'തനിച്ച് തീരുമാനമെടുക്കുന്നു',തരൂരിനെ തള്ളി ജി 23; മനീഷ് തീവാരി അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ചേക്കും
ദില്ലി: ശശി തരൂരിനെ തള്ളി ജി 23 കൂട്ടായ്മ. എ ഐ സി സി അധ്യക്ഷ സ്ഥാനത്തേക്ക് തരൂര്‍ തങ്ങളുടെ സ്ഥാനാര്‍ത്ഥിയല്ലെന്ന് ഗ്രൂപ്പ് 23 വ്യക്തമാക്കി.കൂട്ടായി ആലോചിച്ചുള്ള തീരുമാനമല്ല തരൂർ സ്വീകരിക്കുന്നതെന്നാണ് നേതാക്കളുടെ വിമർശനം. ജി 23 യുടെ സ്ഥാനാർത്ഥിയായേക്കുമെന്ന തരത്തിലുള്ള ചർച്ച ഉയർന്നപ്പോഴും ഗാന്ധി കുടുംബത്തിനെതിരെ മത്സരിക്കാനില്ലെന്ന നിലപാടിലായിരുന്നു ശശി തരൂർ. രാഹുൽ ഗാന്ധി മത്സരിച്ചാൽ മത്സരിക്കാൻ തയ്യാറല്ലെന്ന വ്യക്തമായ സൂചനയും തരൂർ നൽകിയിരുന്നു.

തരൂരിന്റെ നിലപാടിന് പിന്നാലെ അദ്ദേഹം തിരഞ്ഞെടുപ്പിൽ മത്സരിച്ച് പരാജയപ്പെട്ടാലും അർഹമായ സ്ഥാനം ലഭിക്കുമെന്ന ഉറപ്പ് തരൂരിന് സോണിയ ഗാന്ധിയിൽ നിന്നും ലഭിച്ചതായി റിപ്പോർട്ടുണ്ടായിരുന്നു. കോൺഗ്രസ് പ്രവർത്തക സമിതിയിൽ ഉൾപ്പെടുത്തിയേക്കുമെന്നായിരുന്നു വാഗ്ദാനം.ഇത്തരം ചർച്ചകൾക്കിടെയാണ് തരൂരിനെ തള്ളിക്കൊണ്ട് ജി 23 രംഗത്തെത്തിയത്.തരൂരിനെ പരിഗണിക്കുന്നില്ലെങ്കിൽ മുതിർന്ന നേതാക്കളിൽ ഒരാളായ മനീഷ് തിവാരി മത്സരിച്ചേക്കുമെന്നാണ് സൂചന.

മത്സരിക്കാൻ തയ്യാറാണെന്ന നിലപാട് നേരത്തെ തന്നെ തിവാരി വ്യക്തമാക്കിയിട്ടുണ്ട്. രാഹുൽ ഗാന്ധി മത്സരിച്ചാലും താൻ സ്ഥാനാർത്ഥിയാകാൻ തയ്യാറാണെന്നായിരുന്നു മനീഷിന്റെ നിലപാട്. അതിനിടെ കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ആര് തിരഞ്ഞെടുക്കപ്പെട്ടാലും മുഴുവൻ സമയ അധ്യക്ഷനാണ് പാർട്ടിക്ക് വേണ്ടതെന്ന പ്രതികരണവുമായി ജി 23 കൂട്ടായ്മയിലെ മറ്റൊരു നേതാവായ പൃഥ്വിരാജ് ചവാൻ രംഗത്തെത്തി.

ചർച്ചകൾ നടത്താൻ തയ്യാറയിട്ടുള്ള നേതാവായിരിക്കണം അദ്ദേഹം. പല പി സി സികളും സോണിയ ഗാന്ധി അധ്യക്ഷ സ്ഥാനത്ത് തുടരട്ടെ രാഹുൽ ഗാന്ധി അധ്യക്ഷ പദം ഏറ്റെടുക്കണം എന്നിങ്ങനെയുള്ള ആവശ്യങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്. അതെന്തിനെന്ന് മനസിലാകുന്നില്ല. തിരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ പ്രഖ്യാപിച്ച് കഴിഞ്ഞു. ഇനി അത് ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളാണ് നടത്തേണ്ടത്, അദ്ദേഹം വ്യക്തമാക്കി.

രാഹുൽഗാന്ധി അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാൻ തയ്യാറായാൽ അദ്ദേഹത്തിനെ ഇപ്പോഴും സ്വാഗതം ചെയ്യുന്നു, പക്ഷേ അദ്ദേഹവും നാമനിർദ്ദേശ പത്രിക നൽകണം, ചവാൻ വ്യക്തമാക്കി. ഒരു കുടുംബത്തിനും ഞങ്ങൾ എതിരല്ല. അങ്ങനെ ചിന്തിക്കുന്നത് അസംബന്ധമാണ്. അധ്യക്ഷൻ ആരായാലും തെരഞ്ഞെടുപ്പിലൂടെ ആകണമെന്നും അദ്ദേഹം നേതാക്കളെ കേൾക്കാൻ തയ്യാറാകണമെന്നുമാണ് ഞങ്ങൾ ആഗ്രഹിച്ചത്. തങ്ങളുടെ ഈ രണ്ട് ആവശ്യങ്ങളും സോണിയ ഗാന്ധി അംഗീകരിച്ചിട്ടുണ്ട്, ചവാൻ പറഞ്ഞു.

അധ്യക്ഷനായാലും മുഖ്യമന്ത്രി സ്ഥാനത്തും തുടരാൻ അനുവദിക്കണമെന്ന അശോക് ഗെഹ്ലോട്ടിന്റെ ആവശ്യത്തിനെതിരെയും ചവാൻ രംഗത്തെത്തി. മുഖ്യമന്ത്രി സ്ഥാനവും അധ്യക്ഷ പദവിയും പാർട്ട് ടൈം ജോലിയാണെന്നാണോ കരുതുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ വിമർശനം.അദ്ദേഹം പറഞ്ഞത് രണ്ട് മൂന്ന് മാസം കൂടി മുഖ്യമന്ത്രി സ്ഥാനത്ത് തുടരാൻ അനുവദിക്കണമെന്നാണ്. ഇത് സംബന്ധിച്ച പ്രതിസന്ധികൾ പരിഹരിച്ചെന്നാണ് കണക്കാക്കപ്പെടുന്നത്. ഗെഹ്ലോട്ട് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ചാൽ അദ്ദേഹത്തെ പിന്തുണയ്ക്കണമോയെന്ന കാര്യത്തിൽ ജി 23 തീരുമാനം എടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം മുഖ്യമന്ത്രി സ്ഥാനം അശോക് ഗെഹ്ലോട്ട് ഒഴിയാൻ തയ്യാറായാലും സച്ചിൻ പൈലറ്റ് മുഖ്യമന്ത്രിയാകുന്നത് തടയിടാനുള്ള തീവ്ര ശ്രമങ്ങൾ ഗെഹ്ലോട്ടിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്ന വിലയിരുത്തൽ ഹൈക്കമാന്റിന് ഉണ്ട്. പഞ്ചാബിലെ അമരീന്ദർ സിംഗ്- നവജ്യോത് സിംഗ് സിദ്ധു ഉദാഹരണം മുന്നിലുള്ളതിനാൽ വളരെ കരുതലോടെ നീങ്ങാനാണ് നേതത്വം തയ്യാറെടുക്കുന്നത്.












Click it and Unblock the Notifications