'ഗര്‍ഭ സംസ്‌കാര്‍':ഗർഭിണികളെ ഗീതയും രാമായണവും വായിപ്പിക്കാൻ ആർഎസ്എസ് കാമ്പെയ്ൻ
ഡൽഹി: ഗർഭിണികളായ സ്ത്രീകളെ ഭഗവദ് ഗീത, രാമായണം തുടങ്ങിയ മതഗ്രന്ഥങ്ങൾ വായിക്കുന്നത് പ്രോത്സാഹിപ്പിക്കാൻ പ്രത്യേക കാമ്പെയ്നുമായി ആർഎസ്എസ് വനിതാഘടകമായ സംവര്‍ധിനി ന്യാസ്. 'ഗര്‍ഭ സംസ്‌കാര്‍'എന്ന പേരിലാണ് കാമ്പെയ്ൻ നടപ്പാക്കുന്നത്. ഗീതാ പാരായണം, രാമായണപാരായണം എന്നിവയ്‌ക്കൊപ്പം യോഗ പരിശീലനവും ഉൾപ്പെടുന്നതാണ് പദ്ധതി. ജനിക്കുമ്പോൾ തന്നെ കുട്ടികളിൽ സംസ്കാരവും ദേശഭക്തിയും വളർത്തിയെടുക്കുകയാണ് ലക്ഷ്യം.
ഗർഭധാരണത്തെ സമഗ്രവും ശാസ്ത്രീയവുമായി സമീപിക്കുകയാണ് 'ഗർഭ സംസ്‌കാർ' പദ്ധതിയുടെ ഉദ്ദേശമെന്ന് ഭാരവാഹികൾ പറഞ്ഞു. ഗര്‍ഭാവസ്ഥയില്‍ത്തന്നെ ശിശുക്കള്‍ക്ക് സംസ്‌കാരവും മൂല്യങ്ങളും അഭ്യസിപ്പിക്കാനാണ് കാമ്പെയ്ൻ നടപ്പാക്കുന്നത്. സംവർദ്ധിനി ന്യാസ് വിഭാഗവുമായി ബന്ധപ്പെട്ട ഡോക്ടർമാരാണ് ഈ പരിപാടി രാജ്യത്തുടനീളം നടപ്പിലാക്കുന്നതെന്നും സംഘടന വ്യക്തമാക്കി.

ഗർഭധാരണം മുതൽ പ്രസവം വരെ ഗർഭിണികൾ പാലിക്കേണ്ടതും ശീലിക്കേണ്ടതുമായ കാര്യങ്ങളെ കുറിച്ച് കുടുംബങ്ങൾക്കും പ്രത്യേക മാർഗനിർദ്ദേശങ്ങൾ നിൽകും. രാജ്യത്തെ അഞ്ച് മേഖലകളായി തിരിച്ചാണ് കാമ്പെയ്ൻ നടപ്പാക്കുക. ഓരോ മേഖലയിലും 10 ഡോക്ടർമാരുടെ ഒരു സംഘം പ്രവർത്തിക്കും. ഈ ഡോക്ടർമാരിൽ ഓരോരുത്തരും അവരവരുടെ പ്രദേശങ്ങളിൽ 20 ഗർഭിണികളെ ശ്രുശ്രൂഷിക്കും.
പദ്ധതിയുടെ മേൽനോട്ടം നിർവ്വഹിക്കുന്നതിനായി എട്ടംഗ കേന്ദ്രസംഘത്തേയും രൂപീകരിച്ചിട്ടുണ്ടെന്ന് സംഘടന അറിയിച്ചു. കേന്ദ്രസംഘത്തിൽ ആയുർവേദ, ഹോമിയോപ്പതി, അലോപ്പതി ഡോക്ടർമാരും , വിഷയ വിദഗ്ധരും ഉൾപ്പെടും.
'ഓരോ കുട്ടിയും, അത് ആൺകുട്ടിയോ പെൺകുട്ടിയോ ആകട്ടെ, നല്ല സംസ്‌കാരത്തോടും ദേശഭക്തിയോടെയും ജനിക്കണം.നമ്മുടെ ഭാവി തലമുറകൾ സേവനബോധത്തോടെയും സംസ്കാരത്തോടെയും സ്ത്രീകളോട് ബഹുമാനത്തോടെയും വളരണം', സംഘടന വ്യക്തമാക്കി. മാതാപിതാക്കൾ സംസ്‌കൃത മന്ത്രങ്ങൾ ചൊല്ലുന്നതും ഭഗവദ് ഗീത വായിക്കുന്നതും ഗർഭപാത്രത്തിലെ ശിശുക്കളുടെ തലച്ചോറിന്റെ വളർച്ചയെ വളരെയധികം സ്വാധീനിക്കുമെന്നും സംഘടനാംഗങ്ങൾ പറഞ്ഞു .












Click it and Unblock the Notifications