ബിജെപിയെ പുറത്താക്കണം: ഗോവയില്‍ കോണ്‍ഗ്രസിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് റിപ്പബ്ലിക്കന്‍ പാർട്ടി
പനാജി: വരാനിരിക്കുന്ന ഗോവ നിയമസഭാ തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് ഓൾ ഇന്ത്യ റിപ്പബ്ലിക്കൻ പാർട്ടി. സംസ്ഥാനത്തെ അധികാരത്തില്‍ നിന്നും ബി ജെ പി സർക്കാറിനെ പുറത്താക്കാനുള്ള പോരാട്ടത്തില്‍ തങ്ങളുടെ പിന്തുണ കോണ്‍ഗ്രസിനായിരിക്കുമെന്നാണ് റിപ്പബ്ലിക്കന്‍ പാർട്ടി നേതാക്കള്‍ വ്യക്തമാക്കിയത്.
ഈ പിന്തുണ ചില മണ്ഡലങ്ങളിലെങ്കിലും കോണ്‍ഗ്രസിന് സഹായകമായേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അധികാരത്തില്‍ തിരിച്ച് വരാന്‍ കഠിനപ്രയ്തനം നടത്തുന്ന കോണ്‍ഗ്രസ് റിപ്പബ്ലിക്കൻ പാർട്ടിയുമായി ഏറെകാലമായി അടുത്ത ബന്ധമാണ് തുടർന്ന് വരുന്നത്.

ഓൾ ഇന്ത്യ റിപ്പബ്ലിക്കൻ പാർട്ടിയുടെ പിന്തുണയെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസ് പി സി സി നേതൃത്വവും രംഗത്ത് എത്തി. ഇരുപാർട്ടി നേതൃത്വവും തമ്മില്‍ ചർച്ച നടത്തിയതിന് ശേഷം സംയുക്ത വാർത്താ സമ്മേളനം വിളിച്ചു ചേർത്തായിരുന്നു പിന്തുണ പ്രഖ്യാപിച്ചത്. റിപ്പബ്ലിക്കൻ പാർട്ടി സുപ്രധാനമായ ചില കാര്യങ്ങള്‍ മുന്നോട്ട് വെച്ചിട്ടുണ്ടെന്നും തിരഞ്ഞെടുപ്പില്‍ പാർട്ടി അധികാരത്തിലെത്തിയാല്‍ അക്കാര്യങ്ങള്‍ പരിഗണിക്കുമെന്നും നേതാക്കള്‍ വ്യക്തമാക്കുന്നു.
ഇതാര് സ്വർണ്ണകന്യകയോ? എസ്തർ അനിലിന്റെ പുതിയ ലുക്കിലുള്ള ചിത്രങ്ങള്‍ വൈറലാവുന്നു

ഗോവയിൽ ഓൾ ഇന്ത്യ റിപ്പബ്ലിക്കൻ പാർട്ടിക്ക് 16 മണ്ഡലങ്ങളിൽ സാന്നിധ്യമുണ്ട്. പ്രത്യേകിച്ച് പെർനെം, മാൻഡ്രെം, ടിവിം, സിയോലിം, അൽഡോണ എന്നിവിടങ്ങളിലാണ് കൂടുതല്‍ സജീവ അംഗങ്ങളുള്ളത്. ഈ മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം നിർണ്ണയിക്കുന്നതില്‍ ഇവരുടെ പിന്തുണ നിർണ്ണായകമായിരിക്കുമെന്ന് ഗോവ പി സി സി അധ്യക്ഷന്‍ ഗീരീഷ് ചോഡങ്കർ അഭിപ്രായപ്പെട്ടു.

