'ഭരണം ലഭിച്ചാൽ ജനാധിപത്യത്തെ തകർത്തവർക്കെതിരെ ഉറപ്പായും നടപടി,ഇത് എന്റെ ഗ്യാരണ്ടി'; രാഹുൽ ഗാന്ധി
ഡൽഹി: ഭരണം ലഭിച്ചാൽ ജനാധിപത്യത്തെ തകർത്തവർക്കെതിരെ അതിശക്തമായ നടപടി എടുക്കുമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇത്തരത്തിലൊന്നും ചെയ്യാൻ ധൈര്യം വരാത്ത വിധത്തിലുള്ള നടപടി തന്നെ സ്വീകരിക്കുമെന്നും രാഹുൽ പറഞ്ഞു. പിഴയും പലിശയുമടക്കം 1800 കോടി രൂപ കോൺഗ്രസ് അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് ആദായ നികുതി വകുപ്പ് നോട്ടീസ് നൽകിയതിന് പിന്നാലെ ട്വിറ്ററിലൂടെയായിരുന്നു രാഹുലിന്റെ പ്രതികരണം. ബി ജെ പിയുടെ 'ടാക്സ് ടെററിസം' എന്ന ഹാഷ്‍ടാഗോടെയാണ് രാഹുൽ എക്സിൽ പോസ്റ്റിട്ടത്.
'ഭരണമാറ്റമുണ്ടായാൽ തീർച്ചയായും ജനാധിപത്യം തകർത്തവർക്കെതിരെ നടപടിയുണ്ടാകും. ഇനി ഇതൊക്കെ ചെയ്യാൻ ധൈര്യം വരാത്ത രീതിയിലാകും നടപടി. ഇത് എന്റെ ഗ്യാരന്റിയാണ്', രാഹുൽ ട്വിറ്ററിൽ കുറിച്ചു. ആദായനികുതി ഉൾപ്പെടെയുള്ള കേന്ദ്ര വകുപ്പുകൾ ബി ജെ പിയുടെ നിർദേശപ്രകാരമാണ് പ്രവർത്തിക്കുന്നതെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി.

2017-18 മുതല്‍ 2020-21 വരെയുള്ള സാമ്പത്തിക വര്‍ഷങ്ങളിലെ പിഴയും പലിശയുമടക്കം 1,800 കോടി രൂപയുടെ നോട്ടിസാണ് ആദായ നികുതി വകുപ്പ് കോണ്‍ഗ്രസിന് നല്‍കിയിരിക്കുന്നത്. അതേസനയം നികുതി വകുപ്പിന്റെ നടപടിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നാണ് കോൺഗ്രസ് വ്യക്തമാക്കിയത്. ബി ജെ പിയും ആദായനികുതി നിയമങ്ങളുടെ ഗുരുതരമായ ലംഘനമാണ് നടത്തുന്നതെന്നും കോൺഗ്രസ് കുറ്റപ്പെടുത്തി. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ആയിരക്കണക്കിന് ആളുകളിൽ നിന്ന് ബി ജെ പിക്ക് സംഭാവന ലഭിച്ചിട്ടുണ്ടെന്നും അവരുടെ ആദായനികുതിയും കണക്കാക്കണമെന്നും കോൺഗ്രസ് നേതാവ് അജയ് മാക്കൻ പറഞ്ഞു.
ബി ജെ പിയിൽ നിന്ന് 4,617.58 കോടി രൂപ നികുതി വകുപ്പ് ആവശ്യപ്പെടണമെന്ന് മുതിർന്ന നേതാവ് ജയറാം രമേശ് മാധ്യമപ്രവർത്തകരോട് പ്രതികരിച്ചു. പ്രീപെയ്ഡ്, പോസ്റ്റ്‌പെയ്ഡ്, നിഴൽ കമ്പനികൾ എന്നിവ ഉപയോഗിച്ച് 'ഇലക്ടറൽ ബോണ്ട് അഴിമതി' വഴി ബി ജെ പി 8,200 കോടി രൂപ സമാഹരിച്ചതായും രമേശ് ആരോപിച്ചു.
കോൺഗ്രസിനെ സാമ്പത്തികമായി തകർക്കാനുള്ള ശ്രമമാണ് അവർ നടത്തുന്നത്. എന്നാൽ ഇതിലൊന്നും തങ്ങൾ തളർന്ന് പോകില്ലെന്നും രമേശ് പറഞ്ഞു.
കോണ്‍ഗ്രസ് നല്‍കേണ്ട ആദായനികുതി പുനര്‍നിര്‍ണയിക്കാനുള്ള നീക്കത്തിനെതിരെ നല്‍കിയ പുതിയ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് ആദായ നികുതി വകുപ്പ് കോൺഗ്രസിന് നോട്ടീസ് നൽകിയത്. അതേസമയം അനുബന്ധ രേഖകൾ ഒന്നും വയ്ക്കാതെയാണ് നോട്ടീസ് കൈമാറിയിരിക്കുന്നതെന്ന് കോൺഗ്രസ് ആരോപിച്ചു.












Click it and Unblock the Notifications