എവിടെ കുഴിച്ചാലും സ്വർണം മാത്രം;ഏകദേശം 222.88 ദശലക്ഷം ടൺ സ്വർണം.. ഇന്ത്യയ്ക്ക് വൻ ബംബർ
ലോകത്തിലെ ഏറ്റവും വലിയ സ്വർണ ഉപഭോക്തൃ രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. നിക്ഷേപം എന്നതിലുപരി സാംസ്കാരികവും മതപരവുമായ ആചാരങ്ങളും ഇവിടുത്തെ സ്വർണത്തിന്റെ ആവശ്യകത വർധിപ്പിക്കുന്നു. ഈ ആവശ്യങ്ങൾ നിറവേറ്റാൻ സ്വർണം വലിയ തോതിൽ രാജ്യം ഇറക്കുമതി ചെയ്യുകയാണ്. എന്നാൽ ഇത്തരത്തിൽ വലിയ അളവിലുള്ള ഇറക്കുമതി അധികം വൈകാതെ തന്നെ ഫുൾസ്റ്റോപ്പ് ഇടാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് രാജ്യം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വലിയ സ്വർണ നിക്ഷേപങ്ങൾ കണ്ടെത്തിയതാണ് പ്രതീക്ഷ വർധിപ്പിക്കുന്നത്.
ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (ജി സി ഐ) യുടെ കണക്കുകൾ പ്രകാരം, ഇന്ത്യയിലെ ഏറ്റവും വലിയ സ്വർണ നിക്ഷേപം ബീഹാറിലാണ്. ഏകദേശം 222.88 ദശലക്ഷം ടൺ സ്വർണമാണ് ഇവിടെയുള്ളതെന്നാണ് വിലയിരുത്തപ്പെടുന്നത്. സ്വർണ നിക്ഷേപത്തിന്റെ കാര്യത്തിൽ രാജസ്ഥാനാണ് ബീഹാറിന് പിന്നിൽ രണ്ടാം സ്ഥാനത്താണ്. ഏകദേശം 125.91 ദശലക്ഷം ടൺ സ്വർണമാണ് രാജസ്ഥാനിലുള്ളത്. കർണാടകയാണ് മൂന്നാം സ്ഥാനത്ത്, ഏകദേശം 103 ദശലക്ഷം ടൺ .

സ്വർണ നിക്ഷേപം കൂടുതലായി ബീഹാറിലാണെങ്കിലും സ്വർണം ഖനനം ചെയ്യുന്നതിലും ഉൽപ്പാദിപ്പിക്കുന്നതിലും കർണാടകയാണ് മുന്നിൽ. ദീർഘകാലത്തെ ഖനന ചരിത്രമുണ്ട് കർണാടകയ്ക്ക്. പ്രത്യേകിച്ച് കോലാർ ഗോൾഡ് ഫീൽഡ്സ് പോലുള്ള സ്ഥലങ്ങൾ സ്വർണ ഉത്പാദനത്തിൽ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. ഇപ്പോൾ കെജിഎഫിൽ ഖനനം നടക്കുന്നില്ല. പ്രധാനമായും ഹട്ടിയിൽ ആണ് ഖനനം നടക്കുന്നത്.
കർണാടകയിലെ സ്വർണ ശേഖരം എളുപ്പത്തിൽ ഖനനം ചെയ്യാൻ കഴിയുന്നതാണ്. നിലവിലുള്ള ഖനന രീതികൾ ഉപയോഗിച്ച് താരതമ്യേന കുറഞ്ഞ ചിലവിൽ ഇവിടെ നിന്ന് സ്വർണം വേർതിരിച്ചെടുക്കാൻ കഴിയും. മറ്റ് സംസ്ഥാനങ്ങളിൽ കൂടുതൽ സ്വർണ്ണ ശേഖരം കണക്കാക്കപ്പെടുന്നുണ്ടെങ്കിലും ഇന്ത്യയുടെ സ്വർണ ഉൽപ്പാദനത്തിൽ കർണാടകയ്ക്ക് ഇപ്പോഴും നിർണായക സ്ഥാനമുണ്ട്.
