ഹിമാചല്‍ വിധിയെഴുതി; ബിജെപിയെ കാത്തിരിക്കുന്നത് തുടര്‍ഭരണമോ? തിരിച്ചുവരുമോ കോണ്‍ഗ്രസ്, 5 മണി വരെ 66% പോളിംഗ്
ഷിംല: ഹിമാചല്‍ പ്രദേശ് വോട്ടെടുപ്പ് അവസാനിച്ചതോടെ ഇനി എല്ലാ കണ്ണുകളും ഡിസംബര്‍ എട്ടിലേക്ക്. അഞ്ച് മണിവരെ 66 ശതമാനമാണ് ഹിമാചലിലെ പോളിംഗ്.
വോട്ടെടുപ്പിന്റെ ഔദ്യോഗിക സമയം അഞ്ച് മണിയോടെ അവസാനിച്ചെങ്കിലും പോളിംഗ് സ്റ്റേഷനുകള്‍ക്കുള്ളിലുള്ളവരെ കൂടി വോട്ടുചെയ്യാന്‍ അനുവദിക്കും. ഇതിന് ശേഷം അന്തിമ പോളിംഗ് ശതമാനം അറിയാം. 2017-ലെ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് പോളിംഗ് ശതമാനം 74.6 ആയിരുന്നു.
ഇത് ഇത്തവണ മറികടക്കുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഓരോ അഞ്ച് വര്‍ഷം കഴിയുമ്പോഴും സര്‍ക്കാരുകളെ മാറ്റി പരീക്ഷിക്കുന്നതാണ് ഹിമാചല്‍ പ്രദേശിലെ പതിവ്. അത് ഇത്തവണയും അങ്ങനെ ആകുമോ എന്നാണ് എല്ലാവരുടേയും ആകാംക്ഷ. പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര പദ്ധതിയും തന്നെയാണ് ബി ജെ പിയുടെ തുറുപ്പ് ചീട്ട്. അതേസമയം വിമതര്‍ ബി ജെ പിക്ക് വലിയ തലവേദനയാണ് ഉയര്‍ത്തുന്നത്.

2017ല്‍ 68 ല്‍ 44 സീറ്റും നേടിയാണ് ബി ജെ പി അധികാരത്തിലേറിയത്. കോണ്‍ഗ്രസിന് 21 സീറ്റുമാണ് ലഭിച്ചത്. ഇത്തവണ സംസ്ഥാനത്ത് പ്രിയങ്ക ഗാന്ധിയാണ് കോണ്‍ഗ്രസിന്റെ പ്രചരണം നയിച്ചത്. വലിയ ഇംപാക്ടുണ്ടാക്കാന്‍ കോണ്‍ഗ്രസിന് ഇത് വഴി സാധിച്ചു എന്നാണ് വിലയിരുത്തല്‍. വോട്ടെടുപ്പിന് തൊട്ട് മുന്‍പ് വന്ന സര്‍വെയില്‍ കോണ്‍ഗ്രസും ബി ജെ പിയും ഒപ്പത്തിനൊപ്പം എന്നാണ് പ്രവചിക്കപ്പെട്ടത്.

വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബി ജെ പി മുന്നോട്ട് വെച്ച ഇരട്ട എഞ്ചിന്‍ സര്‍ക്കാര്‍ തന്നെയാണ് ഹിമാചലിലും പാര്‍ട്ടി ഉയര്‍ത്തി കാട്ടിയത്. ജയറാം താക്കൂറിന്റെ പ്രവര്‍ത്തനത്തിനൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുഖവും ഉയര്‍ത്തിക്കാട്ടിയാണ് ബി ജെ പി പ്രചരണം നയിച്ചത്. വികസനത്തിനായി തുടര്‍ഭരണം എന്നാണ് ബി ജെ പി പറയുന്നത്. അതേസമയം പ്രാദേശിക വിഷയങ്ങളാണ് സംസ്ഥാനത്ത് ചര്‍ച്ച ചെയ്യപ്പെട്ടത് എന്നാണ് കോണ്‍ഗ്രസ് പറയുന്നത്.

