കോൺഗ്രസിന്റെ കിടിലൻ നീക്കം;ഗുണയിലെ ബിജെപി എംപിയുടെ സഹോദരൻ കോൺഗ്രസിലേക്ക്?പകച്ച് സിന്ധ്യയും ബിജെപിയും
ഭോപ്പാൽ; മധ്യപ്രദേശ് രാഷ്ട്രീയം തിളച്ച് മറയുകയാണ്. വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പാണ് പ്രധാന ചർച്ച. കൊവിഡ് പ്രതിസന്ധി കഴിഞ്ഞാൽ ഏത് നിമിഷവും ഉപതിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചേക്കും. സംസ്ഥാനത്ത് ഭരണം ഉറപ്പിക്കണമെങ്കിൽ ഉപതിരഞ്ഞെടുപ്പിൽ ബിജെപിക്ക് മിന്നും പ്രകടനം കാഴ്ച വെയ്ക്കേണ്ടതുണ്ട്. ആവനാഴിയിലെ അവസാന അമ്പും പുറത്തെടുത്ത് പയറ്റാനൊരുങ്ങുകയാണ് ബിജെപി.
കോൺഗ്രസിനെ സംബന്ധിച്ച് ഉപതിരഞ്ഞെടുപ്പ് അഭിമാന പോരാട്ടമാണ്, വീണ്ടും അധികാരത്തിലേറാനുള്ള അവസരവും. മധ്യപ്രദേശിലെ പുതിയ രാഷ്ട്രീയ അട്ടിമറികൾ കോൺഗ്രസിന്റെ പ്രതീക്ഷ ഉയർത്തുകയാണ്, വിശദാംശങ്ങളിലേക്ക്

ഉപതിരഞ്ഞെടുപ്പിന് മുൻപ്
ജ്യോതിരാജിത്യ സിന്ധ്യയ്ക്കൊപ്പം കോൺഗ്രസിൽ നിന്നും 22 എംഎൽഎമാർ രാജിവെച്ച് ബിജെപിയിലേക്ക് പോയതോടെയാണ് മധ്യപ്രദേശിൽ കമൽനാഥിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ താഴെവീണത്. പാർട്ടിയ്ക്ക് സമീപകാലത്ത് ഏറ്റ വലിയ തിരിച്ചടിയായിരുന്നു സിന്ധ്യയുടേയും കൂട്ടരുടേയും കാലുവാരൽ. അതുകൊണ്ട് തന്നെ വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിൽ എന്ത് വിലകൊടുത്തും ഭരണം തിരികെ പിടിക്കണമെന്നാണ് കോൺഗ്രസ് ലക്ഷ്യം.

സിന്ധ്യയുടെ പരാജയം
ഉപതിരഞ്ഞെടുപ്പിൽ ബിജെപിയെ പരാജയപ്പെടുത്തുകയെന്നതിന് അപ്പുറം സിന്ധ്യയെ കെട്ട് കെട്ടിക്കണം എന്നതാണ് കോൺഗ്രസ് ആലോചന. ഇതിനായി അരയും തലയും മുറുക്കി കമൽനാഥിന്റെ നേതൃത്വത്തിൽ കോൺഗ്രസ് നേതാക്കൾ തന്ത്രങ്ങൾ മെനയുകയാണ്. കൂറുമാറി പോയ 22 എംഎൽഎമാരുടേത് ഉൾപ്പെടെ 24 ഇടത്താണ് ഉപതിരഞ്ഞെടുപ്പ് നടക്കുക.

സ്വാധീന മേഖല
സിന്ധ്യയുടെ സ്വാധീന മേഖലയായ ഗ്വാളിയാർ-ചമ്പൽ മേഖലയിൽ ഉൾപ്പെടെ 23 ഇടത്തും കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കോൺഗ്രസാണ് വിജയിച്ചത്. ഇത് കോൺഗ്രസിന്റെ പ്രതീക്ഷ ഉയർത്തുന്നുണ്ട്. എന്നാൽ ഗ്വാളിയാർ-ചമ്പൽ മേഖലയിലെ വിജയം സിന്ധ്യയുടെ സ്വാധീനം ഒന്ന് കൊണ്ട് മാത്രമായിരുന്നു.

ശത്രുപക്ഷത്ത്
ഇപ്പോൾ സിന്ധ്യ കോൺഗ്രസിനൊപ്പമില്ലെന്ന് മാത്രമല്ല ശത്രുപക്ഷമായ ബിജെപിക്കൊപ്പമാണെന്നത് കോൺഗ്രസിന് ആശങ്കപ്പെടുത്തുന്നുണ്ട്.എന്നാൽ സിന്ധ്യയുടെ വരവോടെ ബിജെപിയിൽ ഉടലെടുത്ത ഭിന്നത ആയുധമാക്കാൻ ഒരുങ്ങുകയാണ് കോൺഗ്രസ്. സിന്ധ്യയുടെ മുൻ മണ്ഡലമായ ഗുണയിലെ ബിജെപി എംപിയുടെ സഹോദരനെ കോൺഗ്രസ് മറുകണ്ടം ചാടിച്ചേക്കുമെന്നാണ് റിപ്പോർട്ട്.

കോൺഗ്രസിലേക്ക്?
ഗുണയിലെ എംപി കെപി സിംഗ് യാദവിന്റെ സഹോദരൻ അജയ് പാൽ ഉടൻ കോൺഗ്രസിൽ ചേർന്നേക്കുമെന്നാണ് വിവരം. അജയ് പാൽ കോൺഗ്രസ് നേതൃത്വവുമായി കൂടിക്കാഴ്ച നടത്തിയതോടെയാണ് ചർച്ചകൾ ചൂട് പിടിച്ചത്. സിന്ധ്യയോട് കടുത്ത ശത്രുതയുള്ള നേതാവാണ് കെപി സിംഗ് യാദവ്.

