ഗുജറാത്തിൽ കോൺഗ്രസിനെ പിന്തുണയ്ക്കും; കെജരിവാളിനെ വെല്ലുവിളിച്ച് ഇന്ത്യ എഗെയ്ൻസ്റ്റ് കറപ്ഷൻ
അഹമ്മദാബാദ്; ഗുജറാത്തിൽ സ്വാധീനം ഉറപ്പിക്കാനുള്ള നീകത്തിലാണ് ആം ആദ്മി പാർട്ടി. ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ സൂറത്തിൽ മികച്ച പ്രകടനം കാഴ്ച വെയ്ക്കാൻ പാർട്ടിക്ക് സാധിച്ചിരുന്നു.ഇവിടെ പ്രധാന പ്രതിപക്ഷമാകാൻ ക്ക് സാധിച്ചു. 27 സീറ്റുകളായിരുന്നു പാർട്ടിക്ക് ലഭിച്ചത്. ആദ്യമായിട്ടാണ് ആം ആദ്മി ഗുജറാത്തിൽ മത്സരിച്ചത്.
ഇതോടെ ഇത്തവണ നിയമസഭ തിരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റുകളിലും മത്സരിക്കുമെന്ന് ആം ആദ്മി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെ സംസ്ഥാനത്ത് ഇക്കുറി ശക്തമായ ത്രികോണ പോരാട്ടത്തിനായിരിക്കും വഴിതെളിയുക. അതേസമയം തുടക്കത്തിൽ തന്നെ സംസ്ഥാനത്ത് ആം ആദ്മിക്ക് പിഴയ്ക്കുകയാണോയെന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്. പാർട്ടി രൂപീകരിക്കാൻ പ്രാപ്‌തമാക്കിയ ഇന്ത്യ എഗെയിൻസ്റ്റ് കറപ്ഷൻ (IAC)എന്ന സംഘടന നേതൃത്വത്തിന് മേലുള്ള വിശ്വാസം നഷ്ടമായെന്ന പ്രഖ്യാപിച്ചതാണ് പുതിയ ചർച്ചകൾക്ക് കാരണമായിരിക്കുന്നത്. തങ്ങൾ കോൺഗ്രസിലേക്ക് പോകുമെന്നാണ് നേതാക്കളുടെ ഭീഷണി.
രാജ്യത്തെ അഴിമതി തുടച്ചുനീക്കുന്നതിനായി രൂപീകരിച്ച പ്രസ്ഥാനം ഇപ്പോൾ ആ അജണ്ട പൂർണമായും മറന്നുവെന്നുവെന്നും കെജ്രിവാളിനെപ്പോലുള്ളവർ രാഷ്ട്രീയം കളിക്കുകയാണെന്നും സംഘടന നേതാക്കൾ ആരോപിച്ചു. അഹമ്മദാബാദിലാണ് ഞങ്ങളുടെ പ്രസ്ഥാനം ആരംഭിച്ചത്. എനിക്ക് ഒരു ജോലിയുണ്ടായിരുന്നു, ഞാൻ ജോലി ഉപേക്ഷിച്ച് ഈ പ്രസ്ഥാനത്തിൽ ചേർന്നു. ഞാൻ ഈ പ്രസ്ഥാനത്തിൽ വിശ്വസിച്ചു. ഒരു രാഷ്ട്രീയപാർട്ടി രൂപീകരിക്കാൻ മാത്രമായിരുന്നു ഇത്തരമൊരു സംഘടന ആരംഭിച്ചതെന്നാണ് ഇപ്പോൾ തോന്നുന്നത്, ഗുജറാത്തിലെ ഐഎസിയുടെ സഹസ്ഥാപകനും എഎപിയുടെ മുൻ അംഗവുമായ ജതിൻ ശേത്ത് പറഞ്ഞു.
