'രാഹുൽ ഗാന്ധിയ്ക്കൊപ്പം നടക്കാൻ സിനിമാ താരങ്ങൾക്ക് പണം നൽകി'; ബിജെപിക്ക് മറുപടിയുമായി കോൺഗ്രസ്
ദില്ലി: പൂജ ഭട്ട്, അമോൽ പലേക്കൽ, റിയ സെൻ, രഷ്മി ദേശായി തുടങ്ങി രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയിൽ നിരവധി സിനിമാ താരണങ്ങളായിരുന്നു അണിനിരന്നിരുന്നത്. എന്നാൽ പണം വാഗ്ദാനം ചെയ്താണ് താരങ്ങളെ കോൺഗ്രസ് യാത്രയുടെ ഭാഗമാക്കിയതെന്ന ആരോപണമാണ് ബി ജെ പി ഉയർത്തിയത്. ഇപ്പോഴിതാ ബി ജെ പിയുടെ ആരോപണങ്ങൾക്ക് മറുപടി നൽകി കോൺഗ്രസും രംഗത്തെത്തി കഴിഞ്ഞു.

ബി ജെ പി ഐടി സെൽ മേധാവി അമിത് മാളവ്യയാണ് ആരോപണം ഉയർത്തിയത്.ഒരു 'നേതാവെന്ന നിലയിൽ രാഹുൽ ഗാന്ധിയുടെ യോഗ്യത പുതുക്കിയതല്ലാതെ ഭാരത് ജോഡോ യാത്രയിലൂടെ നേടിയെടുത്തത് എന്താണ്, പണം കൊടുത്തുള്ള പി ആറിലൂടെ ചുറ്റും ആളെ കൂട്ടുന്നു. ഇത് കൂടുതൽ ദോഷം ചെയ്യുകയാണ്. അല്ലെങ്കിൽ തന്നെ പണത്തിന് വേണ്ടി രാഹുലിനൊപ്പം കൂടുന്ന ഇവർ ആരൊക്കെയാണ്', എന്നായിരുന്ന മാളവ്യയുടെ ട്വീറ്റ്.

പണം കൊടുത്താണ് താരങ്ങളെ എത്തിച്ചതെന്നതിന് തെളിവുണ്ടെന്ന് അവകാശപ്പെട്ട് ഒരു വാട്സ് ആപ് സന്ദേശത്തിന്റെ സ്ക്രീൻഷോട്ടും മാളവ്യ പങ്കുവെച്ചിട്ടുണ്ട്. ഇത് പ്രകാരം സിനിമാ താരങ്ങൾക്ക് 15 മിനിറ്റ് രാഹുലിനൊപ്പം നടക്കാമെന്നും സമയം തിരഞ്ഞെടുക്കാമെന്നും പറയുന്ന. ഇതിനായി നിശ്ചിത തുക നൽകുമെന്നുമാണ് വാട്സ് ആപ് സന്ദേശത്തിൽ ഉള്ളത്. എന്നാൽ പുറത്തുവിട്ട വാട്സ് ആപ് സന്ദേശത്തിൽ ആര്,ആർക്കയച്ചു എന്ന് വ്യക്തമാക്കുന്ന തരത്തിലുള്ള ഒന്നും തന്നെയില്ല.

ഭാരത് ജോഡോ യാത്ര ബി ജെ പിയെ എത്രമാത്രം അലോസരപ്പെടുത്തുന്നവെന്നതിന്റെ വ്യക്തമായ തെളിവാണ് യാത്രയെ അപമാനിക്കാൻ ശ്രമിക്കുന്ന ഇത്തരം ആരോപണങ്ങൾ എന്ന് കോൺഗ്രസ് തിരിച്ചടിച്ചു. ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കുന്നവർ നമ്മുടെ രാഷ്ട്രത്തിന് വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നും കോൺഗ്രസ് നേതാവ് സച്ചിൻ സാവന്ത് പറഞ്ഞു.

'നോക്കൂ ഒരു വ്യാജ വാട്സ് ആപ് ഇമേജുമായി ബി ജെ പി ഇറങ്ങിയിരിക്കുന്നു. നമ്പറോ പേരോ ഇല്ലാത്ത സന്ദേശം തെളിവാണെന്നാണ് പറയുന്നത്. സെലിബ്രിറ്റികളുടെ ക്രിത്രിമ പിന്തുണ ഉറപ്പാക്കുന്ന വിദ്യ കോൺഗ്രസിനറിയില്ല, അത് ബിജെപിക്കാണ് അറിയുന്നത്', സച്ചിൻ സാവന്ത് ട്വീറ്റ് ചെയ്തു. കലാകാരൻമാർക്കെതിരെ ബി ജെ പി നടത്തുന്ന ഇത്തരം ആരോപണങ്ങൾ അവരുടെ നിലപാട് എത്ര ശരിയാണെന്ന് കാണിച്ച് തരുന്നുണ്ടെന്നും സച്ചിൻ സാവന്ത് പറഞ്ഞു. ഭാരത് ജോഡോ യാത്രയ്ക്കെതിരായ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇന്നത്തെ പ്രസ്താവനയും ബി ജെ പിയുടെ ദുഷ് പ്രചരണങ്ങളും ഞങ്ങളുടെ യാത്ര ശരിയായ ദിശയിലാണെന്നതിന്റെ വ്യക്തമായ തെളിവാണെന്നും സാവന്ത് പറഞ്ഞു.












Click it and Unblock the Notifications