താര രാഷ്ട്രീയമല്ല ജാതി രാഷ്ട്രീയം, കര്‍ണാടകയില്‍ തിരഞ്ഞെടുപ്പ് ചൂടേറി, സുദീപിന് വേണ്ടി പാര്‍ട്ടികള്‍
സുദീപ് ജെഡിഎസ് കോണ്‍ഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തി
ബെംഗളൂരു: കര്‍ണാടകയില്‍ തിരഞ്ഞെടുപ്പ് ചൂട് ഓരോ ദിവസവും കടുത്തു വരുന്നതിനിടെ പാര്‍ട്ടികള്‍ പുതിയ തന്ത്രങ്ങള്‍ പയറ്റി. കന്നഡ മണ്ണ് താരരാഷ്ട്രീയത്തിന് മണ്ണാണ്. മുമ്പ് ഇത് പലതവണ തെളിയിക്കപ്പെട്ടതാണ്. അംബരീഷിനെയും ദിവ്യ സ്പന്ദനയെയും പോലുള്ളവര്‍ ഇക്കാര്യം അനുഭവത്തിലൂടെ തെളിയിച്ചതാണ്. കഴിഞ്ഞ ദിവസം കന്നഡ സിനിമയിലെ സൂപ്പര്‍ താരമായ കിച്ച സുദീപാണ് ഇപ്പോള്‍ അവിടെ ചര്‍ച്ചാവിഷയം. കഴിഞ്ഞ ദിവസം ജെഡിഎസ് അധ്യക്ഷന്‍ എച്ഡി കുമാരസ്വാമിയെ സുദീപ് നേരിട്ട് കണ്ടിരുന്നു. ഇതിന് പിന്നാലെ കന്നഡ രാഷ്ട്രീയം മുഴുവന്‍ അദ്ദേഹത്തിലേക്ക് തിരിഞ്ഞിരിക്കുകയാണ്.
കുമാരസ്വാമിക്ക് ശേഷം മുഖ്യമന്ത്രി സിദ്ധരാമയ്യയെ അദ്ദേഹം കണ്ടത് പുതിയ ഞെട്ടലിലേക്ക് നയിച്ചിട്ടുണ്ട്. അതേസമയം താരരാഷ്ട്രീയമല്ല ഇതിന് പിന്നിലുള്ളതെന്നാണ് സൂചന. കര്‍ണാടകത്തില്‍ താരരാഷ്ട്രീയത്തേക്കാള്‍ ജാതിരാഷ്ട്രീയത്തിനാണ് സ്വാധീനം എന്നതാണ് കാരണം. ഇവിടെയും സുദീപിന് വലിയ സാധ്യതയാണുള്ളത്. അദ്ദേഹത്തിന്റെ ജാതി വലിയൊരു വിഭാഗം വോട്ടര്‍മാരെ സ്വാധീനിക്കുന്നതാണ്. അതിനാല്‍ അദ്ദേഹത്തെ സ്ഥാനാര്‍ത്ഥിയാക്കാന്‍ പാര്‍ട്ടികള്‍ മത്സരിക്കുകയാണ്.
കര്‍ണാടകയിലെ ജാതിരാഷ്ട്രീയം
നിരവധി ജാതികള്‍ കൊണ്ട് സമ്പന്നമായ സംസ്ഥാനമാണ് കര്‍ണാടക. ഇതില്‍ വൊക്കലിഗ, വീരശൈവ പോലുള്ള വിഭാഗങ്ങളുടെയും പിന്നോക്ക വിഭാഗങ്ങളുടെയും വോട്ടുകള്‍ നിര്‍ണായകമാണ്. അതുകൊണ്ട് ജാതിരാഷ്ട്രീയം കളിക്കാതെ ഇവിടെ ഒരുപാര്‍ട്ടിക്കും പിടിച്ചുനില്‍ക്കാനാവില്ല. ബിജെപി അധ്യക്ഷന്‍ അമിത് ഷാ മുഖ്യമന്ത്രി സിദ്ധരാമയ്യ ജാതിരാഷ്ട്രീയം കളിക്കുകയാണ് എന്ന് പറഞ്ഞത് വലിയ ഓളമുണ്ടാക്കാതിരുന്നത് അതുകൊണ്ട്. ഇത്തരം ആരോപണങ്ങള്‍ സ്വന്തം വോട്ടില്‍ ചോര്‍ച്ചയുണ്ടാവാനെ ഇടയാക്കൂ എന്ന് ബിജെപി തിരിച്ചറിഞ്ഞിട്ടുണ്ട്. അതുകൊണ്ട് ജാതിരാഷ്ട്രീയത്തെ തന്നെ ആശ്രയിക്കുകയാണ് അവര്‍. എന്നാല്‍ ഇത് വളരെ വൈകിപ്പോയി. കാരണം മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രചാരണം കൊണ്ട് കടത്തി വെട്ടിയിരിക്കുകയാണ്. ഇനി സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ മാത്രമാണ് ബിജെപിക്ക് മിടുക്ക് കാണിക്കാനുള്ളത്. ലിംഗായത്തുകള്‍ അമിത് ഷായുമായി കൂടിക്കാഴ്ച്ച നടത്തിയത് ആത്മവിശ്വാസം നല്‍കുന്നതാണെങ്കിലും അവരുടെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ ബിജെപി തയ്യാറാവില്ലെന്നാണ് സൂചന. അതുകൊണ്ട് തിരഞ്ഞെടുപ്പ് തന്ത്രം തല്‍ക്കാലം പാളിയ നിലയിലാണ് ബിജെപി.
