'ബുർഖ ധരിച്ചവരെ ഹിന്ദു സ്ത്രീകൾ സുഹൃത്തുക്കളാക്കരുത്'; വിവാദ പരാമർശവുമായി ബിജെപി നേതാവ്
തെലങ്കാന: ബുർഖ ധരിച്ച സ്ത്രീകളെ ഹിന്ദുക്കൾ സുഹൃത്തുക്കളാക്കാൻ ശ്രമിക്കരുതെന്ന വിദ്വേഷ പ്രസംഗവുമായി ബി ജെ പി എം എൽ എ രാജാ സിംഗ്. തെലങ്കാനയിലെ ആദിലാബാദിൽ സംസാരിക്കവെയായിരുന്നു രാജാ സിംഗിന്റെ വിവാദ പരാമർശം. പണ്ട് മുസ്ലീം പുരുഷൻ മാത്രമായിരുന്നു ഭീഷണിയെന്നും എന്നാൽ ഇപ്പോൾ മുസ്ലീം സ്ത്രീകളേയും ഭയക്കണം എന്നുമാണ് രാജാ സിംഗ് പറഞ്ഞത്.
'ആരുടെ നെറ്റിയിലാണ് തിലകം ഉള്ളത് അവൻ എന്റെ സഹോദരനാണ്, അവൻ ഹിന്ദുവാണഅ. തിലകം തൊടുന്നവരെ മാത്രമേ ഞാൻ എന്റെ സുഹൃത്തുക്കളാക്കുകയുള്ളൂ. സ്ത്രീകളോട് പറയാനുള്ളത് നിങ്ങൾ ഒരിക്കലും ബുർഖ ധരിച്ച സ്ത്രീകളോട് സൗഹൃദം ഉണ്ടാക്കരുതെന്നാണ്. മുൻപ് അഫ്താബിൽ നിന്ന് മാത്രമേ നമ്മുക്ക് ഭീഷണി ഉണ്ടായിരുന്നുള്ളൂ. എന്നാൽ ഇപ്പോൾ ആയിഷയിൽ നിന്നും ഭീഷണിയുണ്ട്. അഫ്താബുമാർക്ക് നമ്മുടെ ഹിന്ദു സ്ത്രീകളെ പരിചയപ്പെടുത്തുന്നത് ഈ ആയിഷമാരാണ്, അതിനാൽ ജാഗ്രത പുലർത്തേണ്ടതുണ്ട്', രാജാ സിംഗ് പറഞ്ഞു.

നേരത്തേയും വിദ്വേഷ പ്രസംഗം നടത്തി രാജാ സിംഗ് വിവാദത്തിലായിട്ടുണ്ട്. മുൻപ് പ്രവാചകൻ മുഹമ്മദ് നബിക്കെതിരായ രാജാ സിംഗിന്റെ അപകീർത്തികരമായ പരാമർശം വലിയ വിവാദങ്ങൾക്ക് കാരണമായിരുന്നു. പരാമർശത്തിൽ അറസ്റ്റിലായ രാജാ സിംഗ് കേസിൽ 75 ദിവസത്തോളമായിരുന്നു അന്ന് ജയിലിൽ കിടന്നത്. തുടർന്ന് ബി ജെ പി ഇയാളെ സസ്പെന്റ് ചെയ്തിരുന്നു. നിലവിൽ ഇയാൾ ജാമ്യത്തിലാണ്. വിദ്വേഷ പരാമർശം നടത്തരുതെന്ന കർശന വ്യവസ്ഥയിലാണ് കോടതി ഇയാൾക്ക് ജാമ്യം അനുവദിച്ചത്. എന്നാൽ ഇതിന് ശേഷം നിരവധി സ്ഥലങ്ങളിൽ ഇയാൾ വിദ്വേഷ പ്രസംഗം തുടർന്നിരുന്നു.
ഹൈദരാബാദിലെ ഗോശമഹല്‍ മണ്ഡലത്തില്‍ നിന്നുള്ള ബി ജെ പി എം എല്‍ എയായ രാജയ്ക്ക് ഹൈദരാബാദില്‍ വലിയ അനുയായി വൃന്ദമുണ്ട്. രാജ ഭയ്യ, ടൈഗര്‍ രാജ എന്നീ പേരുകളിലാണ് ഇയാൾ അനുയായികൾക്കിടയിൽ അറിയപ്പെടുന്നത്. 2018 ൽ തെലങ്കാനയിൽ ബി ജെ പി ടിക്കറ്റിൽ മത്സരിച്ച് വിജയിച്ച ഏക എം എൽ എ കൂടിയാണ് രാജാ സിംഗ്. 70 കേസുകള്‍ ഇദ്ദേഹത്തിനെതിരേയുണ്ട്.












Click it and Unblock the Notifications