കൊറോണ രോഗികളെ ചികിത്സിക്കാൻ ആശുപത്രി നിർമിക്കണം: 17 സംസ്ഥാനങ്ങൾക്ക് കേന്ദ്രനിർദേശം
ദില്ലി: കൊറോണ വൈറസ് രോഗികളെ ചികിത്സിക്കുന്നതിനായി ആശുപത്രികൾ നിർമിക്കാൻ 17 സംസ്ഥാനങ്ങൾക്ക് നിർദേശം. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് കോറോണ ബാധിതരെ ചികിത്സിക്കുന്നതിനായി പ്രത്യേകം ആശുപത്രികൾ നിർമിക്കാൻ സംസ്ഥാന സർക്കാരുകൾക്ക് നിർദേശം നൽകിയിട്ടുള്ളത്. രാജ്യത്തെ സ്ഥിതിഗതികളുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച വാർത്താ സമ്മേളനത്തിൽ ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ലാവ് അഗർവാളാണ് ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്ത് കൊറോണ വൈറസിന്റെ സാമുദായിക വ്യാപനത്തിന് തെളിവില്ലെന്നും അഗർവാൾ വ്യക്തമാക്കി. ഇന്ത്യ കൊറോണ വൈറസ് ഉയർത്തുന്ന വെല്ലുവിളിക്കെതിരെ പോരാടാൻ സജ്ജമാണെന്ന് വ്യക്തമാക്കിയ അദ്ദേഹം കൊതുകുകളാണ് കൊറോണ പരത്തുന്നതെന്ന അഭ്യൂഹങ്ങളും തള്ളിക്കളഞ്ഞു.
കൊറോണയ്ക്കെതിരായ പോരാട്ടത്തില്‍ അണിചേരാന്‍ തയ്യാര്‍; തന്നെ തടവില്‍ നിന്ന് വിടണമെന്ന് ഡോ.കഫീല്‍ ഖാന്‍
രാജ്യത്തെ ജനങ്ങൾ ലോക്ക് ഡൌൺ നിലനിൽക്കുമ്പോൾ മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെങ്കിൽ രാജ്യത്തെ രോഗവ്യാപനത്തിന്റെ തോത് വർധിക്കുമെന്നും സാമൂഹിക വ്യാപനം എന്ന ഘട്ടത്തിലേക്ക് എത്തുമെന്നും അഗർവാൾ മുന്നറിയിപ്പ് നൽകുന്നു. രാജ്യത്ത് കൊറോണ വൈറസ് ബാധിക്കുന്നവരുടെ എണ്ണത്തിൽ വർധനവുണ്ടാകുന്നുണ്ട്. ഇന്ത്യ ഇപ്പോൾ നിർണായക ഘട്ടത്തിലാണ്. നിർദേശങ്ങൾ പാലിക്കാതിരിക്കുകയോ, സർക്കാരും ജനങ്ങളും സംയുക്തമായി പ്രവർത്തിക്കാതിരുന്നാൽ സാമൂഹിക വ്യാപനത്തിനിടയാക്കുമെന്നും അഗർവാൾ ചൂണ്ടിക്കാണിക്കുന്നു. 100 ശതമാനം സാമൂഹിക അകലം പാലിച്ചാൽ കൊറോണ വൈറസ് വ്യാപനം തടയാൻ സഹായിക്കുമെന്നും അദ്ദേഹം പറയുന്നു.
ഇതിനെല്ലാം പുറമേ രാജ്യത്ത് ലോക്ക് ഡൌൺ നിലനിൽക്കുന്ന സാഹചര്യത്തിൽ ഏപ്രിൽ 14വരെ അന്താരാഷ്ട്ര വിമാന സർവീസിനും വിലക്കേർപ്പെടുത്തിയിട്ടുണ്ട്. മാർച്ച് 25 മുതൽ 21 ദിവസത്തേക്കാണ് കൊറോണ വ്യാപനം തടയുന്നതിനായി ലോക്ക് ഡൌൺ പ്രഖ്യാപിച്ചിട്ടുള്ളത്. ചൊവ്വഴ്ച രാത്രി എട്ട് മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് രാജ്യത്ത് ലോക്ക് ഡൌൺ പ്രഖ്യാപിച്ചത്. ഇതിന് പുറമേ പലയിടങ്ങളിലും നിരോധനാജ്ഞയും പ്രാബല്യത്തിലുണ്ട്. വരുന്ന 21 ദിവസങ്ങളിൽ രാജ്യം സാമൂഹിക അകലം പാലിച്ചില്ലെങ്കിൽ ഇന്ത്യ 21 വർഷം പിറകിലേക്ക് പോകുമെന്നാണ് മോദി ചൂണ്ടിക്കാണിച്ചത്.
ഇന്ത്യയിൽ കൊറോണ ബാധിതരുടെ എണ്ണം 649ലെത്തി നിൽക്കുകയാണ്. മരിച്ചവരുടെ എണ്ണം 13 ആവുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 43 പുതിയ കേസുകളും നാല് മരണങ്ങളുമാണ് റിപ്പോർട്ട് ചെയ്തത്. തമിഴ്നാട്, ഗുജറാത്ത്, എന്നീ സംസ്ഥാനങ്ങളിൽ നിന്ന് ഓരോരുത്താരാണ് ചികിത്സയിലിരിക്കെ മരിച്ചത്. ജമ്മു കശ്മീരിൽ കൊറോണ സ്ഥിരീകരിച്ച ഒരാളും മരിച്ചിരുന്നു. ആരോഗ്യമന്ത്രാലയം നൽകുന്ന കണക്ക് പ്രകാരം മഹാരാഷ്ട്രയിൽ മൂന്ന് പേരും ഗുജറാത്തിൽ രണ്ട് പേരുമാണ് കൊറോണ ബാധിച്ച് മരിച്ചിട്ടുള്ളത്. മധ്യപ്രദേശ്, തമിഴ്നാട്, കർണാടക, പഞ്ചാബ്, ദില്ലി, ഹിമാചൽ പ്രദേശ്, പശ്ചിമബംഗാൾ എന്നീ സംസ്ഥാനങ്ങളിൽ ഓരോരത്തർ വീതവുമാണ് മരിച്ചിട്ടുള്ളത്.