വീര്‍ഭദ്ര സിങ്ങിന്റെ മരണത്തെത്തുടര്‍ന്ന് നേതൃപരമായ പ്രതിസന്ധി നേരിടുകയാണ് സംസ്ഥാനത്ത് കോണ്‍ഗ്രസ്. അതേസമയം ഇത്തവണ സീറ്റ് വിതരണം തര്‍ക്കരഹിതമാക്കാന്‍ ഏറെക്കുറെ കോണ്‍ഗ്രസിന് സാധിച്ചു. അതിനാല്‍ വീണ്ടും അധികാരത്തിലെത്തുമെന്ന് കോണ്‍ഗ്രസ് പറയുന്നു. വീര്‍ഭദ്ര സിംഗിന്റെ ഭാര്യ പ്രതിഭ സിംഗ്, മകന്‍ വിക്രമാദിത്യ സിംഗ് എന്നിവര്‍ സ്ഥാനാര്‍ത്ഥികളില്‍ ഉള്‍പ്പെടുന്നു.

ബിജെപിയെ സംബന്ധിച്ചിടത്തോളം 21 വിമതര്‍ ഉണ്ടെന്നതാണ് പ്രധാന ആശങ്ക. ബി ജെ പി ദേശീയ അധ്യക്ഷനെ കുഴപ്പിച്ചതും ഇതായിരുന്നു. ടിക്കറ്റ് നിഷേധം വാര്‍ത്തകളില്‍ ഇടം നേടിയെങ്കിലും കേന്ദ്ര പദ്ധതികള്‍ സഹായിക്കും എന്ന കണക്കുകൂട്ടലിലാണ് നേതാക്കള്‍. ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്റെ ആക്രമണാത്മക മുഖമായി കാണുന്ന കേന്ദ്രമന്ത്രിമാരെയും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും ബി ജെ പി ഹിമാചലില്‍ പ്രചാരണത്തിന് ഇറക്കിയിരുന്നു.

സംസ്ഥാനത്ത് 2 ലക്ഷത്തിലധികം സര്‍ക്കാര്‍ ജീവനക്കാരുള്ളതിനാല്‍ 2004-ന് മുമ്പുള്ള പഴയ പെന്‍ഷന്‍ പദ്ധതി പുനഃസ്ഥാപിക്കുമെന്ന കോണ്‍ഗ്രസിന്റെ വാഗ്ദാനം ചര്‍ച്ചയായിരുന്നു. സംസ്ഥാനത്ത് ഏകീകൃത സിവില്‍ കോഡും എട്ട് ലക്ഷം തൊഴിലവസരങ്ങളും നടപ്പാക്കുമെന്ന് ബി ജെ പി വാഗ്ദാനം ചെയ്തിട്ടുണ്ട്. 2019 ലോക്സഭാ തെരഞ്ഞെടുപ്പില്‍ 72.4 ശതമാനം പോളിങ് സംസ്ഥാനത്ത് രേഖപ്പെടുത്തിയിരുന്നു.

സെറാജില്‍ നിന്നുള്ള മുഖ്യമന്ത്രി ജയറാം താക്കൂറിനെ കൂടാതെ, മന്ത്രി സുരേഷ് ഭരദ്വാജ്, കോണ്‍ഗ്രസ് ലെജിസ്ലേച്ചര്‍ പാര്‍ട്ടി നേതാവ് മുകേഷ് അഗ്‌നിഹോത്രി, വിക്രമാദിത്യ സിംഗ്, കോണ്‍ഗ്രസ് പ്രചാരണ സമിതി തലവന്‍ സുഖ്വീന്ദര്‍ സിംഗ് സുഖ് എന്നിവരാണ് പ്രധാന സ്ഥാനാര്‍ത്ഥികള്‍.അതേസമയം ഹിമാചല്‍ പ്രദേശില്‍ വിജയിക്കാനായാല്‍ കോണ്‍ഗ്രസിന് വലിയ ഉത്തേജനമായിരിക്കും എന്നതില്‍ സംശയമേതുമില്ല.

അടുത്തിടെ ഹിമാചലിന്റെ തൊട്ടടുത്ത സംസ്ഥാനമായ പഞ്ചാബില്‍ ആം ആദ്മിയോട് കോണ്‍ഗ്രസ് പരാജയപ്പെട്ടിരുന്നു. ഇതോടെ രാജ്യത്ത് കോണ്‍ഗ്രസ് അധികാരത്തിലിരിക്കുന്ന സംസ്ഥാനങ്ങളുടെ എണ്ണം രണ്ടായി ചുരുങ്ങി, ഛത്തീസ്ഗഢും രാജസ്ഥാനും. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ഒമ്പത് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടു. അടുത്ത വര്‍ഷം ഒമ്പത് സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. ഇതില്‍ രാജസ്ഥാനും ഛത്തീസ്ഗഡും ഉള്‍പ്പെടും.












Click it and Unblock the Notifications