കിച്ച സുദീപിന്റെ സന്ദര്‍ശനം
കുമാരസ്വാമിയെ കന്നഡ താരം കിച്ച സുദീപ് കണ്ടത് മറ്റ് രാഷ്ട്രീയ പാര്‍ട്ടികളില്‍ വലിയ ആശങ്കയുണ്ടാക്കിയിരുന്നു. ജെഡിഎസിനായി സുദീപ് മത്സരിക്കുന്നു എന്നും ഇതോടെ അഭ്യൂഹമുണ്ടായി. എന്നാല്‍ രണ്ടു മണിക്കൂര്‍ നേരത്തെ സന്ദര്‍ശനം വെറും സൗഹൃദത്തിന്റെ പുറത്ത് നടത്തിയതാണെന്ന് സുദീപ് പറയുന്നു. ഇത് തന്നെയാണ് കുമാരസ്വാമിക്കും പറയാനുള്ളത്. എന്നാല്‍ തിരഞ്ഞെടുപ്പ് സമയത്ത് എന്ത് കൊണ്ട് സുദീപ് കുമാരസ്വാമിയെ സന്ദര്‍ശിച്ചു എന്നാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന സംശയം. ബെല്ലാരിയിലെ ചിത്രദുര്‍ഗയില്‍ നിന്ന് സുദീപിന് മത്സരിപ്പിക്കാന്‍ കുമാരസ്വാമിക്ക് താല്‍പര്യമുണ്ടായിരുന്നു. എന്നാല്‍ സുദീപ് ഇത് നിരസിച്ചെന്നാണ് സൂചന. ഇക്കാര്യം പിന്നീട് ചര്‍ച്ച ചെയ്യാമെന്നാണ് സുദീപ് പറഞ്ഞത്. ഇതിന് പിന്നാലെയാണ് അദ്ദേഹം സിദ്ധരാമയ്യയെ അദ്ദേഹത്തിന്റെ വീട്ടിലെത്തി സന്ദര്‍ശിച്ചത്.
താരമല്ല ജാതിയാണ് പ്രധാനം
കര്‍ണാടകയില്‍ താരമല്ല ജാതിയാണ് പ്രധാനമെന്ന് കോണ്‍ഗ്രസ് കരുതുന്നുണ്ട്. അതുകൊണ്ടാണ് സുദീപിനെ കൂടെ നിര്‍ത്താന്‍ അവരും ആഗ്രഹിക്കുന്നത്. കന്നഡ സിനിമാ മേഖലയില്‍ പ്രമുഖനാണെങ്കിലും അതൊന്നും കോണ്‍ഗ്രസ് മുഖവിലയ്‌ക്കെടുക്കുന്നില്ല. കര്‍ണാടകയിലെ പിന്നോക്ക ജാതിയായ നായക വിഭാഗത്തില്‍ നിന്നുള്ള താരമാണ് സുദീപ്. അതുകൊണ്ട് അദ്ദേഹത്തിന്റെ സിനിമാപരിവേഷത്തേക്കാള്‍ ജാതിയാണ് സംസ്ഥാനത്ത് ശരിയായ രീതിയില്‍ പോകുക എന്ന് സിദ്ധരാമയ്യ മനസിലാക്കിയിട്ടുണ്ട്. മറ്റ് പാര്‍ട്ടികള്‍ക്കൊക്കെ വൈകിയാണ് ബുദ്ധിയുദിച്ചത്. ചിത്രദുര്‍ഗ, ബെല്ലാരി, റെയ്ച്ചൂര്‍ എന്നിവിടങ്ങളില്‍ നിര്‍ണായക ശക്തിയാണ് നായക വിഭാഗം. അതുകൊണ്ട് എല്ലാ കക്ഷികളും അദ്ദേഹത്തിന് പിന്നാലെ കൂടുകയായിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ സുദീപ് മനസ് തുറന്നാല്‍ മാത്രമേ കാര്യങ്ങള്‍ മുന്നോട്ട് പോകൂ.
