'ഈ അനീതിക്കെതിരെ ഇന്ത്യ സഖ്യം നിങ്ങളോടൊപ്പമുണ്ട്'; കെജ്രിവാളിന് പിന്തുണ പരസ്യമാക്കി രാഹുൽ ഗാന്ധി
ന്യൂഡൽഹി: മദ്യനയ കേസിൽ ജയിലിൽ കഴിയുന്ന എഎപി കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളിന് പിന്തുണ പ്രഖ്യാപിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവും കോൺഗ്രസ് എംപിയുമായ രാഹുൽ ഗാന്ധി. ഇന്നലെ കെജ്രിവാളിന്റെ പിറന്നാൾ ദിനത്തിൽ ആശംസ അറിയിച്ചുകൊണ്ട് പങ്കുവച്ച ട്വീറ്റിലാണ് ഇന്ത്യ സഖ്യത്തിന്റെ പിന്തുണ കെജ്രിവാളിന് ഒപ്പമുണ്ടെന്ന് കോൺഗ്രസ് നേതാവ് വ്യക്തമാക്കിയത്.
അനീതിക്കെതിരായ പോരാട്ടത്തിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനൊപ്പം ഇന്ത്യാ സംഘം എപ്പോഴും ഉണ്ടെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. അരവിന്ദ് കെജ്രിവാളിന് ജന്മദിനാശംസകൾ നേർന്ന് സംസാരിക്കവെയാണ് രാഹുൽ ഇക്കാര്യം പറഞ്ഞത്. കെജ്രിജ്‌രിവാളിന് വെള്ളിയാഴ്‌ചയാണ് 56 വയസ് തികഞ്ഞത്.

"ഡൽഹി മുഖ്യമന്ത്രി ശ്രീ അരവിന്ദ് കെജ്രിവാളിന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ. നിങ്ങൾ ആരോഗ്യവാനും സന്തോഷവാനും ആയിരിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു" രാഹുൽ ഗാന്ധി എക്‌സിൽ കുറിച്ചു. 'അനീതിക്ക് എതിരായ ഈ പോരാട്ടത്തിൽ ഇന്ത്യ സഖ്യം എന്നും നിങ്ങളോടൊപ്പം തന്നെയുണ്ട്' രാഹുൽ ഗാന്ധി പറഞ്ഞു.
ദേശീയ തലത്തിൽ ഇത്തവണ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ വിറപ്പിച്ച സഖ്യത്തിന്റെ ഭാഗമാണ് കോൺഗ്രസും എഎപിയും. കഴിഞ്ഞ തവണ വൻ ഭൂരിപക്ഷത്തിൽ വിജയിച്ച ബിജെപിക്ക് പക്ഷേ ഇക്കുറി ജയം ആവർത്തിക്കാൻ കഴിഞ്ഞിരുന്നില്ല. കോൺഗ്രസ് വലിയ മുന്നേറ്റം നടത്തിയപ്പോൾ എഎപി ഉൾപ്പെടെയുള്ള കക്ഷികൾ ശക്തമായ പിന്തുണ നൽകി.
അതേസമയം, എഎപിയുടെ ദേശീയ കൺവീനർ കൂടിയായ അരവിന്ദ് കെജ്രിവാളിനെ ഡൽഹി എക്‌സൈസ് നയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മാർച്ച് 21നാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് അറസ്‌റ്റ് ചെയ്‌തത്. അടുത്തിടെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ സുപ്രീം കോടതി അദ്ദേഹത്തിന് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.
എന്നാൽ അനുബന്ധ കേസിൽ സിബിഐ അറസ്‌റ്റ് ചെയ്‌തതിനെത്തുടർന്ന് അദ്ദേഹം ജയിലിൽ തുടരുകയാണ്. കഴിഞ്ഞ ദിവസം ഇടക്കാല ജാമ്യം നൽകണമെന്ന അരവിന്ദ് കെജ്രിവാളിന്റെ ആവശ്യം സുപ്രീം കോടതി അംഗീകരിച്ചിരുന്നില്ല. വിഷയത്തിൽ സിബിഐയുടെ മറുപടി തേടിയ കോടതി കേസ് പരിഗണിക്കുന്നത് ആഗസ്‌റ്റ് 23ലേക്ക് മാറ്റുകയായിരുന്നു.
കേസ് രജിസ്‌റ്റർ ചെയ്‌ത് ഒരു വർഷവും 10 മാസവും കഴിഞ്ഞ് കെജ്രിവാളിനെ സിബിഐ അറസ്‌റ്റ് ചെയ്‌തത് ദുരുദ്ദേശ്യത്തോടെയാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ അഭിഭാഷകർ വാദിച്ചത്. ഇടക്കാല ജാമ്യാപേക്ഷ സമർപ്പിച്ചതായും അദ്ദേഹം കോടതിയെ ബോധിപ്പിച്ചുവെങ്കിലും തൽക്കാലം ജാമ്യം നൽകാൻ കഴിയില്ലെന്നായിരുന്നു കോടതിയുടെ നിലപാട്.












Click it and Unblock the Notifications