'ഇന്ത്യ'യോ അതോ എൻഡിഎയോ?' ഹരിയാനയിലും ജമ്മുകാശ്മീരിലും വോട്ടെണ്ണൽ ഇന്ന്, പ്രതീക്ഷയോടെ മുന്നണികൾ
ഹരിയാന, ജമ്മു കാശ്മീർ നിയമസഭ തിരഞ്ഞെടുപ്പ് ഫലം ഇന്ന്. രാവിലെ എട്ട് മണിയോടെ ഇരുസംസ്ഥാനങ്ങളിലും വോട്ടുകൾ എണ്ണി തുടങ്ങും. ആദ്യം പോസ്റ്റൽ വോട്ടുകളാണ് എണ്ണുക. വോട്ടിംഗ് കേന്ദ്രങ്ങൾ ശക്തമായ സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. രാവിലെ 10 മണിയോടെ ആദ്യ ചിത്രങ്ങൾ പുറത്തുവരും.
ഹരിയാനയിൽ കോൺഗ്രസ് ഇക്കുറി സർക്കാർ രൂപീകരിക്കാനാകുമെന്ന പ്രതീക്ഷയിലാണ്. എക്സിറ്റ് പോൾ ഫലങ്ങളെല്ലാം തന്നെ കോൺഗ്രസിനാണ് മുൻതൂക്കം പ്രവചിച്ചിരിക്കുന്നത്. കുറഞ്ഞത് 64 സീറ്റുകൾ വരെ ലഭിക്കുമെന്നുള്ള പ്രവചനങ്ങൾ ഉണ്ട്. 90 അംഗ നിയമസഭയാണ് ഹരിയാനയിൽ. 47 സീറ്റുകൾ ആണ് കേവല ഭൂരപിപക്ഷത്തിന് ആവശ്യം. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് 31 സീറ്റുകളായിരുന്നു ലഭിച്ചത്. 42 സീറ്റുകൾ നേിയ ബി ജെ പി 10 സീറ്റുകൾ നേടിയ ജെ ജെ പിയുമായി സഖ്യത്തിൽ അധികാരത്തിലേറുകയായിരുന്നു.

ലോക്സഭ തിരഞ്ഞെടുപ്പിലെ മുന്നേറ്റം മുതൽ ഭരണത്തിലേറുമെന്ന പ്രതീക്ഷ കോൺഗ്രസ് പങ്കുവെച്ചിരുന്നു. ഇത്തവണ 10 ൽ അഞ്ച് സീറ്റുകൾ നേടാൻ കോൺഗ്രസിന് സാധിച്ചിരുന്നു. കർഷക വിഷയങ്ങൾ, ഗുസ്തി താരങ്ങളുടെ പ്രതിഷേധം, അഗ്നിവീർ പദ്ധതി എന്നിവ സർക്കാരിനെതിരെ തിരിച്ചടിക്കുമെന്ന് തന്നെയാണ് കോൺഗ്രസിലെ പ്രതീക്ഷ.
ഭരണം ലഭിച്ചാൽ എത്രയും പെട്ടെന്ന് സർക്കാർ രൂപീകരിക്കാനുള്ള നീക്കങ്ങൾ കോൺഗ്രസ് ആരംഭിക്കും. നേരിയ വോട്ടുകൾക്കാണ് വിജയമെങ്കിൽ സംസ്ഥാനത്ത് കുതിരക്കച്ചവടത്തിന് കളമൊരുങ്ങുമെന്ന വിലയിരുത്തലുമുണ്ട്. 10 വർഷമായി സംസ്ഥാന്ത് ബി ജെ പിയാണ് ഭരണത്തിൽ. അധികാരം നിലനിർത്താൻ ബി ജെ പി കിണഞ്ഞ് പരിശ്രമിച്ചേക്കും.
മുഖ്യമന്ത്രി സ്ഥാനം ആർക്ക് എന്നതിനെ ചൊല്ലി കോൺഗ്രസിൽ ഇതിനോടകം തന്നെ തർക്കം നിലനിൽക്കുന്നുണ്ട്. ഭൂപീന്ദ്ര ഹൂഡയ്ക്കാണ് മുൻതൂക്കമെങ്കിലും മുതിർന്ന നേതാവ് കുമാരി സെൽജയടക്കം മുഖ്യമന്ത്രി കസേര ലക്ഷ്യം വെച്ച് ചരട് നീക്കുന്നുണ്ട്. ഇത് മുതലെടുക്കാനും ബി ജെ പി ശ്രമം നടത്തിയേക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്.
അതേസമയം 10 വർഷങ്ങൾക്ക് ശേഷം നിയമസഭ തിരഞ്ഞെടുപ്പ് നടന്ന ജമ്മു കാശ്മീർ ഇന്ത്യ സഖ്യമോ അതോ എൻ ഡി എയോ എന്നാണ് ഉറ്റുനോക്കപ്പെടുന്നത്. സംസഥാനത്തിന്റെ പ്രത്യേക പദവി റദ്ദാക്കിയതിന് ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പാണിത്. നേട്ടം കൊയ്യാമെന്ന എൻഡിഎയുടെ മോഹം തകരുമെന്നായിരുന്നു എക്സിറ്റ് പോൾ ഫലങ്ങൾ പ്രവചിച്ചത്. കോൺഗ്രസ് -നാഷ്ണൽ കോൺഫറൻസ് സഖ്യത്തിനാണ് സർവ്വെകൾ സാധ്യത പ്രവചിക്കുന്നത്. 47 സീറ്റുകൾ വരെയാണ് ചില സർവ്വേകൾ സാധ്യത കൽപ്പിക്കുന്നത്. 90 അംഗ നിയമസഭയാണ് ജമ്മു കാശ്മീരിലും ഉള്ളത്. 47 സീറ്റുകളാണ് സർക്കാർ രൂപീകരിക്കാൻ ആവശ്യം. മാന്ത്രിക സംഖ്യ തൊടാനായില്ലെങ്കിൽ പി ഡി പി അടക്കമുള്ള പാർട്ടികളുമായി സഖ്യമുണ്ടാക്കാനായിരിക്കും ഇന്ത്യ സഖ്യത്തിന്റെ നീക്കം. അതേസമയം ചെറുപാർട്ടികളേയും സ്വതന്ത്രരേയും ഒപ്പം കൂട്ടാനുള്ള തന്ത്രങ്ങൾ ബിജെപിയും മെനയുന്നുണ്ട്.












Click it and Unblock the Notifications