ബന്ധം അവസാനിപ്പിച്ചു
സിന്ധ്യയുമായും സിന്ധ്യ കുടുംബവുമായും അടുത്ത ബന്ധം പുലർത്തിയിരുന്ന നേതാവാണ് കെപി സിംഗ്. സിംഗിന്റെ പിതാവ് ഉൾപ്പെടെയുള്ളവർ കോൺഗ്രസ് നേതാക്കളാണ്. രണ്ട് വർഷം മുൻപ് മുംഗവാലി മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള സ്ഥാനാർത്ഥി തർക്കമാണ് ഇരുവരും തമ്മിൽ ഇടയാൻ കാരണം. മണ്ഡലത്തിലെ എംഎൽഎയായിരുന്ന കുലഖേരയുടെ മരണത്തോടെ ഇവിടെ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങി.

ബിജെപിയിലേക്ക്
മുംഗവാലിയിൽ കോൺഗ്രസ് ടിക്കറ്റിൽ മത്സരിക്കാൻ അവസരം നൽകണമെന്നായിരുന്നു കെപി സിംഗിന്റെ ആവശ്യം. സിംഗ് മത്സരിക്കുമെന്ന തരത്തിലുള്ള റിപ്പോർട്ടുകളും ശക്തമായിരുന്നു. എന്നാൽ അവസാന നിമിഷം സിന്ധ്യ സിംഗിനെ വെട്ടി. ഇതോടെ സിംഗ് കോൺഗ്രസ് വിട്ട് ബിജെപയിൽ ചേരുകയായിരുന്നു.

ഗുണയിൽ പരാജയപ്പെടുത്തി
തുടർന്ന് ഇക്കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ ഗുണയിൽ ജ്യോതിരാദിത്യ സിന്ധ്യയ്ക്കെതിരെ ബിജെപി സിംഗിനെ മത്സരിപ്പിച്ചു. കോൺഗ്രസിനേയും സിന്ധ്യയേയും ഞെട്ടിക്കുന്നതായിരുന്നു സിംഗിന്റെ വിജയം. തിരഞ്ഞെടുപ്പിൽ കെ പി സിങ് യാദവ് 1,20,000-ൽ പരം വോട്ടുകൾക്കാണ് ജ്യോതിരാദിത്യ സിന്ധ്യയെ തോൽപ്പിച്ചത്.

കടുത്ത അതൃപ്തിയിൽ
അതേസമയം സിന്ധ്യ ബിജെപിയിലെത്തിയതോടെ കടുത്ത അതൃപ്തിയിലാണ് കെപി സിംഗ്. കഴിഞ്ഞ ദിവസം ഭോപ്പാലിൽ സിന്ധ്യ വിരുദ്ധരുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലും സിംഗ് പങ്കെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് സിംഗിന്റെ സഹോദരൻ കോൺഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതെന്നത് ശ്രദ്ധേയമാണ്.

സ്ഥാനാർത്ഥിയാക്കിയേക്കും
കോൺഗ്രസ് പാർട്ടി (കോൺഗ്രസ്) നേതാവും മുൻ കൃഷിമന്ത്രിയുമായ സച്ചിൻ യാദവുമായാണ് അജയ് പാൽ കൂടിക്കാഴ്ച നടത്തിയത്. കെപി സിംഗിന്റെ വസതിയിലെത്തിയായിരുന്നു കൂടിക്കാഴ്ച. ഇതോടെ മുംഗോലി മണ്ഡലത്തിൽ അജയ് പാലിനെ കോൺഗ്രസ് സ്ഥാനാർത്ഥിയാക്കിയേക്കുമെന്നാണ് സൂചന.ഗ്രാമപഞ്ചായത്തിലെ ഡെപ്യൂട്ടി സർപഞ്ചാണ് അജയ് പാൽ.

വലിയ വെല്ലുവിളി
അതേസമയം സിന്ധ്യയുടെ വരവോടെ കെപി സിംഗും കോൺഗ്രസിലേക്ക് തിരിച്ചുപോകുമോയെന്ന തരത്തിലുള്ള ചർച്ചകൾ ചൂട് പിടിച്ചിട്ടുണ്ട്. സിന്ധ്യയുടെ വരവോടെ ബിജെപിയിലെ തന്റെ രാഷ്ട്രീയ ഭാവി ഇല്ലാതാകുമെന്ന ആശങ്കയിലാണ് സിംഗ്. സിന്ധ്യയുടെ ബിജെപി പ്രവേശത്തിനോട് ആദ്യമേ തന്നെ സിംഗ് അതൃപ്തി പ്രകടിപ്പിച്ചിരുന്നു.

സൗഹൃദ സന്ദർശനം
അതിനിടെ അജയ് പാലുമായുള്ള കൂടിക്കാഴ്ച രാഷ്ട്രീയമല്ലെന്നാണ് സച്ചിൻ പ്രതികരിച്ചത്. കെപി സിംഗിന്റെ രണ്ട് സഹോദരങ്ങളും കോളേജിൽ തന്റെ സീനിയേഴ്സ് ആയിരുന്നുവെന്നും സൗഹദൃദ സന്ദർശനം മാത്രമാണ് നടത്തിയതെന്നും സച്ചിൻ പ്രതികരിച്ചു.












Click it and Unblock the Notifications