കോണ്‍ഗ്രസിന്റെ സ്ഥാനാർത്ഥികള്‍ക്ക് വേണ്ടി അഹോരാത്രം പ്രയ്തനിക്കാമെന്ന് അവർ വാഗ്ദാനം നല്‍കിയിട്ടുണ്ട്. അധികാരത്തില്‍ നിന്നും ബി ജെ പിയെ പുറത്താക്കുക എന്നലക്ഷ്യമാണ് അവർക്കും ഞങ്ങള്‍ക്കും ഉള്ളത്. ആ ലക്ഷ്യ പൂർത്തീകരണത്തിനായി നമ്മളെല്ലാവരും ഒരുമിച്ച് പ്രവർത്തിക്കും. തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മികച്ച പ്രകടനം കാഴ്ചവെച്ച് അധികാരത്തില്‍ തിരിച്ച് വരുമെന്നും അദ്ദേഹം പറഞ്ഞു.

പി സി സി അധ്യക്ഷനൊപ്പം ഓൾ ഇന്ത്യ റിപ്പബ്ലിക്കൻ പാർട്ടിയുടെ ദേശീയ അധ്യക്ഷന്‍ ദിയനേശ്വർ വർഖണ്ഡ്കറും പങ്കെടുത്തിരുന്നു. ബി ജെ പിയെ തോൽപ്പിക്കാൻ കോൺഗ്രസിനെ ഞങ്ങള്‍ പൂർണ്ണമായി പിന്തുണയ്ക്കുകയാണെന്ന് വർഖണ്ഡ്കർ പറഞ്ഞു. "കോൺഗ്രസ് ഒരു മതേതര പാർട്ടിയാണ്, ഗോവയിലെ ജനങ്ങൾക്ക് വേണ്ടി എപ്പോഴും പ്രവർത്തിച്ചിട്ടുണ്ട്." തങ്ങളുടെ ആവശ്യങ്ങൾ കോൺഗ്രസുമായി ചർച്ച ചെയ്തു.- അദ്ദേഹം കൂട്ടിച്ചേർത്തു.

തിരഞ്ഞെടുപ്പില്‍ ആകെയുള്ള 40 സീറ്റില്‍ 37 സീറ്റിലാണ് കോണ്‍ഗ്രസ് മത്സരിക്കുന്നത്. 3 എണ്ണം സഖ്യക്ഷിക്ക് വിട്ടുകൊടുത്തിരിക്കുകയാണ്. ഇതില്‍ 36 സീറ്റിലെ സ്ഥാനാർത്ഥികളെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. "കോൺഗ്രസ് 37 സ്ഥാനാർത്ഥികളിൽ 36 പേരെ പ്രഖ്യാപിച്ചു, ആ അവസാന സീറ്റിലേക്കുള്ള സ്ഥാനാർത്ഥിയെ ഞങ്ങൾ ഉടൻ പ്രഖ്യാപിക്കും. ഇന്നലെ ഞങ്ങൾ 36 സ്ഥാനാർത്ഥികളുമായി കൂടിക്കാഴ്‌ച നടത്തി. ഗോവയുടെ സമീപകാല ചരിത്രം കണക്കിലെടുക്കുമ്പോൾ, തങ്ങൾ ഒറ്റക്കെട്ടായി തുടരുമെന്ന് സ്ഥാനാർത്ഥികൾ പ്രതിജ്ഞയെടുത്തു.''- കോണ്‍ഗ്രസ് നേതാവ് പി ചിദംബരം പറഞ്ഞു.

2017 ല്‍ 17 സീറ്റുകളുമായി കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും അധികാരത്തിലെത്തിയത് ബി ജെ പിയായിരുന്നു. 13 സീറ്റുകള്‍ നേടിയ ബിജെപി പ്രാദേശിക കക്ഷികളുമായി ചേർന്ന് അധികാരം പിടിക്കുകയായിരുന്നു. അധികാരത്തിലേറിയതിന് പിന്നാലെ കോണ്‍ഗ്രസ് ഉള്‍പ്പടേയുള്ള പാർട്ടികളിലെ അംഗങ്ങളെ പാളയത്തിലെത്തിച്ച ബിജെപിക്ക് നിലവില്‍ 28 എംഎല്‍എമാരാണുള്ളത്.












Click it and Unblock the Notifications