ഗുജറാത്തിൽ ബിജെപി പ്രചരണത്തിൽ വിദേശികൾ; വിവാദം, ഇലക്ഷൻ കമ്മീഷന് പരാതി
ദില്ലി: ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പിൽ വിദേശ പൗരൻമാരെ ഇറക്കിയുള്ള ബി ജെ പി പ്രചരണം വിവാദത്തിൽ. പ്രചരണത്തിൽ പങ്കെടുത്തവരുടെ വീഡിയോ ബി ജെ പി ട്വിറ്ററിലൂടെ പങ്കുവെച്ചിരുന്നു. ഇതോടെ സംഭവത്തിൽ അടിയന്തര നടപടിയാവശ്യപ്പെട്ട് തൃണമൂല്‍ കോണ്‍ഗ്രസ് വക്താവ് സാകേത് ഗോഖ്‌ലെ തിരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു.
കഴിഞ്ഞ ദിവസം ബി ജെ പിയുടെ ഔദ്യോഗിക ട്വിറ്റര്‍ പേജിലായിരുന്നു തിരഞ്ഞെടുപ്പ് പ്രചരണത്തിൽ പങ്കെടുക്കുന്ന വിദേശികളുടെ വീഡിയോ പുറത്ത് വന്നത്. വീഡിയോയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രകീർത്തിക്കുകയാണ് വിദേശികൾ. 'നിങ്ങൾക്കുള്ള മഹാനായ നേതാവാണ്, അദ്ദേഹത്തിൽ വിശ്വസിക്കുക' എന്നാണ് വീഡിയോയിൽ വിദേശികൾ പറയുന്നതെന്ന് കേൾക്കാം. അതേസമയം വീഡിയോ പുറത്ത് വന്നതിന് പിന്നാലെ പ്രതിപക്ഷം ബി ജെ പിക്കെതിരെ രംഗത്തെത്തി.

ഇന്ത്യൻ തിരഞ്ഞെടുപ്പുകളിലെ വിദേശ ഇടപെടലിന് തുല്യമാണ് നടപടിയെന്ന് സാകേത് ഗോഖ്‌ലെ പറഞ്ഞു. 1951 ലെ ജനപ്രാതിനിധ്യ നിയമത്തിന്റെയും ഇന്ത്യയുടെ വിസ നിയമങ്ങളുടെയും ലംഘനമാണ് നടപടിയെന്നും കമ്മീഷന് നൽകിയ പരാതിയിൽ സാകേത് ചൂണ്ടിക്കാട്ടി. വീഡിയോയിലുള്ള വിദേശികളുടെ ശബ്ദം റഷ്യക്കാരുടെ ശബ്ദത്തിന് സമാനമാണെന്നും തിരഞ്ഞെടുപ്പിലെ വിദേശ ഇടപെടല്‍ ഗുരുതരമായ ചോദ്യങ്ങളാണ് ഉയർത്തുന്നതെന്നും ഗോഖ്‌ലെ പറഞ്ഞു.

'അതിനാൽ, വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് ഈ പരാതിയിൽ ഉടനടി നടപടിയെടുക്കാൻ ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷനോട് താൻ അഭ്യർത്ഥിക്കുകയാണ്. മാത്രമല്ല വിദേശ പൗരന്മാർക്കെതിരെ ഇമിഗ്രേഷൻ നിയമപ്രകാരം അടിയന്തര നടപടിയെടുക്കാൻ ഗുജറാത്തിലെ ഫോറിനേഴ്സ് റീജിയണൽ രജിസ്ട്രേഷൻ ഓഫീസറെ (എഫ്ആർആർഒ) അറിയിക്കണം' , ഗോഖ്‌ലെ പറഞ്ഞു.

നേരത്തേ 2019 ൽ തൃണമൂൽ കോൺഗ്രസിന്റെ റാലിയിൽ പങ്കെടുത്തതിന് ബംഗ്ലാദേശ് നടൻ ഫിർദൂസ് അഹമ്മദിനെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നടപടി സ്വീകരിച്ചിരുന്നു. നടന്റെ വിസ റദ്ദാക്കുകയും വിസ നിയമങ്ങൾ ലംങിച്ചതിന് നടനെ കരിമ്പട്ടികയിൽ പെടുത്തുകയും ചെയ്തിരുന്നു. സമാനമായ രീതിയിലാണ് ഇപ്പോഴത്തെ വിദേശ പൗരൻമാരുടെ പങ്കാളിത്തം എന്നതാണ് തൃണമൂൽ കോൺഗ്രസ് ചൂണ്ടിക്കാട്ടുന്നത്.

അതേസമയം ഗുജറാത്തിൽ നിയമസഭ തിരഞ്ഞെടുപ്പ് പ്രചരണം ചൂട് പിടിക്കുകയാണ്. ശക്തമായ ത്രികോണ പോരാട്ടത്തിന് കളമൊരുങ്ങിയതോടെ തട്ടകം കാക്കാനുള്ള തീവ്ര ശ്രമങ്ങളാണ് ബി ജെ പി നടത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ബി ജെ പി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അടക്കമുള്ളവർ ഗുജറാത്തിൽ തമ്പടിക്കുകയാണ്. അതേസമയം കോൺഗ്രസിന് വേണ്ടി കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധി പ്രചരണത്തിനിറങ്ങി. മോർബി ദുരന്തം ഉൾപ്പെടെയുള്ള വിഷയങ്ങൾ ഉയർത്തിക്കാട്ടി ബി ജെ പി സർക്കാരിനെതിരെ വലിയ കടന്നാക്രമണമായിരുന്നു രാഹുൽ നടത്തിയത്. ഡല്‍ഹി മുഖ്യമന്ത്രിയും ദേശീയ കണ്‍വീനറുമായ അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തിലാണ് ആം ആദ്മി പാര്‍ട്ടിയുടെ പ്രചാരണം.ന്നു.

കുറഞ്ഞത് 130 സീറ്റുകൾ നേടി വിജയിക്കുമെന്നാണ് ബി ജെ പി അവകാശപ്പെടുന്നത്. അതേസമയം 125 സീറ്റുകൾ നേടുമെന്ന് കോൺഗ്രസ് പറയുന്നു. സംസ്ഥാനത്ത് മുഖ്യപ്രതിപക്ഷമാകുകയെന്ന ലക്ഷ്യത്തോടെയാണ് ആം ആദ്മിയുടെ നീക്കങ്ങൾ. ഡിസംബർ 1,5 തീയതികളിലാണ് സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഡിസംബർ 8 നാണ് വോട്ടെണ്ണൽ. 182 അംഗ നിയമസഭയിൽ 2017ൽ ബി ജെ പി നേടിയത് 99 സീറ്റുകളായിരു












Click it and Unblock the Notifications