ഉത്തരേന്ത്യയിലും കനത്ത മഴ; ഹിമാചലില്‍ 24 പേര്‍ കൊല്ലപ്പെട്ടു, ദില്ലിയില്‍ വെള്ളപ്പൊക്ക മുന്നറിയിപ്പ്
ഷിംല: കനത്ത മഴയയിലും മണ്ണിടിച്ചിലിലും ഹിമാചല്‍ പ്രദേശില്‍ രണ്ട് നേപ്പാളികള്‍ ഉള്‍പ്പടെ 24 പേര്‍ മരിച്ചു. മരം വീണും, ഒഴുക്കില്‍പ്പെട്ടും വീടുകള്‍ തകര്‍ന്നും മരിച്ചവരുണ്ട്. ഒമ്പത് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മണാലി-കുളു ദേശീയ പാത തകര്‍ന്നതിനെ തുടര്‍ന്ന് കുളുവില്‍ രണ്ട് ദിവസമായി കുടുങ്ങിക്കിടന്ന മലയാളികളടക്കമുള്ള സഞ്ചാരികളെ ഞാറാഴ്ച്ച രക്ഷപ്പെടുത്തി. 68 റോഡുകളിലാണ് ഹിമാചലില്‍ ഗതാഗത തടസ്സമുള്ളത്.
കൽക്കയ്ക്കും ഷിംലയ്ക്കും ഇടയിലുള്ള ട്രെയിൻ സർവീസുകളും ചണ്ഡിഗഡ്-മനാലി ഹൈവേയിലെ ഗതാഗതവും തടസ്സപ്പെട്ടു. ഷിംല, സോളൻ, കുളു, ബിലാസ്പൂർ ജില്ലകളിലെ എല്ലാ സ്കൂളുകള്‍ക്കും കോളേജുകള്‍ക്കും തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഉത്തരാഖണ്ഡിൽ വെള്ളപ്പൊക്കത്തിൽ 18 പേരെ കാണാതായി. ഉത്തരാക്ഷി ജില്ലയിലെ മോറി ബ്ലോക്കില്‍ വെള്ളപ്പൊക്കത്തില്‍ നിരവധി ഗ്രാമങ്ങള്‍ വെള്ളത്തിനടിയിലായി. ഡെറാഡൂണ്‍ ജില്ലയില്‍ കാര്‍ നദിയില്‍ വീണ് ഒരു സ്ത്രീയേയും കാണാതായിട്ടുണ്ട്.

പഞ്ചാബിൽ വീടിന്റെ മേൽക്കൂര തകർന്ന് മൂന്ന് പേർ മരിച്ചു. അയൽരാജ്യമായ ഹരിയാനയിലും കനത്ത മഴ തുടരുകയാണ്. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ചില പ്രദേശങ്ങളില്‍ അതീവ ജാഗ്രത പുലർത്താൻ അധികൃതര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. 24 മണിക്കൂറിനുള്ളില്‍ യമുന നദിയിലെ ജലനിരപ്പ് വന്‍തോതില്‍ ഉയരുമെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തില്‍ ദില്ലി സര്‍ക്കാര്‍ നഗരത്തില്‍ വെള്ളപ്പൊക്ക മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
അടുത്ത 48 മണിക്കൂറിൽ തമിഴ്നാട്ടിലുടനീളം കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്നു കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. കേരളം, കർണാടക, ആന്ധ്രയുടെ തീരദേശ ജില്ലകൾ, തെലങ്കാന എന്നിവിടങ്ങളിലും ഒറ്റപ്പെട്ട കനത്ത മഴയ്ക്കു സാധ്യതയുണ്ട്. ബംഗാൾ ഉൾക്കടലിലെ ചെറു ന്യൂനമർദമാണു മഴയ്ക്കു കാരണം. ബെംഗളൂരുവിലും കർണാടകയിലെ തീരദേശ ജില്ലകളിലും ഇന്നു കനത്ത മഴ പ്രതീക്ഷിക്കുന്നു.












Click it and Unblock the Notifications