ഇമലിയ ഇനി ഇന്ത്യയുടെ സ്വർണ്ണ കുംഭം: കണ്ടെത്തിയത് കോടികളുടെ സ്വർണ്ണം: ഖനനം ഉടന്‍ തുടങ്ങും
ഇന്ത്യയുടെ സുവർണ്ണ മോഹങ്ങള്‍ക്ക് പ്രതീക്ഷകള്‍ പകർന്നുകൊണ്ട് മധ്യമപ്രദേശിലെ കട്നി ജില്ലയില്‍ സ്വർണ്ണ ഖനനം ആരംഭിക്കാന്‍ പോകുന്നു. ഇമലിയ പ്രദേശത്തെ 6.5 ഹെക്ടർ വിസ്തീർണ്ണത്തിൽ സ്വർണ്ണം, വെള്ളി, കോപ്പർ തുടങ്ങിയ വിലയേറിയ ധാതുക്കളുടെ വലിയ ശേഖരം അടുത്തിടെ കണ്ടെത്തിയിരുന്നു. ഖനനം ആരംഭിക്കുന്നതോടെ ഇമലിയ ഇന്ത്യയുടെ 'ഗോൾഡൻ ഹബ്' ആയി മാറുമെന്നാണ് പ്രതീക്ഷി. ഏകദേശം 7 ലക്ഷം ടണ്‍ ധാതുക്കള്‍ ഉൾക്കൊള്ളുന്ന ഈ ഖനനം വർഷം 100 കോടി രൂപയിലധികം വരുമാനം സംസ്ഥാനത്തിന് നൽകുമെന്നാണ് ഔദ്യോഗിക കണക്കുകൾ പറയുന്നത്.
കഴിഞ്ഞ നിരവധി മാസങ്ങളിലായി നടന്ന പരിശോധനകളിലാണ് ഈ സ്വർണ്ണ കുംഭത്തെക്കുറിച്ചുള്ള സ്ഥിരീകരണമുണ്ടായത്. പ്രദേശത്ത് പര്യവേക്ഷണം നടത്തിയവർ 3.4 ടണ്ണിലധികം സ്വർണ്ണം ഉൾപ്പെടെ വൻതോതിൽ ധാതുക്കള്‍ കണ്ടെടുത്തു. സ്ലീമനാബാദ്, ബര്ഹി ഗ്രാമങ്ങൾ എന്നിവിടങ്ങളിലും സമാനമായ സാധ്യതകൾ ഉണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇതോടെ ഓഗസ്റ്റ് മാസത്തിൽ കട്നി മൈനിങ് കോൺക്ലേവിൽ 8 കമ്പനികളിൽ നിന്ന് 56,414 കോടി രൂപയുടെ നിക്ഷേപ നിർദ്ദേശങ്ങൾ ലഭിക്കുകയും ചെയ്തു.

"കട്നി സോണ, ലൈംസ്റ്റോൺ, കോൾ തുടങ്ങിയവ ഖനി നിക്ഷേപങ്ങളുടെ കേന്ദ്രമാണെങ്കിലും സ്വർണ്ണത്തിന്റെ സാധ്യതകൾ ഈ ജില്ലയെ രാജ്യത്തിന്റെ മൈനിങ് ഹബാക്കും. ഖനനം ആരംഭിക്കുന്നതോടെ തൊഴിലവസരങ്ങൾ വർധിക്കുകയും പ്രാദേശിക സമ്പദ്‌വ്യവസ്ഥ ശക്തിപ്പെടുകയും ചെയ്യുമെന്നാണ് പ്രതീക്ഷ. ഭൂമിശാസ്ത്ര വകുപ്പിന്റെ പരിശോധനകൾക്ക് പിന്നാലെ ഭൂമി അനുവാദങ്ങൾ വേഗത്തിലാക്കിയിരിക്കുന്നു, അടുത്ത മാസങ്ങളിൽത്തന്നെ ഖനന പ്രവർത്തനങ്ങൾക്ക് തുടക്കമിടുമെന്നാണ് പ്രതീക്ഷ" മുഖ്യമന്ത്രി മോഹൻ യാദവ് അധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ സംസാരിച്ച ഉന്നത ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.
അതോടൊപ്പം തന്നെ പരിസ്ഥിതി സംരക്ഷണവും തൊഴിലാളി സുരക്ഷയും ഉറപ്പാക്കുമെന്ന് സർക്കാർ വാഗ്ദാനം ചെയ്തു. സ്ത്രീകൾക്ക് രാത്രി ഷിഫ്റ്റുകൾ അനുവദിക്കുന്ന പുതിയ തൊഴിൽ നിയമങ്ങൾ ഇതിന് സഹായകമാകുമെന്ന് മന്ത്രിയും വ്യക്തമാക്കി. കട്നിയിലെ ഈ പുതിയ സ്വർണ്ണ യുഗം മധ്യപ്രദേശിന്റെ സാമ്പത്തിക ഭാവിക്ക് വലിയ തിരിവാകുമെന്നും വിദഗ്ധർ വിലയിരുത്തുന്നു.
കഴിഞ്ഞ 50 വർഷങ്ങളായി പ്രദേശത്ത് സ്വർണത്തിന്റെ സാന്നിധ്യം ഉണ്ടെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. സ്വർണം കിടക്കുന്ന സ്ഥലത്തെ ആളുകള്‍ 'സുനാഹി' എന്നാണ് വിളിക്കുന്നത്. ബ്രിട്ടീഷ് ഭരണകാലത്ത് ധാതുക്കള്‍ കുഴിച്ചെടുത്ത കിണറുകള്‍ ഗ്രാമങ്ങളില്‍ ഉടനീളം ഇന്നും കാണാം. എന്നാല്‍ അക്കാലത്തെ നിഷ്കളങ്കമായ ഗ്രാമവാസികൾക്ക് ഇംഗ്ലീഷുകാർ എടുത്തുകൊണ്ടുപോകുന്നത് ആണെന്ന് അറിയില്ലായിരുന്നുവെന്നതാണ് സത്യം.
70-ലധികം ഡ്രില്ലിങ്, ബോറിങ് സാമ്പിളുകളുടെയും പരിശോധനയിലാണ് സ്വർണവും മറ്റ് വിലയേറിയ ധാതുക്കളുടേയും സാന്നിധ്യം സ്ഥിരീകരിച്ചത്. 2020-ൽ ലീസിന് സാങ്കേതിക അനുമതിയും ഒക്ടോബർ 2023-ൽ ഖനന പദ്ധതിക്ക് അന്തിമ അംഗീകാരം ലഭിച്ചു. ഇതുവരെ വലിയ തോതിലുള്ള സ്വർണ ഖനനം കർണാടകയിലെ കോലാർ, ഹട്ടി പ്രദേശങ്ങളില്‍ മാത്രമായിരുന്നു നടന്നത്. ഇമലിയ ഖനനം ആരംഭിക്കുന്നതോടെ മധ്യപ്രദേശും ഈ പട്ടികയിലേക്ക് ചേരുമെന്നാണ് പ്രതീക്ഷ.












Click it and Unblock the Notifications