അതൃപ്തി? ഇ.പി ജയരാജൻ സജീവ രാഷ്ട്രീയം ഉപേക്ഷിക്കുന്നതായി റിപ്പോർട്ട്, കണ്‍വീനർ പദവി ഒഴിഞ്ഞേക്കും
തിരുവനന്തപുരം: മുതിർന്ന സി പി എം നേതാവും എല്‍ ഡി എഫ് കണ്‍വീനറുമായ ഇപി ജയരാജന്‍ സജീവ രാഷ്ട്രീയത്തോട് വിട പറയുന്നതായി റിപ്പോർട്ട്. പാർട്ടിയുടെയും സർക്കാരിന്‍റെയും പ്രവർത്തനങ്ങളിലുള്ള കടുത്ത അതൃപ്തിയെ തുടർന്നാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് അദ്ദേഹത്തെ എത്തിച്ചുവെന്നാണ് ന്യൂസ് 18 മലയാളം റിപ്പോർട്ട് ചെയ്യുന്നത്. നിലവില്‍ സി പി എം കേന്ദ്ര കമ്മിറ്റി അംഗം കൂടിയാണ് അദ്ദേഹം.
മുന്നണി കണ്‍വീനറാണെങ്കിലും തിരുവനന്തപുരത്ത് സ്ഥിതി ചെയ്യുന്ന എ കെ ജി സെന്ററില്‍ ഇപി ജയരാജന്‍ എത്തിയിട്ട് നാളുകളായി. ഗവർണ്ണർക്കെതിരായി നടന്ന രാജ്ഭവന്‍ പ്രക്ഷോഭത്തിലും അദ്ദേഹം പങ്കെടുത്തിരുന്നില്ല.

രാജ്ഭവൻ ഉപരോധ സമരത്തിൽ പങ്കെടുക്കാതിരുന്നതിന് പിന്നാലെയും പാർട്ടി നേതൃത്വത്തോട് ജയരാജന് അതൃപ്തി എന്ന നിലയില്‍ വാർത്ത വന്നിരുന്നു. ദേശീയ നേതാക്കളെ അടക്കം പങ്കെടുപ്പിച്ച് എല്‍ ഡി എഫ് നടത്തിയ പരിപാടിയില്‍ മുന്നണി കണ്‍വീനറായ ജയരാജന്‍ എത്താതിരുന്നതായിരുന്നു വാർത്താ പ്രധാന്യം നേടിയത്.

എന്നാല്‍ അസുഖം ബാധിച്ച് ചികിത്സയിലായതിനാലാണ് ഗവർണർക്കെതിരായ തിരുവനന്തപുരത്ത് നടത്തിയ പരിപാടിയില്‍ പങ്കെടുക്കാതിരുന്നതെന്നായിരുന്നു ഇപി ജയരാജന്റെ വിശദീകരണം. ഇപി ജയരാജന് പാർട്ടിയില്‍ അതൃപ്തിയെന്ന വാർത്ത പുറത്ത് വന്നതിന് പിന്നാലെ കണ്ണൂരിലെ വീട്ടില്‍ വാർത്താ സമ്മേളനം വിളിച്ചായിരുന്നു അദ്ദേഹം തന്റെ ഭാഗം വ്യക്തമാക്കിയത്.

ചികിത്സാർത്ഥം തനിക്ക് പാർടി ലീവ് അനുവദിച്ചിരിക്കുകയാണ്. ലീവിലായിരിക്കുമ്പോള്‍ തന്നെയാണ് നേരത്തെ നിശ്ചയിച്ച ചില പരിപാടികളില്‍ പങ്കെടുത്തുകൊണ്ടിരുന്നത്. ഇതോടെ ആരോഗ്യനില കൂടുതല്‍ വഷളായി. ഇതിനിടയിലാണ് തിരുവനന്തപുരത്തെ പരിപാടി വരുന്നത്. പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിയുമോ എന്ന് പാർട്ടി സെക്രട്ടറി ചോദിച്ചിരുന്നു.

എന്നാല്‍ യാത്ര ബുദ്ധിമുട്ടായിരുന്നു. മാത്രമല്ല, തിരുവനന്തപുരത്ത് പ്രമുഖ നേതാക്കൾ പങ്കെടുത്തിരുന്നതിനാൽ തന്റെ അസാന്നിധ്യം ഒരു പ്രശ്നമായി വരില്ല എന്ന് കരുതി. കണ്ണൂരില്‍ നടന്ന പരിപാടിയില്‍ പാർടി പിബി അംഗം എംഎ ബേബിയും ഉണ്ടായിരുന്നു. പ്രായം കൂടി വരുന്നതും ഒരു പ്രശ്നമാണെന്ന് എല്‍ ഡി എഫ് കണ്‍വീനർ വിശദീകരിച്ചു.

സി പി എം നേതൃത്വം തഴയുന്നത് കൊണ്ട് താൻ സമരത്തിൽ നിന്ന് മാറിനിന്നുവെന്ന പ്രചാരണത്തിനെതിരേയും അദ്ദേഹം രംഗത്ത് വന്നു. അത്തരമൊരു പ്രചരണം ശുദ്ധമായ തെറ്റാണ്. പിബി അംഗം എന്ന നിലയിൽ ചുമതല നിർവഹിക്കാൻ തനിക്ക് കഴിയില്ല. പ്രായം കൂടി വരുന്ന കാര്യം താൻ മനസിലാക്കുന്നു. ആ പദവിയിലേക്ക് നിലവില്‍ കേരളത്തില്‍ നിന്നുള്ള ഏറ്റവും അനുയോജ്യന്‍ എം വി ഗോവിന്ദൻ തന്നെയാണ്. തനിക്ക് അതൃപ്തിയെന്നുള്ളത് ചിലരുടെ വക്രദൃഷ്ടിയിൽ ഉണ്ടാക്കുന്ന ഭാവനയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഒന്നാം പിണറായി വിജയൻ മന്ത്രിസഭയിൽ വ്യവസായ-കായിക മന്ത്രിയായിരുന്നു ഇ.പി ജയരാജൻ. ബന്ധു നിയമന വിവാദത്തെ തുടർന്ന് ആറ് മാസത്തിനുള്ളില്‍ രാജിവെക്കേണ്ടി വന്നുവെങ്കിലും വിജിലൻസ് ബന്ധുനിയമന കേസിൽ കുറ്റവിമുക്തനാക്കിയതോടെ അദ്ദേഹം മന്ത്രി സഭയിലേക്ക് തിരിച്ചെത്തി. കേരള നിയമസഭയിലേക്ക് നാലുതവണ തെരഞ്ഞെടുക്കപ്പെട്ടിണ്ട് അദ്ദേഹം












Click it and Unblock the Notifications