ഗുജറാത്തിൽ നിശബ്ദ തരംഗം, 120 സീറ്റിൽ കോൺഗ്രസ് ജയിക്കും, ഒരു മാറ്റം അനിവാര്യമെന്ന് ജിഗ്നേഷ് മേവാനി
അഹമ്മദാബാദ്: ബിജെപി ഭരിക്കുന്ന ഗുജറാത്തില്‍ ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒരു നിശബ്ദ തരംഗമുണ്ടെന്ന് കോണ്‍ഗ്രസ് എംഎല്‍എയും ദളിത് നേതാവുമായ ജിഗ്നേഷ് മേവാനി. സംസ്ഥാനത്ത് ഒരു മാറ്റം അനിവാര്യമാണ്. വരുന്ന ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് രാജ്യത്തിന് തന്നെ പുതിയ ദിശാബോധം നല്‍കുന്നതാകുമെന്നും ജിഗ്നേഷ് മേവാനി പറഞ്ഞു.
സംസ്ഥാനത്ത് ആകെയുളള 180 സീറ്റുകളില്‍ 120 സീറ്റിലും കോണ്‍ഗ്രസ് വിജയിക്കുമെന്നും ജിഗ്നേഷ് മേവാനി പറഞ്ഞു. സ്വേച്ഛാധിപത്യത്തിനും തൊഴിലില്ലായ്മയ്ക്കും വിലക്കയറ്റത്തിനും എതിരെയാണ് ഈ തിരഞ്ഞെടുപ്പില്‍ ജനം വിധിയെഴുതുക എന്നും പിടിഐക്ക് നല്‍കിയ അഭിമുഖത്തില്‍ ജിഗ്നേഷ് മേവാനി പറഞ്ഞു.
ഇത്തവണ ഗുജറാത്തില്‍ ഒരു നിശബ്ദ വിപ്ലവം നടക്കുന്നുണ്ട്. ഒരു നിശബ്ദ തരംഗം സംസ്ഥാനത്ത് പിടി മുറുക്കിയിട്ടുണ്ട്. അനുഭവിച്ചതൊക്കെ മതിയെന്ന മട്ടില്‍ ആളുകള്‍ തീരുമാനമെടുത്ത് കഴിഞ്ഞു, എന്നാണ് ബിജെപി സംസ്ഥാനത്ത് തോല്‍വി അറിയാതെ തുടരുന്നതിനെ കുറിച്ചുളള ചോദ്യത്തിന് ജിഗ്നേഷ് മേവാനി നല്‍കിയ മറുപടി. 120 സീറ്റുകള്‍ നേടി വിജയിക്കുന്ന കോണ്‍ഗ്രസ് ഗുജറാത്തിന്റെ പുനര്‍ നിര്‍മ്മാണത്തിന് അടിത്തറ പാകുമെന്നും മേവാനി പറഞ്ഞു.
ഹിന്ദുത്വ പോലുളള വൈകാരിക വിഷയങ്ങള്‍ ഉയര്‍ത്തിക്കൊണ്ട് വരാന്‍ ബിജെപി ശ്രമിക്കുന്നുണ്ടെങ്കിലും ഇത്തവണ അത് വിജയിക്കില്ല. വോട്ട് ചെയ്യാന്‍ പോകുമ്പോള്‍ ഗ്യാസ് സിലിണ്ടറിന്റെ വിലയെ കുറിച്ച് ഓര്‍ക്കണം എന്നാണ് ജിഗ്നേഷ് മേവാനി വോട്ടര്‍മാരോട് ആവശ്യപ്പെടുന്നത്. വലിയ സനേഹത്തോടെയാണ് നരേന്ദ്ര മോദിയെ ജനം തിരഞ്ഞെടുത്തത്. അതും ഒരു തവണയല്ല, രണ്ട് തവണ. എന്നാല്‍ പല വര്‍ഷങ്ങള്‍ക്കിപ്പുറവും തൊഴിലില്ലായ്മ കുറഞ്ഞിട്ടില്ല, വിലക്കയറ്റവും അവസാനിച്ചിട്ടില്ല, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതിപക്ഷ നേതാക്കളും മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും അടക്കം എതിര്‍ ശബ്ദം ഉയര്‍ത്തുന്ന എല്ലാവരേയും അടിച്ചമര്‍ത്തുന്ന ഒരു സര്‍ക്കാരാണ് ഉളളത് എന്ന് ഇപ്പോള്‍ ജനം തിരിച്ചറിയുന്നുണ്ട്. ഇതൊരു ഏകാധിപത്യ സര്‍ക്കാരാണ് എന്ന് ആളുകള്‍ക്ക് മനസ്സിലായിരിക്കുന്നു. ഗുജറാത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കായി പ്രത്യേക പ്രഭാവമൊന്നും ഇല്ല. അങ്ങനെയൊരു പ്രതീതി പിആര്‍ വര്‍ക്കിലൂടെയും മണി പവറിലൂടെയും നിര്‍മ്മിച്ചെടുത്തിരിക്കുകയാണ്. അധികാര സംവിധാനങ്ങളെ ഉപയോഗിച്ചും ബസ്സില്‍ ആളുകളെ എത്തിച്ചും അല്ലാതെ സ്വന്തം താല്‍പര്യ പ്രകാരം എത്ര പേര്‍ മോദി പ്രസംഗിക്കുന്ന പൊതുയോഗത്തിന് എത്തുമെന്ന് നോക്കണെമന്നും ജിഗ്നേഷ് മേവാനി പറഞ്ഞു.