മതപരമായ പീഡനത്തിന് തെളിവ് വേണോ? പൗരത്വ നിയമത്തില്‍ ബിജെപി മന്ത്രി ഹിമന്ത ശര്‍മ പറയുന്നത് ഇങ്ങനെ
ദില്ലി: പൗരത്വ നിയമത്തില്‍ പുതിയ വിശദീകരണവുമായി അസം മന്ത്രി ഹിമന്ത ബിശ്വ ശര്‍മ. ഇന്ത്യയില്‍ പൗരത്വത്തിനായി സിഎഎ വഴി അപേക്ഷിക്കുന്നവര്‍ മതപരമായ പീഡനം നേരിടുന്നുണ്ടെന്ന് തെളിയിക്കേണ്ടതില്ലെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം നിര്‍ണായകമായ വിഷയത്തില്‍ നിരവധി ചോദ്യങ്ങളുയരുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം. എങ്ങനെയാണ് മതപരമായ പീഡനം നേരിടുന്നുണ്ടെന്ന് സര്‍ക്കാര്‍ കണ്ടെത്തുകയെന്നായിരുന്നു ചോദ്യമുയര്‍ന്നിരുന്നു.
കേന്ദ്ര സര്‍ക്കാരിന്റെ ചില പ്രക്രിയകളിലൂടെ പൗരത്വത്തിന് അപേക്ഷിക്കുന്നവരുടെ കാര്യങ്ങള്‍ അറിയാന്‍ സാധിക്കുമെന്നും, ഇത് കൃത്യമായി വിലയിരുത്തിയ ശേഷം പൗരത്വം നല്‍കുമെന്നുമാണ് ഹിമന്ത ശര്‍മ വിശദീകരിച്ചത്. അതേസമയം മതപരമായ പീഡനം പാകിസ്താനില്‍ അടക്കം ന്യൂനപക്ഷങ്ങള്‍ നേരിടുന്നുണ്ടെന്നതിന് യാതൊരു തെളിവുമില്ല. പക്ഷേ 2014ന് മുമ്പാണ് നിങ്ങള്‍ വന്നതെങ്കില്‍ സര്‍ക്കാരിന് നിങ്ങളുടെ കൈവശമുള്ള രേഖകള്‍ തിരിച്ചറിയുന്നതിനായി വേണമെന്നും ഹിമന്ത വ്യക്തമാക്കി.
മതപരമായ പീഡനങ്ങള്‍ക്ക് തെളിവുണ്ടാകുക അസാധ്യമാണ്. ഇത്തരം അതിക്രമങ്ങള്‍ നടന്നു എന്ന് കാണിച്ച് ബംഗ്ലാദേശിലെ ഏതെങ്കിലും ഒരു പോലീസ് സ്‌റ്റേഷന്‍ ഇവര്‍ക്ക് രേഖകള്‍ നല്‍കുമോ. ഒരിക്കലുമില്ലെന്നും ഹിമന്ത ശര്‍മ പറഞ്ഞു. എന്നാല്‍ ഇന്ത്യയില്‍ സര്‍ക്കാരിന് ചില നടപടി ക്രമങ്ങളുണ്ട്. ഇവര്‍ വരുന്ന സ്ഥലത്ത് ഏതെങ്കിലും തരത്തിലുള്ള അതിക്രമങ്ങള്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടന്നിട്ടുണ്ടോ എന്നാണ് പരിശോധിക്കുകയെന്നും ഹിമന്ത ശര്‍മ പറഞ്ഞു.
അതേസമയം പൗരത്വത്തിന് അപേക്ഷിക്കുന്നവര്‍ക്ക് മുന്നില്‍ ചില വെല്ലുവിളികളുണ്ട്. മതപരമായ പീഡനം തെളിയിക്കുക അസാധ്യം തന്നെയാണ്. എന്നാല്‍ ഇവര്‍ക്ക് പൗരത്വം നല്‍കണമോ എന്നത് സര്‍ക്കാരിന്റെ താല്‍പര്യം പോലെയിരിക്കുമെന്നും ഹിമന്ത ശര്‍മ പറഞ്ഞു. സിഎഎയ്‌ക്കെതിരെ പ്രതിഷേധം നടക്കുന്ന സാഹചര്യത്തില്‍ ഹിമന്ത ശര്‍മയുടെ പ്രതികരണം പ്രതിപക്ഷം ശക്തമായി ഉപയോഗിക്കാന്‍ സാധ്യതയുണ്ട്. നേരത്തെ അസമിലെ മുഖ്യമന്ത്രി സിഎഎ നടപ്പാക്കില്ലെന്ന സൂചനയാണ് നല്‍കിയത്.
ബിജെപിക്ക് പുതിയ തലവേദന.... സഖ്യത്തിലെത്താന്‍ ജെജെപിയും അകാലിദളും, വേണ്ടത് 18 സീറ്റ്!!!