അമേഠിയിൽ പ്രിയങ്ക ഗാന്ധി? രാഹുൽ ഗാന്ധി ആവശ്യപ്പെട്ടാൽ മത്സരിക്കുമെന്ന് പ്രിയങ്ക ഗാന്ധി
Recommended Video
ലഖ്‌നൗ: ഇത്തവണത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേന്ദ്രത്തില്‍ ആരും തനിച്ച് കേവല ഭൂരിപക്ഷം നേടുമെന്ന് കരുതാനാവില്ല. തിരഞ്ഞെടുപ്പിന് ശേഷമുളള സഖ്യങ്ങളാവും ആര് കേന്ദ്രത്തില്‍ സര്‍ക്കാരുണ്ടാക്കണം എന്ന് തീരുമാനിക്കുക. കേരളത്തില്‍ എതിര്‍പക്ഷത്ത് ആണെങ്കിലും ദേശീയ തലത്തില്‍ കോണ്‍ഗ്രസ് ഉള്‍പ്പെടുന്ന പ്രതിപക്ഷ ചേരിക്കൊപ്പമാണ് ഇടത് പക്ഷം.
എന്നാല്‍ എല്‍ഡിഎഫിനെതിരെ മത്സരിക്കാന്‍ രാഹുല്‍ ഗാന്ധി വയനാട് തിരഞ്ഞെടുത്തതോടെ മുന്നണി ബന്ധം ഉലഞ്ഞു. കോണ്‍ഗ്രസിനെ മാറ്റി നിര്‍ത്തിയുളള മൂന്നാം മുന്നണിക്ക് സിപിഎം ശ്രമിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇടത് പാര്‍ട്ടികളെ പിണക്കാതിരിക്കാന്‍ രാഹുല്‍ ഗാന്ധി പരമാവധി ശ്രമിക്കുന്നുണ്ട്. ആ വഴിയെ തന്നെയാണ് പ്രിയങ്ക ഗാന്ധിയും.
രാഹുൽ വയനാട്ടിലും അമേഠിയിലും വിജയിക്കുകയാണ് എങ്കിൽ ഏത് മണ്ഡലത്തെ ഒഴിവാക്കും എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. അമേഠിയാണ് ഒഴിവാക്കുന്നത് എങ്കിൽ ആ സീറ്റിൽ പ്രിയങ്കയെ മത്സരിപ്പിക്കാൻ കോൺഗ്രസിന് പദ്ധതിയുളളതായി റിപ്പോർട്ടുകളുണ്ട്. അക്കാര്യത്തിലും പ്രിയങ്കയുടെ പ്രതികരണം പുറത്ത് വന്നിരിക്കുന്നു.
ഇടത് പക്ഷത്തെ വെറുപ്പിച്ച് വയനാട്ടിൽ
സിപിഎം അടക്കം ഉന്നയിച്ച കടുത്ത എതിര്‍പ്പ് മറികടന്നാണ് രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കാന്‍ എത്തിയത്. പിന്നാലെ സിപിഎം നേതാക്കള്‍ രാഹുല്‍ ഗാന്ധിയെ കടന്നാക്രമിച്ചിരുന്നു. വയനാട്ടിലെ ഇടത് സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കണം എന്ന ആവശ്യം നിരസിച്ച ഇടത് പക്ഷം രാഹുല്‍ ഗാന്ധിയെ നേരിട്ട് തോല്‍പ്പിക്കുമെന്ന് വെല്ലുവിളിക്കുകയും ചെയ്തു.
അയഞ്ഞ സമീപനം
എന്നാല്‍ കേരളത്തില്‍ എത്തിയപ്പോഴൊക്കെ ഇടത് പക്ഷത്തെ വിമര്‍ശിക്കാനോ കുറ്റപ്പെടുത്താനോ രാഹുല്‍ ഗാന്ധി ശ്രമിച്ചില്ല. ഇടത് പാര്‍ട്ടികളെ വിമര്‍ശിക്കില്ലെന്ന് രാഹുല്‍ തുറന്ന് പറയുകയും ചെയ്തു. തിരഞ്ഞെടുപ്പിന് ശേഷമുളള സഖ്യരൂപീകരണത്തില്‍ ഇടത് പാര്‍ട്ടികളുടെ സഹായവും വേണ്ടി വന്നേക്കും എന്ന തിരിച്ചറിവാണ് രാഹുലിന്റെ ഈ ഇടപെടലിന് പിന്നില്‍.
