ലക്ഷ്യം സൗരാഷ്ട്ര; ആം ആദ്മിയുടെ കണക്ക് കൂട്ടൽ ഇങ്ങനെ, ആ 30 സീറ്റുകൾ നിർണായകം
അഹമ്മദാബാദ്: സൗരാഷ്ട്ര മേഖല ലക്ഷ്യം വെച്ചുള്ള ശക്തമായ പ്രചരണത്തിലാണ് ഗുജറാത്തിൽ ആം ആദ്മി പാർട്ടി. അരവിന്ദ് കെജരിവാളിന്റെ നേതൃത്വത്തിലാണ് ഇവിടെ പ്രചരണം കൊഴുക്കുന്നത്. റോഡ് ഷോ ഉൾപ്പെടെയുള്ളവയുമായി തുടർച്ചയായ മൂന്നാം ദിവസവും കെജരിവാൾ ഇവിടെ പ്രചരണത്തിൽ സജീവമാകുകയാണ്. പട്ടേൽ സമുദായത്തിന് മേൽക്കൈയുള്ള അട്ടിമറിയാണ് ആം ആദ്മി ലക്ഷ്യം വെയ്ക്കുന്നത്.

കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ നേട്ടം കൊയ്യാൻ സാധിച്ച സൂറത്ത്, സൗരാഷ്ട്രയിലെ നാല് ജില്ലകൾ എന്നിവയാണ് ആം ആദ്മി പ്രധാനമായും ലക്ഷ്യം വെയ്ക്കുന്നത്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ മുന്നേറ്റത്തിന് ഏറ്റവും നിർണായകമായത് സൗരാഷ്ട്രയിലെ വിജയമായിരുന്നു. അന്ന് പട്ടേൽ പ്രക്ഷോഭ നേതാവ് ഹാർദ്ദിക് പട്ടേലിന്റെ പിന്തുണ കോൺഗ്രസിനെ ഇവിടെ ഏറെ സഹായിച്ചിരുന്നു. ബി ജെ പിയുടെ ശക്തി കേന്ദ്രമായ ഇവിടെ കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസും ബി ജെ പിയും വളരെ നേരിയ ഭൂരിപക്ഷത്തിൽ ജയിച്ച 30 ഓളം സീറ്റുകൾ ഉണ്ട്. ഈ സീറ്റുകളിലാണ് ആം ആദ്മി കണ്ണുവെയ്ക്കുന്നത്.

2017 ൽ കോൺഗ്രസിനെ പിന്തുണച്ച പട്ടേൽ വോട്ടുകൾ തങ്ങൾക്ക് മറയും എന്നാണ് ആം ആദ്മിയുടെ കണക്ക് കൂട്ടൽ. അന്ന് കോൺഗ്രസിനെ 'സഹായിച്ച' ഹർദിക് പട്ടേൽ ബി ജെ പിക്കൊപ്പമാണെങ്കിലും മറ്റ് ചില പ്രബലരായ പട്ടേൽ നേതാക്കൾ തങ്ങൾക്കൊപ്പം ചേർന്നത് കരുത്താകുമെന്ന് ആം ആദ്മി പ്രതീക്ഷിക്കുന്നത്. പാട്ടീധാർ അനാമത് ആന്തോശൻ സമിതിയുടെ സ്ഥാപക നേതാക്കളായ അൽപേഷ് കതിരിയ, ധർമിക് മാളവ്യ എന്നിവരാണ് ബി ജെ പിക്കൊപ്പമുള്ളത്. ഇവരുടെ സാന്നിധ്യം വരാച്ച അടക്കമുള്ള നാല് ജില്ലകളിൽ ആം ആദ്മിയെ സഹായിക്കുമെന്നാണ് പാർട്ടി കണക്ക് കൂട്ടുന്നത്. മാത്രമല്ല ദ്വാരകയിൽ നിന്നുള്ള ഇസുദാൻ ഗഡ്‍വിയെ മുഖ്യമന്ത്രി സ്ഥാനാർഥിയായി പ്രഖ്യാപിച്ചതും സൗരാഷ്ട്രയിൽ കാര്യങ്ങൾ അനുകൂലമാക്കുമെന്ന് നേതൃത്വം കരുതുന്നു.

ഇതോടൊപ്പം തന്നെ നഗര പ്രദേശങ്ങളിലും തങ്ങൾക്കനുകൂലമായ തരംഗം ഉണ്ടാകുമെന്നാണ് ആം ആദ്മി പ്രതീക്ഷ. ബി ജെ പിയുടെ തട്ടകമാണ് നഗരപ്രദേശങ്ങളിൽ ഏറെയും. 2017 ൽ ഇവിടെയുള്ള 84 സീറ്റുകളിൽ 63 സീറ്റുകളും നേടിയെടുക്കാൻ ബി ജെ പിക്ക് കഴിഞ്ഞിരുന്നു. അതേസമയം ഗ്രാമീണ മേഖലയിലാകട്ടെ വെറും 36 സീറ്റുകളാണ് ബി ജെ പിക്ക് ലഭിച്ചത്. ഇത്തവണ ബി ജെ പിയുടെ വോട്ടുകളിൽ വലിയ വിള്ളൽ ഉണ്ടാക്കാൻ ആം ആദ്മിക്ക് സാധിക്കുമെന്ന് കോൺഗ്രസ് നേതാക്കളും പറയുന്നു. ഭരണ വിരുദ്ധം ഈ മേഖലകളിൽ ശക്തമായിരിക്കെ ബി ജെ പിക്ക് ജനം ഇവിടെ മറുപടി നൽകുമെനന് കോൺഗ്രസ് നേതാവ് പരേഷ് ധനേനി പറയുന്നു.

ആം ആദ്മി ബി ജെ പിയുടെ നഗര വോട്ടുകളിൽ വിള്ളൽ വീഴ്ത്തുമ്പോൾ ആദിവാസി മേഖലയിലേയും ഗ്രാമീണ മേഖലയിലേയും സ്വാധീനം തങ്ങളുടെ നില ഭദ്രമാക്കുമെന്നും കോൺഗ്രസ് പ്രതീക്ഷിക്കുന്നുണ്ട്. അതേസമംയ പുറത്ത് വന്ന സർവ്വേകൾ എല്ലാം തന്നെ ഗുജറാത്തിൽ ഇക്കുറിയും യാതൊരു അട്ടിമറിയും ഉണ്ടാകില്ലെന്നാണ് പ്രവചിക്കുന്നത്. കോൺഗ്രസിനെ തള്ളി ആം ആദ്മി പ്രധാന പ്രതിപക്ഷമാകുമെന്നും ചൂണ്ടിക്കാട്ടപ്പെടുന്നുണ്ട്.












Click it and Unblock the Notifications