രാജ്യത്തിന്റ പുരോഗതിക്ക് വേണ്ട വിഷയങ്ങളിൽ ശബ്ദം ഉയർത്തുന്ന ഒരൊറ്റ നേതാവ് പോലും സംഘടനയിൽ ഇപ്പോൾ ഇല്ലെന്ന് ഒരു വിഭാഗം കുറ്റപ്പെടുത്തുന്നു. ജാതി, വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുന്ന തിരക്കിലാണ് നേതാക്കൾ.രാജ്യം അഭിമുഖീകരിക്കുന്ന യഥാർത്ഥ പ്രശ്നങ്ങൾ ആരും ശ്രദ്ധിക്കുന്നതായി തോന്നുന്നില്ല.വിലക്കയറ്റം, അഴിമതി, കോവിഡ് തുടങ്ങിയ വിഷയങഅങളിൽ എ എ പി നേതാക്കൾ പോലും പ്രതികരിക്കുന്നില്ല. ദേശീയ കൗൺസിൽ അംഗവും എഎപിയുടെ സ്ഥാപക അംഗങ്ങളിൽ ഒരാളുമായ കിഷൻ സോളങ്കി പറഞ്ഞു.
ആം ആദ്മി പാർട്ടി തങ്ങളെ കേൾക്കാൻ തയ്യാറായില്ലേങ്കിൽ മറ്റേതെങ്കിലും പാർട്ടിയിൽ ചേരാൻ തങ്ങൾ തയ്യാറാണെന്നും അംഗങ്ങൾ വ്യക്തമാക്കി.ഞങ്ങൾ ആം ആദ്മിക്ക് ഒരു അവസരം കൂടി നൽകും. അതേസമയം കോൺഗ്രസ് നേതൃത്വത്തിന്റെ നിലപാട് കൂടി കേൾക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നുണ്ട്. ഞങ്ങൾക്ക് രാഷ്ട്രീയ പാർട്ടികളോട് വിശ്വാസമില്ല, മറിച്ച് രാജ്യത്തോടാണ് ഞ്ങൾക്ക് കൂറ്,ഗുജറാത്തിലെ ഐഎസി സഹസ്ഥാപകൻ രാജേഷ് ശർമ്മ പറഞ്ഞു.
അതേസമയം സംസ്ഥാനത്ത് സംഘടന പിന്തുണ പ്രഖ്യാപിച്ചാൽ തിരഞ്ഞെടുപ്പിൽ അത് പാർട്ടിക്ക് വലിയ ബൂസ്റ്റായേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. നിയമസഭ തിരഞ്ഞെടുപ്പിൽ ഇത്തവണ സംസ്ഥാനത്ത് വലിയ പ്രതീക്ഷയിലാണ് കോൺഗ്രസ്. കൊവിഡിൽ സംസ്ഥാനത്തെ ബിജെപി സർക്കാരിനെതിരെ പ്രതിഷേധം ഉയരുന്നുണ്ട്. ഗുജറാത്തിലെ പ്രബല സമുദായമായ പട്ടേൽ വിഭാഗം ഉൾപ്പെടെ ബിജെപിക്കെതിരെ രംഗത്തെത്തി കഴിഞ്ഞു. ഇത് മുതലെടുക്കാൻ സാധിച്ചൽ വലിയ മുന്നേറ്റം ഉണ്ടാക്കാൻ കഴിയുമെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ.
Recommended Video
എന്നാൽ ഗുജറാത്തിൽ ഹൈക്കമാന്റ് സാഹചര്യം മുതലെടുക്കാനുള്ള നീക്കങ്ങൾ നടത്തുന്നില്ലെന്ന ആക്ഷേപമാണ് കോൺഗ്രസ് സംസ്ഥാന നേതാക്കൾ ഉയർത്തുന്നത്. നിലവിൽ സംസ്ഥാന അധ്യക്ഷ പദവിയും സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറി പദവും ഒഴിഞ്ഞ് കിടക്കുകയാണ്. തിരഞ്ഞെടുപ്പ് പടിവാതിലിൽ എത്തിയിട്ടും പുതിയ നേതൃത്വത്തെ നിയമിക്കുന്നില്ലെന്നാണ് നേതാക്കളുടെ പരാതി. ഇനിയും വൈകിയാൽ അത് കോൺഗ്രസിന് വലിയ തിരിച്ചടിയാകുമെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് 77 സീറ്റുകളിലായിരുന്നു കോൺഗ്രസ് വിജയിച്ചത്.