അകൽച്ചയില്ലെന്ന് പ്രിയങ്ക
കോണ്‍ഗ്രസ് ഇടതുപക്ഷവുമായി അകല്‍ച്ചയില്‍ അല്ലെന്നാണ് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി മാതൃഭൂമിയോട് പ്രതികരിച്ചിരിക്കുന്നത്. രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിച്ചത് ഇടത് പാര്‍ട്ടികളുമായി അകല്‍ച്ചയുണ്ടാക്കിയിട്ടില്ല എന്ന് പ്രിയങ്ക ഗാന്ധി ചൂണ്ടിക്കാട്ടി.
ജനം രാഹുലിനെ സ്വീകരിച്ചു
ഇടതുപക്ഷവുമായി കോണ്‍ഗ്രസ് സഹകരിക്കുന്ന കാര്യത്തില്‍ തിരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം തീരുമാനിക്കുമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. രാഹുല്‍ ഗാന്ധി ഉന്നയിക്കുന്നത് ജനകീയ പ്രശ്‌നങ്ങളാണ്. അതുകൊണ്ട് തന്നെ ജനങ്ങള്‍ രാഹുലിനെ സ്വീകരിച്ച് കഴിഞ്ഞുവെന്നും പ്രിയങ്ക ഗാന്ധി റായ്ബറേലിയിലെ പ്രചാരണത്തിനിടെ പറഞ്ഞു.
തീരുമാനം രാഹുലിന്റെത്
വയനാട്ടിലും അമേഠിയിലും രാഹുല്‍ ഗാന്ധി റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ വിജയം നേടുമെന്ന ആത്മവിശ്വാസവും പ്രിയങ്ക ഗാന്ധി പ്രകടിപ്പിച്ചു. രണ്ട് മണ്ഡലങ്ങളിലും രാഹുല്‍ ഗാന്ധി ജയിക്കുകയാണ് എങ്കില്‍ വയനാട് ഒഴിവാക്കുമോ ഇല്ലയോ എന്നത് തീരുമാനിക്കേണ്ടത് രാഹുല്‍ ഗാന്ധി ആണെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.
മനസ്സിലെന്തെന്ന് അറിയില്ല
രാഹുല്‍ ഗാന്ധിയുടെ മനസ്സില്‍ എന്താണ് ഉളളതെന്ന് തനിക്ക് അറിയില്ലെന്നും പ്രിയങ്ക ഗാന്ധി കൂട്ടിച്ചേര്‍ത്തു. വേണ്ട സമയത്ത് ഉചിതമായ തീരുമാനം രാഹുല്‍ ഗാന്ധി കൈക്കൊളളും എന്നാണ് കരുതുന്നതെന്നും പ്രിയങ്ക പറഞ്ഞു. അമേഠിയില്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നാല്‍ അവിടെ മത്സരിക്കുമോ എന്ന കാര്യം ഇതുവരെ ചര്‍ച്ച ചെയ്തിട്ടില്ല.
അമേഠിയിൽ മത്സരിക്കാൻ തയ്യാർ
രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടാല്‍ അമേഠിയില്‍ മത്സരിക്കുമെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. ബിജെപിയാണ് കോണ്‍ഗ്രസിന്റെ മുഖ്യ എതിരാളി. ബിജെപിയുടെ ആശയം വേദനകള്‍ക്കും കഷ്ടപ്പാടുകള്‍ക്കും കാരണമാകുന്നതാണ്. അത് എല്ലാവരേയും ഒരുപോലെ ഉള്‍ക്കൊളളുന്ന ഒരു ആശയം അല്ലെന്നും പ്രിയങ്ക ഗാന്ധി കുറ്റപ്പെടുത്തി.
തൃശൂർ സുരേഷ് ഗോപി എടുത്തെന്ന്.. പൊട്ടിക്കരഞ്ഞ് യുവാവ്, കിടിലൻ ട്രോൾ വീഡിയോ വൈറൽ!
സൈന്യം മോദിയുടെ സ്വകാര്യ സ്വത്തല്ല, നരേന്ദ്ര മോദിയെ കടന്നാക്രമിച്ച് രാഹുൽ ഗാന്ധി