സിനിമാരാഷ്ട്രീയം
കര്‍ണാടകയില്‍ വളരെ പ്രസിദ്ധമായ ഒന്നാണ് സിനിമാരാഷ്ട്രീയം. ഇതും ജാതി രാഷ്ട്രീയത്തിന്റെ ഗണത്തില്‍പ്പെടുന്നതാണ്. അംബരീഷ് ഇപ്പോഴും കര്‍ണാടകത്തില്‍ വലിയ ശക്തിയാണ്. വൊക്കലിഗ സമുദായത്തെയാണ് അദ്ദേഹം പ്രതിനിധീകരിക്കുന്നത്. കോണ്‍ഗ്രസുമായി ഇടഞ്ഞ് നില്‍ക്കുകയാണ് അംബരീഷ്. ഈ വോട്ടുബാങ്ക് മുന്നില്‍ കണ്ട് അംബരീഷിനെ അനുനയിപ്പിക്കാനും ശ്രമം നടക്കുന്നുണ്ട്. കോണ്‍ഗ്രസിന്റെ സോഷ്യല്‍ വിംഗ് അധ്യക്ഷയും വൊക്കലിഗ സമുദായത്തില്‍ നിന്നുള്ളവരാണ്. ഇവര്‍ക്ക് മാണ്ഡ്യയില്‍ ശക്തമായ വോട്ടുബാങ്കുണ്ട്. പ്രമുഖ നടി ഭാവന മൊഗവീര വിഭാഗത്തില്‍ നിന്നുള്ള നേതാവായിരുന്നു. എന്നാല്‍ ഇവര്‍ കോണ്‍ഗ്രസ് സീറ്റ് നല്‍കിയിട്ടില്ല. ഫിഷര്‍മെന്‍ കോണ്‍ഗ്രസിന്റെ ദേശീയ ജനറല്‍ സെക്രട്ടറിയാണ് ഇവര്‍. 2013ലെ സംസ്ഥാന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പ്രചാരണത്തിലെ സൂപ്പര്‍ സ്റ്റാറായിരുന്നു ഇവര്‍. പ്രമുഖ നടി ജയമാല പിന്നോക്ക ജാതിയില്‍ നിന്നുള്ളവരാണ്. കന്നഡ താരം ശശികുമാര്‍ നായക വിഭാഗത്തില്‍ നിന്നുള്ള നേതാവാണ്. ജഗ്ഗേഷ്, മാളവിക അനിവാഷ്, ശില്‍പ ഗണേഷ് എന്നിവരും പ്രമുഖ ജാതിയുടെ പേരില്‍ ഇത്തവണ സീറ്റ് ആവശ്യപ്പെടുന്നവരാണ്. എന്നാല്‍ ഇതില്‍ വളരെ കുറഞ്ഞവര്‍ക്ക് മാത്രമേ നിയമസഭാ സീറ്റ് ലഭിക്കുകയുള്ളൂ. ബാക്കിയുള്ളവര്‍ക്ക് സംഘടനകളിലെ പദവികള്‍ നല്‍കാനാണ് സാധ്യത.
കാവേരി നദിജല തർക്കം; ഏപ്രിൽ 12ന് കർണാടക ബന്ദ്, തമിഴ് സിനിമകൾ കർണാടകയിൽ പ്രദർശിപ്പിക്കില്ല!
പ്രചരണത്തിന് ഇറങ്ങിയ സിദ്ധരാമയ്യയുടെ കൈയ്യില്‍ ചെറുനാരങ്ങ.. അന്ധവിശ്വാസം തന്നെ!
മെഹുൽ ചോക്സിയുടെ കടലാസ് കമ്പനി ഡയറക്ടർമാരുടെ ശമ്പളം 12000! അടച്ച് തീർത്തത് 2500 കോടിയുടെ വായ്പ...