മൂന്ന് വർഷം മുൻപ് മരിച്ചയാൾക്ക് ഗുജറാത്തിൽ വാക്സിൻ, അന്തം വിട്ട് കുടുംബം
ദില്ലി: കൊവിഡിനെ പ്രതിരോധിക്കാന്‍ വാക്‌സിന്‍ കുത്തിവെപ്പെടുക്കാന്‍ കാത്തിരിക്കുകയാണ് രാജ്യത്തെ ഭൂരിപക്ഷം പേരും. ജീവിച്ചിരിക്കുന്നവര്‍ കൊവിഡ് വാക്‌സിന് വേണ്ടി കാത്തിരിക്കുമ്പോള്‍ മരിച്ചയാള്‍ക്ക് കൊവിഡ് വാക്‌സിന്‍ കുത്തിവെപ്പ് ലഭിച്ചെന്ന വാര്‍ത്തയാണ് ഗുജറാത്തില്‍ നിന്ന് പുറത്ത് വരുന്നത്.
ഗുജറാത്തിലെ ഉപ്ലേട്ട സ്വദേശിയായ ഹര്‍ദസ്ഭായ് കരിംഗിയ മരണപ്പെട്ടത് മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് 2018ലാണ്. എന്നാല്‍ കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ വീട്ടുകാര്‍ക്ക് മൊബൈലില്‍ ഒരു എസ്എംഎസ് ലഭിച്ചു. ഹര്‍ദസ്ഭായ് മെയ് മൂന്നിന് വാക്‌സിന്‍ സ്വീകരിച്ചുവെന്നുളള അറിയിപ്പായിരുന്നു ആ മെസ്സേജ്. മാത്രമല്ല വാക്‌സിന്‍ സ്വീകരിച്ചതിനുളള സര്‍ട്ടിഫിക്കറ്റും അദ്ദേഹത്തിന്റെ പേരില്‍ കുടുംബത്തിന് ലഭിച്ചിരിക്കുകയാണ്.
ഇതെങ്ങനെയാണ് സംഭവിക്കുന്നത് എന്നാണ് ഹര്‍ദസ്ഭായിയുടെ കുടുംബം ചോദിക്കുന്നത്. 2018ല്‍ ഹര്‍ദസ്ഭായ് കരിംഗിയ മരണപ്പെട്ടതായി തെളിയിക്കുന്ന മരണ സര്‍ട്ടിഫിക്കറ്റ് കുടുംബത്തിന്റെ പക്കലുണ്ട്. രാജ്യത്ത് വിവിധ സംസ്ഥാനങ്ങളില്‍ കൊവിഡ് വാക്‌സിന് ക്ഷാമം അനുഭവപ്പെടുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നതിനിടെയാണ് ഗുജറാത്തില്‍ നിന്നുളള ഈ വിചിത്ര സംഭവം.
Recommended Video
ഇതിന് സമാനമായ സംഭവം വേറെയും ഉണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍. ദാഹോദില്‍ നരേശ് ദേശായി എന്ന വ്യക്തിക്ക് കൊവിന്‍ ആപ്പില്‍ നിന്നും ലഭിച്ച അദ്ദേഹം അദ്ദേഹത്തിന്റെ അച്ഛന്‍ നട്വര്‍ലാല്‍ ദേശായിക്ക് കൊവിഡ് വാക്‌സിനേഷന്‍ നടത്തിയെന്നാണ്. എന്നാല്‍ 2011ല്‍ മരണപ്പെട്ട വ്യക്തിയാണ് നട്വര്‍ലാല്‍ ദേശായി. ദഹോദിലെ തന്നെ ലിംഡി എന്ന സ്ഥലത്തുളള 72കാരിയായ സ്ത്രീ ഏപ്രിലില്‍ മരണപ്പെട്ടതാണ്. എന്നാല്‍ ഇവര്‍ മെയ് മാസത്തില്‍ കൊവിഡ് വാക്‌സിന്‍ രണ്ടാം ഡോസ് സ്വീകരിച്ചതായാണ് കുടുംബത്തിന് മെസ്സേജ് ലഭിച്ചത്.