'എനിക്ക് തെറ്റുപറ്റി, വർഗീയത ഉദ്ദേശിച്ചിരുന്നില്ല'; വിദ്യാർത്ഥിയെ തല്ലിച്ച സംഭവത്തിൽ അധ്യാപിക
ഡൽഹി: ഉത്തർപ്രദേശിലെ മുസഫർനഗറിൽ സഹപാഠിയെ വിദ്യാർത്ഥിയെ കൊണ്ട് തല്ലിച്ച സംഭവത്തിൽ തെറ്റുപറ്റിയെന്ന് അധ്യാപിക തൃപ്തി ത്യാഗി. എന്നാൽ സഹപാഠിയെ തല്ലാൻ വിദ്യാര്‍ഥികളെക്കൊണ്ട് ആവശ്യപ്പെട്ടതിനു പിന്നില്‍ വര്‍ഗീയ ലക്ഷ്യമില്ലെന്നും തൃപ്ത പറഞ്ഞു. വീഡിയോ സന്ദേശത്തിലൂടെയാണ് തൃപ്തയുടെ പ്രതികരണം.
'ഞാനൊരു തെറ്റ് ചെയ്തു. എന്നാൽ സംഭവത്തിന് പിന്നിൽ ഹിന്ദു-മുസ്ലീം വേർതിരിവ് ഇല്ല. കുട്ടികൾ അവരുടെ ഗൃഹപാഠം ചെയ്തിരുന്നില്ല. ഗൃഹപാഠം ചെയ്തെന്ന് ഉറപ്പാക്കുക മാത്രമായിരുന്നു എന്റെ ഉദ്ദേശം', വീഡിയോയിൽ കൈകൂപ്പി കൊണ്ട് തൃപ്ത പറഞ്ഞു.

'എനിക്ക് എഴുന്നേൽക്കാൻ സാധിക്കുമായിരുന്നില്ല. അതിനാൽ ചില കുട്ടികളോട് ഞാൻ അവനെ തല്ലാൻ പറഞ്ഞു. കാരണം എന്നാൽ മാത്രമേ അവൻ പഠിക്കുകയുള്ളൂ', തൃപ്ത ന്യായീകരിച്ചു. ഹിന്ദു-മുസ്ലീം പ്രശ്നം ഉണ്ടാക്കാൻ വേണ്ടിയാണ് വീഡിയോ പ്രചരിപ്പിക്കുന്നതെന്നും തൃപ്ത ആരോപിച്ചു. 'ഇരു കൈയ്യും കൂപ്പി ഞാൻ പറയുന്നു ഞാൻ തെറ്റ് ചെയ്തെന്ന് സമ്മതിക്കുന്നു. എന്നാൽ എന്റെ മനസിൽ ഹിന്ദു മുസ്ലീം വേർതിരിവ് ഇല്ല. പല മുസ്ലീം വിദ്യാർത്ഥികളുടേയും മാതാപിതാക്കൾക്ക് സ്കൂൾ ഫീസ് നൽകാനുള്ള സാമ്പത്തിക ശേഷി ഇല്ല. അവരെ ഞാൻ സൗജന്യമായാണ് പഠിപ്പിക്കുന്നത്. മുസ്ലീം വിദ്യാർത്ഥികളെ ദ്രോഹിക്കണമെന്ന ചിന്ത എനിക്ക് ഇല്ല', തൃപ്ത പറഞ്ഞു.
അതേസമയം സംഭവത്തിൽ വിദ്യാർത്ഥിയുടെ പിതാവിന്റെ പരാതിയിൽ തൃപ്തയ്ക്കെതിരെ പോലീസ് കേസെടുത്തിരുന്നു. മാത്രമല്ല സ്കൂൾ അടച്ചതായും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിരുന്നു.
മുസാഫർ നഗർ പ്രദേശത്തുള്ള നേഹ പബ്ലിക് സ്കൂളിൽ നടന്ന സംഭവത്തിന്റെ വീഡിയോ കഴിഞ്ഞ ദിവസമായിരുന്നു പ്രചരിച്ചത്. മുസ്ലീം വിദ്യാർത്ഥിയിടെ മുഖത്ത് അടിക്കാൻ മറ്റ് ഹിന്ദു വിദ്യാർത്ഥികളോട് അധ്യാപിക ആവശ്യപ്പെടുന്നതാണ് വീഡിയോയിൽ ഉള്ളത്. എന്തുകൊണ്ടാണ് ശക്തിയായി അടിക്കാത്തതെന്നും വിദ്യാർത്ഥികളോട് അധ്യാപിക ആവശ്യപ്പെടുന്നുണ്ട്. വീഡിയോ പുറത്തുവന്നതോടെ വലിയ പ്രതിഷേധമാണ് വിവിധ കോണുകളിൽ നിന്നും ഉയർന്നത്.












Click it and Unblock the Notifications