അതിർത്തി സംഘർഷം അയയുന്നു, ഇന്ത്യയും ചൈനയും സൈന്യത്തെ പിൻവലിക്കുന്നതായി സൂചന
ദില്ലി: ഒരു മാസത്തോളമായി അതിര്‍ത്തിയില്‍ തുടരുന്ന സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി സൈന്യത്തെ പിന്‍വലിച്ച് ഇന്ത്യയും ചൈനയും. കിഴക്കന്‍ ലഡാക്കിലാണ് ചൈനീസ് സൈന്യം കടന്ന് കയറിയിരുന്നത്. ഗാല്‍വന്‍ താഴ്വര, ഹോട്ട് സ്പ്രിംഗ്‌സ് എന്നീ പ്രദേശങ്ങളില്‍ നിന്നാണ് ചൈന സൈന്യത്തെ പിന്നോട്ട് വലിച്ചത്. ചൈനീസ് സേന രണ്ടര കിലോമീറ്റര്‍ പിന്മാറി എന്നാണ് വിവരം.
മറുവശത്ത് ഇന്ത്യയും അതിര്‍ത്തിയിലെ ചില മേഖലകളില്‍ നിന്ന് സൈനികരെ പിന്നോട്ട് വലിച്ചിട്ടുണ്ട്. അതേസമയം സൈന്യത്തെ പിന്‍വലിച്ചതുമായി ബന്ധപ്പെട്ട് വിദേശ കാര്യമന്ത്രാലയത്തില്‍ നിന്നോ പ്രതിരോധ മന്ത്രാലയത്തില്‍ നിന്നോ ഔദ്യോഗിക വിവരങ്ങളൊന്നും പുറത്ത് വന്നിട്ടില്ല. ചൈനയുടെ ഭാഗത്ത് നിന്നും ഇക്കാര്യത്തില്‍ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമില്ല.
അതേസമയം സൈന്യത്തെ ചില മേഖലകളില്‍ പിന്‍വലിച്ചതായി സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കുന്നതായാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ പാംഗോങ് ടസോ തടാകത്തിന്റെ തീരത്ത് ഇന്ത്യയുടേയും ചൈനയുടേയും സൈന്യം മുഖാമുഖം നിലയുറപ്പിച്ച് തന്നെയാണുളളത്. ഈ മേഖലയില്‍ ഇപ്പോഴും സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നു.
കഴിഞ്ഞ ദിവസം അതിര്‍ത്തി തര്‍ക്കം പരിഹരിക്കുന്നതിനായി ഉന്നത സേനാ കമാന്‍ഡര്‍മാരുടെ ചര്‍ച്ച നടന്നിരുന്നു. ഈ കൂടിക്കാഴ്ചയിലെ ധാരണ പ്രകാരമാണ് ഇരു രാജ്യങ്ങളും സൈന്യത്തെ പിന്‍വലിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ബുധനാഴ്ച സേനാ കമാന്‍ഡര്‍മാര്‍ തമ്മിലുളള രണ്ടാം വട്ട ചര്‍ച്ച നടത്തും. തര്‍ക്കം വേഗത്തില്‍ പരിഹരിക്കും എന്നാണ് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. സൈനിക തലത്തിലും നയതന്ത്ര തലത്തിലും ചര്‍ച്ചകള്‍ തുടരും.
വന്‍ സേനാ വിന്യാസമാണ് കഴിഞ്ഞ കുറച്ച് നാളുകളായി ലഡാക്കില്‍ അടക്കം ചൈന നടത്തിയിരിക്കുന്നത്. ഈ സൈന്യത്തെ പിന്‍വലിക്കണം എന്ന് കഴിഞ്ഞ ദിവസത്തെ ചര്‍ച്ചയില്‍ ഇന്ത്യ ശക്തമായി ആവശ്യം ഉയര്‍ത്തി. അതേസമയം അതിര്‍ത്തി പ്രദേശത്ത് ഇന്ത്യ നടത്തുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കണം എന്ന ആവശ്യം ചൈനയും മുന്നോട്ട് വെച്ചു. മാനസസരോവര്‍ തീര്‍ത്ഥാടകര്‍ക്ക് വേണ്ടിയാണ് ഇന്ത്യ ലഡാക്കില്‍ ചില അടിസ്ഥാന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ആരംഭിച്ചത്. ഇതാണ് ചൈനയെ ഏറ്റവും ഒടുവില്‍ പ്രകോപിപ്പിച്ചത്.
ബിജെപിയില്‍ നാണംകെട്ട് സിന്ധ്യ! കോൺഗ്രസ് വിട്ടെത്തിയവരെ അടുപ്പിക്കാതെ ബിജെപി, ട്രോളി കോൺഗ്രസ്!
അമിത് ഷായ്ക്ക് ട്രോൾ, പിന്നാലെ രാജ്നാഥ് സിംഗിനെ വെട്ടിലാക്കി രാഹുൽ ഗാന്ധി! കുറിക്ക് കൊളളുന്ന മറുപടി