ഇന്ത്യ-ചൈന സംഘര്‍ഷം: പാർലമെന്റിൽ ഉന്നയിക്കാൻ പ്രതിപക്ഷം, ഉന്നതതല യോഗം വിളിച്ച് പ്രതിരോധ മന്ത്രി
ദില്ലി: അരുണാചല്‍ പ്രദേശിലെ തവാങ്ങ് സെക്ടറില്‍ ഇന്ത്യ-ചൈന സൈനികര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിൽ ഉന്നതതല യോഗം വിളിച്ച് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്.യോഗത്തില്‍ സംയുക്ത സൈനിക മേധാവിയും മൂന്ന് സേനാ മേധാവിമാരും ദേശീയ സുരക്ഷാ ഉപദേഷ്ടാവും പങ്കെടുക്കും. സംഘർഷത്തെ കുറിച്ച് പാർലമെന്റിലെ ഇരു സഭകളിലും രാജ്നാഥ് സിംഗ് പ്രസ്തവന നടത്തിയേക്കുമെന്നാണ് റിപ്പോർട്ട്. അതിന് മുൻപ് പ്രധാനമന്ത്രിയുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും.
അതേസമയം വിഷയത്തിൽ അടിയന്തര പ്രമേയത്തിന് കോൺഗ്രസ് നോട്ടീസ് നൽകി. സംഘര്‍ഷം സംബന്ധിച്ച കാര്യങ്ങള്‍ പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്ത് രാജ്യത്തിന്റെ വിശ്വാസം ആര്‍ജിക്കുകയാണ് കേന്ദ്രസർക്കാർ ചെയ്യേണ്ടതെന്ന് കോൺഗ്രസ് വ്യക്തമാക്കി. തൃണമൂൽ കോൺഗ്രസും വിഷയത്തിൽ നോട്ടീസ് നൽകിയിട്ടുണ്ട്.

സംഘർഷത്തിൽ കേന്ദ്രസർക്കാരിനെ കടന്നാക്രമിച്ച് കൊണ്ട് കോൺഗ്രസ് രംഗത്തെത്തി. 'ദേശ സുരക്ഷയുടെ കാര്യത്തിൽ ഞങ്ങൾ രാജ്യത്തിന് ഒപ്പമാണ്. വിഷയം രാഷ്ട്രീയവത്കരിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. എന്നാൽ 2020 ഏപ്രിൽ മുതൽ നിയന്ത്രണ രേഖയ്ക്ക് സമീപമുള്ള എല്ലാ സ്ഥലങ്ങളിലേയും ചൈനീസ് അതിക്രമങ്ങളെ കുറിച്ചും നിർമ്മാണങ്ങളെ കുറിച്ചും സത്യസന്ധ്യമായ വ്യക്തമാക്കാൻ മോദി സർക്കാർ തയ്യാറാകണം', കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ പറഞ്ഞു.

ചൈനീസ് നടപടികളിൽ സർക്കാരിനെ ഉണർത്താനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ടെങ്കിലും ഭരണകക്ഷിയായ ബി ജെ പി തങ്ങളുടെ രാഷ്ട്രീയ പ്രതിച്ഛായ സംരക്ഷിക്കാൻ മൗനം പാലിക്കുകയാണെന്ന് മുതിർന്ന നേതാവ് ജയറാം രമേശ് കുറ്റപ്പെടുത്തി. അതിർത്തി പ്രശ്‌നം അടിച്ചമർത്താനുള്ള നരേന്ദ്ര മോദി സർക്കാരിന്റെ പ്രവണതയാണ് ചൈനയുടെ ധീരതയ്ക്ക് ആക്കം കൂട്ടുന്നതെന്നും അദ്ദേഹം വിമർശിച്ചു. ഗാൽവൻ സംഘർഷത്തിന് പിന്നാലെയുള്ള പ്രധാനമന്ത്രിയുടെ ഒരു വീഡിയോയും കോൺഗ്രസ് പങ്കിട്ടു. ആരും തങ്ങളുടെ പ്രദേശത്ത് കടന്ന് കയറിയിട്ടില്ലെന്നും യാതൊരു നിർമ്മാണവും നടത്തിയിട്ടില്ലെന്നുമാണ് ചൈനയെ പരാമർശിക്കാതെ പ്രധാനമന്ത്രി വീഡിയോയിൽ പറയുന്നത്. ചൈനയുടെ പേര് പ്രധാനമന്ത്രി അന്ന് പറഞ്ഞിരുന്നുവെങ്കിൽ ഇപ്പോൾ അവർ വീണ്ടും ഇന്ത്യയ്ക്കെതിരെ തിരിയുമായിരുന്നില്ലെന്നും കോൺഗ്രസ് ട്വീറ്റ് ചെയ്തു.

ഹൈദരാബാദ് എംപിയും എ ഐ എം ഐ എം തലവനുമായ അസദുദ്ദീൻ ഒവൈസിയും വിഷയത്തിൽ കേന്ദ്രത്തിനെതിരെ രംഗത്തെത്തി. ലോക്സഭയിൽ ഒവൈസി അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. രാജ്യത്തെ ഇരുട്ടിൽ നിർത്തുകയാണ് കോൺഗ്രസ് എന്നും സംഘർഷത്തെക്കുറിച്ച് പാർലമെന്റിനെ അറിയിക്കാത്തത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു.

ഈ മാസം 9 നായിരുന്നു അരുണാചലിലെ തവാങ്ങിൽ ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ ഇരുരാജ്യങ്ങളുടെയും സൈനികര്‍ തമ്മിൽ സംഘർഷം ഉണ്ടായത്. സംഘർഷത്തിൽ ഇരു പക്ഷത്തേയും സൈനികർക്ക് പരിക്കേറ്റിരുന്നു. നിയന്ത്രണ രേഖ കടന്ന് കയറാനുള്ള ചൈനീസ് ശ്രമമാണ് സംഘർഷത്തിൽ കലാളിച്ചതെന്നാണ് റിപ്പോർട്ട്. അതേസമയം സംഭവത്തെ തുടർന്ന് ഇരു രാജ്യത്തിന്റേയും സൈനിക തലൻമാർ അതിർത്തിയിൽ ചർച്ച നടത്തി.
2020 ൽ ലഡാക്കിലെ ഗാൽവാൻ താഴ്‌വരയിൽ 20 ഇന്ത്യൻ സൈനികരുടെ മരണത്തിനിടയാക്കിയ ഏറ്റുമുട്ടലിനെ തുടർന്നായിരുന്നു ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം വഷളായത്. അന്ന് ചൈനയുടെ ഭാഗത്തും ആളപായം സംഭവിച്ചിരുന്നു. ആദ്യ ഘട്ടത്തിൽ ഇത് സ്ഥിരീകരിക്കാൻ ചൈന തയ്യാറായിരുന്നില്ല.












Click it and Unblock the Notifications