ഗുജറാത്തിൽ ബിജെപിക്ക് കനത്ത തിരിച്ചടി; മുൻ മന്ത്രി പാർട്ടി വിട്ടു, കോൺഗ്രസിലേക്ക്?
അഹമ്മദാബാദ്; നിയമസഭ തിരഞ്ഞെടുപ്പിന് തൊട്ട് മുൻപ് ബി ജെ പിക്ക് കനത്ത തിരിച്ചടി നൽകി മുതിർന്ന നേതാവ് പാർട്ടി വിട്ടു. മുൻ മന്ത്രിയും പ്രമുഖ നേതാവുമായ ജയ്‌നാരായണന്‍ വ്യാസ് ആണ് രാജിവെച്ചത്. വ്യാസ് ഉടൻ കോൺഗ്രസിൽ ചേർന്നേക്കുമെന്നാണ് സൂചന.
രാജിക്ക് പിന്നാലെ നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനമാണ് വ്യാസ് ഉന്നയിച്ചത്. ബി ജെ പിയിൽ പരാതിക്കാരനായി തുടരാൻ ഇനിയും താത്പര്യം ഇല്ലെന്നും മുതിർന്ന നേതാവായിട്ട് കൂടി പരാതി പറയേണ്ട സാഹചര്യത്തിലൂടെയാണ് പാർട്ടിൽ കടന്ന് പോയിക്കൊണ്ടിരിക്കുന്നതെന്നും രാജിക്ക് പിന്നാലെ വ്യാസ് പറഞ്ഞു. അതേസമയം നിയമസഭ തിരഞ്ഞെടുപ്പിൽ താൻ സ്ഥാനാർത്ഥിയാകുമെന്ന വ്യക്തമായ സൂചനയും വ്യാസ് നൽകി. തനിക്ക് മുന്നിൽ രണ്ട് ഓപ്ഷനുകളാണ് ഉള്ളതെന്ന് പറഞ്ഞ വ്യാസ് എ എ പിയാണോ കോൺഗ്രസ് ആണോയെന്ന കാര്യം അനുയായികളുമായി ആലോചിച്ച് അറിക്കുമെന്നും പറഞ്ഞു.

പടാൻ ജില്ലയിലെ സിദ്പൂർ മണ്ഡലത്തിൽ നിന്നുള്ള നേതാവാണ് വ്യാസ്.2007 മുതൽ 2012 വരെ ബി ജെ പി സർക്കാരിൽ മന്ത്രിയായിരുന്ന വ്യാസ് കഴിഞ്ഞ കുറച്ച് നാളുകളായി നേതൃത്വവുമായി അകൽച്ചയിലായിരുന്നു. ജില്ലാ നേതൃത്വത്തിനെതിരേയും നേരത്തേ വ്യാസ് രംഗത്തെത്തിയിരുന്നു.അതേസമയം അദ്ദേഹം കോൺഗ്രസിൽ ചേർന്നേക്കുമെന്നുള്ള അഭ്യൂഹങ്ങൾ ഉണ്ട്.
ഇക്കഴിഞ്ഞ ഒക്ടോബർ 29 ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടുമായി വ്യാസ് കൂടിക്കാഴ്ച നടത്തിയത് അഭ്യൂഹങ്ങൾക്ക് വഴി വെച്ചിരുന്നു. അന്ന് മാധ്യമങ്ങളുടെ ചോദ്യത്തിന് താൻ സിദ്പൂരിൽ നിന്നും മത്സരിക്കാൻ ബി ജെ പി നേതൃത്വത്തോട് താത്പര്യം അറിയിച്ചിട്ടുണ്ടെന്നും പാർട്ടി തന്നെ പരിഗണിക്കുമെന്നാണ് പ്രതീക്ഷയെന്നുമായിരുന്നു വ്യാസ് പറഞ്ഞത്. വിവിധ സർവ്വേകൾ മണ്ഡലത്തിൽ തനിക്ക് മികച്ച സാധ്യത ഉണ്ടെന്ന് പ്രവചിച്ചിരുന്നുവെന്നും വ്യാസ് പറഞ്ഞിരുന്നു. മോദി സർക്കാരിലെ മന്ത്രിയായിരുന്ന വ്യാസ് 2012 ലും 2017 ലും സിദ്പൂരിൽ നിന്നും പരാജയപ്പെട്ടിരുന്നു.
അതേസമയം ഗുജറാത്തിൽ നിയമസഭ തിരഞ്ഞെടുപ്പ് കളം ചൂടുപിടിച്ചിരിക്കുകയാണ്. ആം ആദ്മിയുടെ കടന്ന് വരവോടെ ശക്തമായ ത്രികോണ മത്സരത്തിനാണ് സംസ്ഥാനത്ത് കളമൊരുങ്ങിയിരിക്കുന്നത്. പുറത്ത് വന്ന സർവ്വേകൾ എല്ലാം സംസ്ഥാനത്ത് ബി ജെ പിക്ക് ഭരണ തുടർച്ച ലഭിക്കുമെന്നാണ് പ്രവചിക്കുന്നത്. 2017 ൽ 99 സീറ്റ് നേടിയായിരുന്നു ബി ജെ പി ഏഴ്ം തവണയും ഭരണം നിലനിർത്തിയത്.












Click it and Unblock the Notifications