നു..
16 കോടി രൂപ നല്‍കാമെന്ന് പറഞ്ഞാണ് ഇവര്‍ വൃദ്ധയുടെ കയ്യില്‍ നിന്ന് പണം തട്ടി എടുത്തത്.
മുംബൈ: ഫേസ്ബുക്ക് സുഹൃത്തുക്കള്‍ ചേര്‍ന്ന് 72കാരിയില്‍ നിന്ന് തട്ടിയെടുത്തത് 42 ലക്ഷം രൂപ. ഓണ്‍ലൈന്‍ തട്ടിപ്പ് നടത്തിയ 2 യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. 16 കോടി രൂപ നല്‍കാമെന്ന് പറഞ്ഞാണ് ഇവര്‍ വൃദ്ധയുടെ കയ്യില്‍ നിന്ന് പണം തട്ടി എടുത്തത്.
72കാരിയുമായി ഫേസ്ബുക്കിലൂടെ സൗഹൃദം സ്ഥാപിയ്ക്കുകയാണ് യുവാക്കള്‍ ആദ്യം ചെയ്തത്. ഇതിലൂടെ ഫോണ്‍ നമ്പര്‍ ശേഖരിയ്ക്കുകയും, ഫോണില്‍ വിളിയ്ക്കാന്‍ തുടങ്ങുകയും ചെയ്തു.
യുവാക്കളില്‍ ഒരാള്‍ക്ക് ബ്രിട്ടണില്‍ ലോട്ടറി അടിച്ചിട്ടുണ്ടെന്നും, ഇതിലൂടെ ലഭിയ്ക്കുന്ന 16 കോടി വൃദ്ധയ്ക്ക് നല്‍കാമെന്നും ആണ് ഇവര്‍ പറഞ്ഞിരുന്നത്.
യുവാക്കള്‍ പറഞ്ഞത് റിട്ടയേര്‍ട്ട് കേന്ദ്ര ഗവണ്‍മെന്റ് ഉദ്യോഗസ്ഥയായ വൃദ്ധ വിശ്വസിച്ചു. അക്കൗണ്ടില്‍ ഉണ്ടായിരുന്ന പണം എല്ലാം 12 തവണകളായി യുവാക്കള്‍ പറഞ്ഞ അക്കൗണ്ടിലേക്ക് നിക്ഷേപിച്ചു.
16 കോടി വൃദ്ധയ്ക്ക് സമ്മാനമായി നല്‍കുന്നതിന് കേന്ദ്ര സര്‍ക്കാരിന്റെ ലേക്കുള്ള നികുതി അടക്കുന്നതിനാണ് പണമെന്നാണ് യുവാക്കള്‍ ഉദ്യോഗസ്ഥയെ ധരിപ്പിച്ചിരുന്നത്. ദില്ലിയിലെ 3 അക്കൗണ്ടുകളിലേക്കാണ് പണം നിക്ഷേപിച്ചത്.
മാര്‍ച്ച് അവസാന വാരം യുവാക്കള്‍ വീണ്ടും പണം ആവശ്യപ്പെട്ടതോടെയാണ് ഉദ്യോഗസ്ഥയ്ക്ക് സംശയം തോന്നിയത്. അക്കൗണ്ട് വിവരങ്ങളും, പണം നിക്ഷേപിച്ചതിന്റെ വിശദാംശങ്ങളും അടക്കം ഇവര്‍ പോലീസില്‍ പരാതി നല്‍കി.
പോലീസ് നടത്തിയ അന്വേഷണത്തില്‍ ദില്ലിയില്‍ നിന്നുള്ള ഷഹാബുദീന്‍ ഷെയ്ഖ്, ഗുല്‍സാര്‍ ഷെയ്ഖ് എന്നിവരാണ് അറസ്റ്റിലായത്. ഓണ്‍ലെനില്‍ നിന്ന് ഉദ്യോഗസ്ഥയുടെ വിവരങ്ങള്‍ അറിഞ്ഞ ശേഷം ഇവരെ ഫേസ്ബുക്ക് സുഹൃത്താക്കുകയും പണം കൈക്കലാക്കുകയും ആയിരുന്നെന്ന് ഇവര്‍ പോലീസിനോട് സമ്മതിച്ചു.