നിർണായകമായി അഹിർവാൾ മേഖല; കോൺഗ്രസ് മനസിൽ കണ്ടാൽ ബിജെപി മാനത്ത് കാണും, തന്ത്രം ഇങ്ങനെ
ന്യൂഡൽഹി: ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂറുകളിൽ കോൺഗ്രസ് മുന്നേറ്റം ഉണ്ടായപ്പോൾ ആർക്കും അമ്പരപ്പ് തോന്നിയിരുന്നില്ല. എന്നാൽ സമയം കഴിയുന്തോറും ലീഡ് നില മാറിമറിയുന്നതും മൂന്നാം വട്ടവും അധികാരത്തിലേക്ക് ബിജെപി നീങ്ങുന്നതും കണ്ടപ്പോൾ പലരും ഞെട്ടിയെന്നതാണ് സത്യം. എന്നാൽ ഈ വികാരങ്ങൾ ഒന്നും തന്നെ ബിജെപി കേന്ദ്രങ്ങൾക്ക് ഉണ്ടായിരുന്നില്ല, കാരണം അവർ ഈ ഫലം മുൻകൂട്ടി കണ്ടതായിരിക്കണം.
കഴിഞ്ഞ പത്ത് വർഷമായി ഹരിയാന ഭരിക്കുന്ന ബിജെപിക്കെതിരെ ഭരണവിരുദ്ധ വികാരം ശക്തമാണെന്ന സൂചനയാണ് എക്‌സിറ്റ് പോളുകൾ ഉൾപ്പെടെ നൽകിയത്. ഭൂരിഭാഗം സർവേകളും ജയം കോൺഗ്രസിന് തന്നെയെന്ന് തറപ്പിച്ചു പറയുകയും ചെയ്‌തു. എന്നാൽ ഉച്ചയ്ക്ക് മുൻപ് തന്നെ അത് തിരുത്തിപ്പറയിക്കാൻ കേന്ദ്രം ഭരിക്കുന്ന കക്ഷിക്ക് കഴിഞ്ഞെങ്കിൽ അതിന് സഹായിച്ചത് ചില പ്രത്യേക ഘടകങ്ങളാണ്.

ഹരിയാനയിലെ ജാട്ട് സമുദായത്തിന്റെ പിന്തുണയും അതിനെ മറികടക്കാൻ ബിജെപി നടത്തിയ ചിട്ടയായ പ്രവർത്തനവും വിലകുറച്ച് കാണുകയല്ല, എങ്കിലും ഇത്തവണത്തെ വിജയത്തിൽ അഹിർവാൾ മേഖല നൽകിയ സംഭാവന ബിജെപിയെ സംബന്ധിച്ചിടത്തോളം ഒരിക്കലും തിരസ്‌കരിക്കാൻ കഴിയാത്ത ഒന്നാണെന്ന് നിസംശയം പറയാം.
ഏത് കൊടികുത്തിയ ഭരണവിരുദ്ധ വികാരത്തിന് ഇടയിലും ബിജെപിക്ക് മുന്നിൽ പ്രതീക്ഷയുടെ നാമ്പ് വച്ചുനീട്ടിയ അഹിർവാൾ മേഖല ഇക്കുറിയും അവരെ കൈയൊഴിഞ്ഞില്ല, എന്ന് മാത്രമല്ല കൂടുതൽ ചേർത്തുപിടിച്ചു. കഴിഞ്ഞ രണ്ട് നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ബിജെപി മേഖലയിൽ നിന്നുണ്ടാക്കിയ നേട്ടത്തെ മറികടന്നുകൊണ്ടാണ് ഇക്കുറി അവരെ ഇവിടം തുണച്ചത്.
എന്താണ് അഹിർവാളിൽ ശരിക്കും സംഭവിച്ചത്?
നഗരവോട്ടുകൾ കൂടുതലായി കേന്ദ്രീകരിച്ച ഇടമാണ് ഹരിയാനയിലെ അഹിർവാൾ പ്രദേശം. ഇവിടുത്തെ ആകെ വോട്ടിന്റെ അറുപത് ശതമാനവും നഗരവാസികളുടേതാണ്. നാല് ലോക്‌സഭാ സീറ്റുകൾ അടങ്ങിയതാണ് അഹിർവാൾ മേഖല. ആകെയുള്ള തൊണ്ണൂറ് അസംബ്ലി മണ്ഡലങ്ങളിൽ 28 എണ്ണവും ഇവിടെ തന്നെയാണെന്ന് ചുരുക്കം. അതിൽ നിന്ന് തന്നെ മേഖലയുടെ പ്രാധാന്യം എത്രത്തോളം ആണെന്ന് മനസിലാക്കാം.
ഇവിടെ 2014ലും 2019ലും ബിജെപി തന്നെയാണ് നേട്ടമുണ്ടാക്കിയത്. അതിന്റെ ചുവടുപിടിച്ചാണ് ഇവിടെ ഇക്കുറി ചിട്ടയായ പ്രവർത്തനം അവർ നടത്തിയത്. മേഖലയിൽ നിന്നുള്ള മുതിർന്ന ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ റാവു ഇന്ദർജീത് സിംഗ് അടക്കമുള്ളവർ ഇതിനായി അക്ഷീണമായി പ്രയത്നിച്ചു. പാർട്ടിയിലെ വിശ്വസ്‌തർക്ക് എല്ലാം സീറ്റ് നൽകി കാര്യങ്ങൾ ഭദ്രമാക്കാൻ ബിജെപി ശ്രമിക്കുകയും ചെയ്‌തു.
ഗുഡ്ഗാവ്, റെവാരി, ഫരീദാബാദ്, ഭിവാനി-മഹേന്ദർഗഡ് എന്നീ ലോക്‌സഭാ മണ്ഡലങ്ങളാണ് ഈ മേഖലയിൽ ഉൾപ്പെടുന്നത്. നഗര മേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ, ഗുരുഗ്രാമിലെ വെള്ളക്കെട്ട് എന്നിങ്ങനെയുള്ള വിഷയങ്ങളാണ് ഇവിടെ പ്രധാനമായും ഉയർന്നുവന്നത്. എന്നാൽ ഭരണകക്ഷി ആയിട്ട് കൂടി ഇക്കാര്യത്തിൽ പരിക്കേൽക്കാതെ രക്ഷപ്പെടാൻ ബിജെപിക്ക് കഴിഞ്ഞു എന്നതാണ് ശ്രദ്ധേയമായ കാര്യം.
ഭൂപീന്ദർ സിംഗ് ഹൂഡ അധികാരത്തിൽ ഇരുന്ന കാലത്ത് ഈ മേഖലയോടുള്ള അവഗണന നിരന്തരം ബിജെപി പ്രചരണത്തിന് ഉപയോഗിച്ചപ്പോൾ വോട്ടർമാർ അത് ഏറ്റെടുത്തുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഹൂഡ തന്റെ സ്വന്തം മേഖലയായ റോഹ്ത്തക്കിന് കൂടുതൽ പ്രാധാന്യം നൽകി എന്ന ആരോപണത്തിലാണ് വോട്ടർമാരെ ബിജെപി വരുതിയിലാക്കിയത്. ഫലമോ മൂന്നാം തവണയും അധികാരത്തിലെത്താൻ ഇവിടുത്തെ സീറ്റുകൾ സഹായിക്കുകയും ചെയ്‌തു.












Click it and Unblock the Notifications