ബീഹാറിലെ സാഹചര്യത്തിലേക്ക് വന്നാൽ ഇവിടെ കണ്ടെത്തിയ സ്വർണം നിലവിലെ സാങ്കേതികവിദ്യ ഉപയോഗിച്ച് ഖനനം ചെയ്യാൻ വളരെ ചെലവേറിയതും പ്രയാസമുള്ളതുമാണ്. ബീഹാറിലെ ഈ വലിയ സ്വർണ ശേഖരം സംസ്ഥാനത്തിന്റെ ഭാവി സാമ്പത്തിക സ്ഥിതിക്ക് വലിയ ഉത്തേജനം നൽകാൻ സാധ്യതയുണ്ടെങ്കിലും അത് ഖനനം ചെയ്യാനുള്ള സാങ്കേതിക പരിമിതികൾ പ്രധാന വെല്ലുവിളിയായി തുടരുകയാണ്.
ഒഡീഷയും സ്വർണ ഖനനത്തിൽ രാജ്യത്തിന് മുതൽക്കൂട്ടാകുമെന്നാണ് അടുത്തിടെയുള്ള കണ്ടെത്തലുകൾ തെളിയിക്കുന്നത്. സുന്ദർഗഡ്, നബരംഗ്പൂർ, അംഗുൽ, കോരാപുട്ട്, ദിയോഘർ (പ്രത്യേകിച്ച് അഡാസ-റാംപള്ളി) എന്നിവിടങ്ങളിലായാണ് വലിയ സ്വർണ നിക്ഷേപങ്ങൾ കണ്ടെത്തിയത്. ഏകദേശം 20 ടൺ ഓളം സ്വർണമാണ് ഇവിടെ ഉള്ളതെന്നാണ് വിലയിരുത്തൽ. നിലവിലെ വിപണിവില പ്രകാരം ഇതിന്റെ മൊത്തമൂല്യം 20,000 കോടിയിലേറെ വരും. പ്രാഥമിക സർവ്വേകൾ പ്രകാരം മൽക്കൻഗിരി, സംബൽപൂർ, ബൗദ്, മയൂർഭഞ്ച് ജില്ലകളിലും സ്വർണ നിക്ഷേപം കണ്ടെത്തിയിരുന്നു. ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ, ഒഡീഷ മൈനിങ് കോർപറേഷൻ എന്നിവയുമായി സഹകരിച്ച് ഡിയോഗഡിലെ സ്വർണ ഖനിയിൽ ഖനനം ചെയ്യുന്നതിനുള്ള പ്രവർത്തനങ്ങൾക്കായി ലേലം ചെയ്യാനുള്ള ശ്രമങ്ങൾ നടത്താനൊരുങ്ങുകയാണ് ഒഡീഷ സർക്കാർ.
സ്വർണ ശേഖരം വർധിപ്പിച്ച് ഇന്ത്യ
ഇന്ത്യയുടെ ഔദ്യോഗിക സ്വർണ ശേഖരം സമീപ വർഷങ്ങളായി ഗണ്യമായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. 2025-ന്റെ രണ്ടാം പാദത്തിൽ രാജ്യത്തിന്റെ സ്വർണ് കരുതൽ ശേഖരം 880 ടണ്ണായി ഉയർന്ന് പുതിയ റെക്കോഡ് തൊട്ടു. ഏറ്റവും കുടുതൽ സ്വർണ ശേഖരമുള്ള പട്ടികയിൽ നിലവിൽ എട്ടാം സ്ഥാനത്താണ് ഇന്ത്യയുടെ സ്ഥാനം. യുഎസ് ആണ് കരുതൽ ശേഖരത്തിൽ ഒന്നാമത്. രണ്ടാം സ്ഥാനത്ത് ജർമ്മനിയാണ്.












Click it and Unblock the Notifications