ഗാൽവൻ വാലിയിലെ ചൈനീസ് ആക്രമണം മുൻകൂട്ടി തീരുമാനിച്ചത്: രാഹുൽ ഗാന്ധി
ദില്ലി: ഗാൽവൻ വാലി സംഘർഷത്തിൽ കേന്ദ്രസർക്കാരിനെ കടന്നാക്രമിച്ച് കോൺഗ്രസ് നേതാവും എംപിയുമായ രാഹുൽ ഗാന്ധി. തിങ്കളാഴ്ച രാത്രി കിഴക്കൻ ലഡാക്കിലെ ഗാൽവൻ വാലിയിലുണ്ടായ സംഘർഷത്തിൽ 20 ഇന്ത്യൻ സൈനികരാണ് വീരമൃത്യു വരിച്ചത്. ചൈനയ്ക്കും ആൾനാശമുണ്ടായിട്ടുണ്ടെന്ന് സ്ഥിരീകരിച്ചെങ്കിലും ചൈന ഇത് സംബന്ധിച്ച വിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
Recommended Video
കിഴക്കൻ ലഡാക്കിലെ പാൻഗോങ് തടാകത്തിന് ചുറ്റും ഇന്ത്യ റോഡ് നിർമാണം ആരംഭിച്ചതോടെയാണ് ഇന്ത്യ- ചൈന സൈന്യങ്ങൾ തമ്മിലുള്ള അസ്വാരസ്യങ്ങൾക്ക് തുടക്കം കുറിച്ചത്. റോഡ് നിർമാണത്തെ എതിർത്ത ചൈന ലൈൻ ഓഫ് ആക്ച്വൽ കൺട്രോളിൽ വ്യാപകമായ സൈനിക വിന്യാസം നടത്തുകയും ചെയ്തിരുന്നു. എന്നാൽ അതിർത്തിയിലെ സ്ഥിതിഗതികളെക്കുറിച്ച് സർക്കാർ രാജ്യത്തോട് കാര്യങ്ങൾ വിശദമാക്കുന്നില്ലെന്ന പരാതിയാണ് രാഹുൽ ഗാന്ധി ആദ്യം മുതൽ തന്നെ ഉന്നയിച്ചിരുന്നത്.

ആക്രമണം മുൻകൂട്ടി പദ്ധതിയിട്ടത്.
കിഴക്കൻ ലഡാക്കിലെ ഗാൽവൻ വാലിയിലുണ്ടായ ചൈനീസ് ആക്രമണം മുൻകുട്ടി പദ്ധതിയിട്ട് തയ്യാറാക്കിയതാണെന്നാണ് വ്യക്തമാണെന്നാണ് രാഹുൽ ഗാന്ധി ചൂണ്ടിക്കാണിക്കുന്നത്. ജവാന്മാർ വീരമൃത്യുവരിക്കുമ്പോൾ സർക്കാർ ഉറക്കത്തിൽ ആണ്ടിരിക്കുകയായിരുന്നുവെന്നും രാഹുൽ കുറ്റപ്പെടുത്തുന്നു. ഇന്ത്യ- ചൈന അതിർത്തിയിലെ സ്ഥിതിഗതികൾ ചർച്ച ചെയ്യുന്നതിനായി പ്രധാനമന്ത്രി വിളിച്ച സർവ്വകക്ഷി യോഗത്തിന് മുന്നോടിയായാണ് രാഹുൽ ഗാന്ധിയുടെ വിമർശനം. വെള്ളിയാഴ്ച വൈകിട്ടാണ് സർവ്വകക്ഷിയോഗം നടക്കുന്നത്.

