ഗുജറാത്ത് ഫലം: പ്രതിപക്ഷ നേതൃസ്ഥാനവും കയ്യാലപ്പുറത്ത്; കോണ്‍ഗ്രസ് പടുകുഴിയില്‍
അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ തകര്‍ന്നടിഞ്ഞ കോണ്‍ഗ്രസിന് സംസ്ഥാനത്തെ പ്രതിപക്ഷ നേൃസ്ഥാനവും നഷ്ടമായേക്കും. ഏറ്റവും കുറഞ്ഞത് 19 സീറ്റാണ് പ്രതിപക്ഷ നേതൃസ്ഥാനത്തിനായി ലഭിക്കണ്ടേത്. നിലവില്‍ 21 സീറ്റില്‍ കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നുണ്ടെങ്കിലും നാലോളം സീറ്റുകളില്‍ ബി ജെ പി ലീഡ് തിരിച്ച് പിടിക്കുന്നുണ്ട്.
ഈ സാഹചര്യത്തില്‍ 19 സീറ്റില്‍ കുറവ് നേടിയാല്‍ പ്രതിപക്ഷ നേതൃസ്ഥാനം കോണ്‍ഗ്രസിന് നഷ്ടമാകും. നിയമസഭയിലെ രണ്ടാമത്തെ വലിയ കക്ഷി എന്ന നിലയില്‍ സാങ്കേതികമായി പ്രതിപക്ഷ സ്ഥാനം കോണ്‍ഗ്രസിന് ലഭിക്കുമെങ്കിലും ഇത് നാമമാത്രമായിരിക്കും. ലോക്‌സഭയിലും സമാന രീതിയിലാണ് കോണ്‍ഗ്രസിന്റെ സ്ഥാനം.
ഗുജറാത്ത് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തിരിച്ചടിയെ ആണ് കോണ്‍ഗ്രസ് അഭിമുഖീകരിക്കുന്നത്. വോട്ടും സീറ്റും കോണ്‍ഗ്രസിന് കുത്തനെ കുറഞ്ഞു. 2017 ലേതിനേക്കാള്‍ 54 സീറ്റ് കൂടുതല്‍ ബി ജെ പിക്ക് ലഭിച്ചേക്കും എന്നാണ് ലീഡ് നില സൂചിപ്പിക്കുന്നത്. അതേസമയം 2017 ല്‍ 77 സീറ്റുണ്ടായിരുന്ന കോണ്‍ഗ്രസിന് 57 ല്‍ അധികം സീറ്റില്‍ കനത്ത തിരിച്ചടിയാണ് നേരിട്ടിരിക്കുന്നത്.
ആം ആദ്മി പാര്‍ട്ടിയുടെ വരവ് കോണ്‍ഗ്രസിന്റെ വോട്ട് വിഹിതത്തില്‍ വലിയ വിള്ളുണ്ടാക്കിയിട്ടുണ്ട്. ആറ് സീറ്റില്‍ ആം ആദ്മിയാണ് ഗുജറാത്തില്‍ മുന്നിട്ട് നില്‍ക്കുന്നത്. എല്ലാ തെരഞ്ഞെടുപ്പുകളിലും 33 ശതമാനം വോട്ട് നേടിയിരുന്ന കോണ്‍ഗ്രസ് ഇത്തവണ 30 ശതമാനത്തിലേക്കെങ്കിലും എത്തുമോ എന്ന കാര്യം സംശയമാണ്.
ഉപതെരഞ്ഞെടുപ്പുകളില്‍ തകര്‍ന്നടിഞ്ഞ് ബിജെപി; നേട്ടമുണ്ടാക്കി എസ്പിയും കോണ്‍ഗ്രസും
13 ശതമാനത്തോളം വോട്ട് വിഹിതം ആം ആദ്മിക്ക് തങ്ങളുടെ ആദ്യപോരാട്ടത്തില്‍ തന്നെ സമാഹരിക്കാനായിട്ടുണ്ട്. ഇത് കോണ്‍ഗ്രസിനെ സംബന്ധിച്ച് വലിയ തിരിച്ചടിയാണ് എന്നത് തീര്‍ച്ചയാണ്. സംസ്ഥാനത്ത് മൂന്ന് തവണ 140 ലേറെ സീറ്റ് നേടിയ പാര്‍ട്ടിക്കാണ് ഇത്തരത്തില്‍ തകര്‍ന്നടിയേണ്ടി വന്നത് എന്നതും ശ്രദ്ധേയമാണ്. ആം ആദ്മിക്കൊപ്പം അസദുദ്ദീന്‍ ഒവൈസിയുടെ എ ഐ എം ഐ എമ്മും കോണ്‍ഗ്രസിന് ലഭിക്കേണ്ട ബി ജെ പി ഇതര വോട്ടുകള്‍ ഭിന്നിപ്പിച്ചിട്ടുണ്ട്.
പ്രതാപകാലത്ത് കോണ്‍ഗ്രസ് തന്നെ പുലി; 30 കൊല്ലം ഭരിച്ചിട്ടും ആ റെക്കോഡ് തൊടാന്‍ പോലുമാകാതെ ബിജെപി
മറുവശത്ത് ബി ജെ പി, നരേന്ദ്ര മോദിക്ക് പോലും സാധിക്കാതിരുന്ന 150 എന്ന മാജിക്കല്‍ നമ്പറിലേക്കാണ് കടക്കുന്നത്. കഴിഞ്ഞ തവണ 49 ശതമാനം വോട്ടും 99 സീറ്റുമായിരുന്നു ബി ജെ പി നേടിയിരുന്നത് എങ്കില്‍ ഇത്തവണ വോട്ട് ശതമാനം 53 ലേക്കും സീറ്റ് നില 150 ലേക്കും എത്തിക്കാന്‍ ബി ജെ പിക്കായി.