അഞ്ച് ദശാബ്ദങ്ങൾക്ക് ശേഷം
അഞ്ച് ദശാബ്ദങ്ങൾക്ക് ശേഷമാണ് ഇന്ത്യ- ചൈന അതിർത്തിയിൽ സൈനികർ വീരമൃത്യു വരിക്കുന്നത്. ചൈനീസ് സൈനികരുമായുള്ള സംഘർഷത്തിൽ 20 ഇന്ത്യൻ സൈനികരാണ് കൊല്ലപ്പെട്ടത്. കിഴക്കൻ ലഡാക്കിലെ ഗാൽവൻ വാലിയിലിൽ തിങ്കളാഴ്ച രാത്രിയാണ് സംഘർഷമുണ്ടാകുന്നത്. ഈ പ്രദേശത്ത് ഏപ്രിൽ മുതൽ നിലനിന്ന അതിർത്തി തർക്കമാണ് സൈനികർ തമ്മിലുള്ള സംഘർഷത്തിലേക്ക് എത്തുന്നത്. ചൈനീസ് സൈനികർ ധാരണ ലംഘിച്ചതാണ് സംഘർഷത്തിന് കാരണമെന്നും ഇന്ത്യൻ ഭൂപ്രദേശത്തേക്ക് കടന്നുകയറിയെന്നുമാണ് ഇന്ത്യൻ സൈന്യം നൽകുന്ന വിവരം.

വില നൽകേണ്ടി വന്നത് സൈനികർ
ഗാൽവൻ വാലിയിലെ ചൈനീസ് ആക്രമണം മുൻകൂട്ടി തയ്യാറാക്കിയത് പ്രകാരമാണെന്നുള്ള കാര്യം ഇപ്പോൾ വ്യക്തമാണ്. കേന്ദ്രസർക്കാർ അതിർത്തിയിലുണ്ടായിരുന്ന പ്രശ്നങ്ങൾ നിഷേധിച്ചുവെന്നും ഇന്ത്യൻ സൈനികരാണ് അതിനുള്ള വില നൽകേണ്ടി വന്നതെന്നും രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു. 20 ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചതിൽ സർക്കാരിനെ കുറ്റപ്പെടുത്തിക്കൊണ്ടാണ് രാഹുൽ ഗാന്ധി രംഗത്തെത്തിയിട്ടുള്ളത്. ചൈനീസ് ആക്രമണം നേരത്തെ മുൻകൂട്ടി തയ്യാറാക്കിയത് അനുസരിച്ചാണെന്നും ഇന്ത്യൻ സൈന്യം അതിന് ഉചിതമായ മറുപടി നൽകിയെന്നും മന്ത്രി ശ്രീപദ് നായിക്കിനെ ടാഗ് ചെയ്തുകൊണ്ടുള്ള പോസ്റ്റിൽ പറയുന്നു.

എന്തിന് അയച്ചു?
ഇന്ത്യ- ചൈന അതിർത്തിയായ ലൈൻ ഓഫ് ആക്ച്വൽ കൺട്രോളിലെ ചൈനീസ് അധിനിവേശ ഇന്ത്യ ഭൂപ്രദേശത്തെ അതിർത്തി തർക്കത്തെ ചോദ്യം ചെയ്ത രാഹുൽ ഗാന്ധി എങ്ങനെയാണ് നിരായുധരായ ഇന്ത്യൻ സൈനികരെ വീരമൃത്യു വരിക്കുന്നതിനായി ഇന്ത്യൻ അതിർത്തിയിലേക്ക് അയയ്ക്കുന്നതെന്നും രാഹുൽ ചോദിക്കുന്നു.

രാജ്യസുരക്ഷയിൽ വിട്ടുവീഴ്ചയില്ലെന്ന്
ഇത് രാജ്യസുരക്ഷയുടെ വിഷയമാണെന്നും വിട്ടുവീഴ്ച ചെയ്യില്ലെന്നുമാണ് ഇന്ത്യ- ചൈന വിഷയത്തിൽ പ്രതികരിച്ച മന്ത്രി നായിക് വ്യക്തമാക്കിയത്. നമ്മുടെ ഭൂമി മറ്റുള്ളവരെ സ്വന്തമാക്കാൻ അനുവദിക്കില്ല. ജീവൻ നഷ്ടപ്പെട്ട ജവാൻമാർക്ക് ആദരാജ്ഞലികൾ അർപ്പിക്കുന്നു. അവർ ചെയ്ത ത്യാഗത്തിൽ രാജ്യത്തിന് അഭിമാനമുണ്ടെന്നും ചൈന കരുതിക്കൂട്ടി നടത്തിയ ആക്രമണത്തിന് ഉചിതമായ മറുപടി നൽകുക മാത്രമാണ് ഇന്ത്യൻ സൈനികർ ചെയ്തിട്ടുള്ളത്. ചൈനീസ് അധികൃതരുമായും ഇരു സൈന്യങ്ങളുമായും ചർച്ച നടത്തിവരുന്നുണ്ടെന്നും നായിക് വ്യക്തമാക്കി. നമ്മുടെ ഭൂപ്രദേശത്ത് കടന്ന് ചൈനീസ് സൈന്യം ഇന്ത്യൻ സൈനികരെ ആക്രമിക്കുകയായിരുന്നുവെന്നും ചൈനീസ് സൈനികരും സംഘർഷത്തിൽ കൊല്ലപ്പെട്ടെന്നും അദ്ദേഹം വ്യക്തമാക്കി.

എന്തുകൊണ്ട് ആയുധങ്ങൾ ഉപയോഗിച്ചില്ല?
എന്തുകൊണ്ടാണ് സൈനികരെ നിരായുധരായി വീരമൃത്യു വരിക്കാൻ അനുവദിച്ചത് എന്തിനാണെന്ന രാഹുൽ ഗാന്ധിയുടെ ചോദ്യത്തിന് മറുപടിയുമായി കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കർ രംഗത്തെത്തിയിരുന്നു. സൈനികർ എല്ലായ്പ്പോഴും ആയുധങ്ങളുമായാണ് അതിർത്തിയിൽ നിൽക്കുന്നതെന്നും മുഖാമുഖം നിൽക്കുമ്പോൾ ആയുധങ്ങൾ ഉപയോഗിക്കാൻ ചട്ടങ്ങൾ അനുവദിക്കുന്നില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

സൈനികരെ മർധിച്ചു
ഗാൽവൻ വാലിയിൽ വെച്ച് ഇരുമ്പുജദണ്ഡുകൾ, ആണകൾ തറച്ച വടികളും ഉപയോഗിച്ച് ഇന്ത്യൻ സൈനികർ മർദ്ദിക്കപ്പെട്ടിട്ടുണ്ട്. പലരെയും മലഞ്ചെരിവിൽ നിന്ന് തള്ളിയിട്ടെന്നും ഇവർ ചെങ്കുത്തായ ഭാഗത്തുനിന്ന് തള്ളിയിട്ടെന്നും ഗാൽവാൻ നദിയിലേക്ക് തള്ളിയിട്ടെന്നും കണ്ടെത്തിയിരുന്നു. സംഘർഷത്തിനിടെ തോക്ക് ഉപയോഗിച്ചിട്ടില്ലെന്ന് നേരത്തെ തന്നെ ഇന്ത്യ വ്യക്തമാക്കിയിരുന്നു.

ഉഭയകക്ഷി ബന്ധത്തെ ബാധിച്ചു
കിഴക്കൻ ലഡാക്കിലെ സംഘർഷം ഇന്ത്യ- ചൈന ഉഭയകക്ഷി ബന്ധത്തെ സാരമായി ബാധിച്ചുവെന്ന് നേരത്തെ ഇന്ത്യൻ വിദേശകാര്യമന്ത്രി എസ് ജയശങ്കർ നേരത്തെ തന്നെ ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയോടും വ്യക്തമാക്കിയിരുന്നു. ചൈന തിരുത്തൽ നടപടികൾ കൈക്കൊള്ളേണ്ടതുണ്ടെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.












Click it and Unblock the Notifications