കാര്‍ഷിക നിയമങ്ങള്‍ നടപ്പാക്കുന്നതോടെ കര്‍ഷകരുടെ വരുമാനം വർധിക്കും: ഗീത ഗോപിനാഥ്
ദില്ലി: കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ കാര്‍ഷിക നിയമങ്ങളെ പിന്തുണച്ച് ഐഎംഎഫ് ചീഫ് ഇക്കണോമിസ്റ്റ് ഗീത ഗോപിനാഥ്. കാര്‍ഷികനിയമങ്ങള്‍ നടപ്പിലാക്കുന്നത് കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുമെന്നാണ് ഗീതാ ഗോപിനാഥ് ചൂണ്ടിക്കാണിക്കുന്നത്. കാർഷിക മേഖല ഇന്ത്യയ്ക്ക് സമഗ്രമായ പരിഷ്‌കാരങ്ങള്‍ ആവശ്യമുള്ള മേഖലകളിലൊന്നാണെന്നും അതുകൊണ്ട് തന്നെ കര്‍ഷകര്‍ക്ക് സാമൂഹിക സുരക്ഷ നല്‍കുന്നതിനും കേന്ദ്രസർക്കാർ ശ്രമിക്കണമെന്നും ഗീതാ ഗോപിനാഥ് കൂട്ടിച്ചേര്‍ത്തു.

അവസരങ്ങളെന്ന്
ഈ കാർഷിക നിയമങ്ങള്‍ കര്‍ഷകര്‍ക്ക് തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തുന്നതിനുള്ള വിപണി വിശാലമാക്കുന്നുവെന്നും അവർ ചൂണ്ടിക്കാണിക്കുന്നു. മണ്ഡി മാര്‍ക്കറ്റുകള്‍ക്ക് പുറമെ ധാരാളം വിപണികളില്‍ തങ്ങളുടെ കാർഷിക ഉൽപ്പന്നങ്ങൾക്ക് വിൽക്കാൻ കര്‍ഷകര്‍ക്ക് അവസരം ലഭിക്കുന്നുവെന്നും ഇത് വഴി കര്‍ഷകരുടെ വരുമാനത്തിൽ വര്‍ധനവുണ്ടാകുമെന്നും ഗീത ഗോപിനാഥിനെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്യുന്നു.

നിയമങ്ങൾക്കെതിരെ കർഷകർ
2020 സെപ്റ്റംബറിലാണ് കേന്ദ്രസര്‍ക്കാര്‍ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ പാസാക്കിയത്. ആദ്യംമുതൽ തന്നെ നിയമത്തെ എതിർത്ത് കർഷകർ രംഗത്തെത്തിയിരുന്നുവെങ്കിലും നിരവധി സാമ്പത്തിക വിദഗ്ധര്‍ നിയമത്തെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ കര്‍ഷകരാണ് നിയമങ്ങൾ കർഷക വിരുദ്ധമാണെന്നും കോർപ്പറേറ്റുകൾക്ക് വേണ്ടിയുള്ളതാണെന്നുമാണ് കർഷകർ ആരോപിക്കുന്നത്.

ട്രാക്ടർ റാലി
മൂന്ന് നിയമങ്ങളും പിൻവലിക്കണെമന്നാവശ്യപ്പെട്ടാണ് കർഷകർ ദില്ലി അതിർത്തിയിൽ സമരം ആരംഭിച്ചത്. കഴിഞ്ഞ രണ്ട് മാസത്തോളമായി പ്രക്ഷോഭം നയിച്ചുവരികയാണ്. കാർഷിക പ്രതിഷേധത്തിന്റെ ഭാഗമായി ജനുവരി 26 ന് റിപ്പബ്ലിക് ദിനത്തില്‍ ദില്ലിയിലേക്ക് കര്‍ഷകര്‍ സംഘടിപ്പിച്ച ട്രാക്ടര്‍ റാലി പോലീസും കർഷകരും തമ്മിലുള്ള സംഘർഷത്തിലാണ് കലാശിച്ചത്. കര്‍ഷക പ്രക്ഷോഭത്തില്‍ നിരവധി പേര്‍ക്കെതിരെയാണ് ദില്ലി പോലീസ് കേസെടുത്തിരുന്നത്. ഇതില്‍ കഴിഞ്ഞ ദിവസത്തെ സംഘര്‍ഷത്തിനിടെ മരിച്ച കര്‍ഷകനെതിരെയും കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

കർഷകൻ കൊല്ലപ്പെട്ടു
കര്‍ഷകരും പോലീസും തമ്മില്‍ നടന്ന സംഘര്‍ഷത്തിനിടെയാണ് പോലീസ് എഫ്ഐആര്‍ ചുമത്തിയ ഉത്തരാഖണ്ഡ് സ്വദേശിയായ കര്‍ഷകന്‍ മരിക്കുകയും ചെയ്തിരുന്നു. പോലീസ് വെടിവെയ്പ്പിലാണ് ഇയാള്‍ കൊല്ലപ്പെട്ടതെന്നാണ് കര്‍ഷകര്‍ ആരോപിക്കുന്നത്. എന്നാല്‍ ട്രാക്ടര്‍ മറിഞ്ഞാണ് കര്‍ഷകന്‍ മരിച്ചത് എന്നാണ് പൊലീസ് ഉന്നയിക്കുന്ന വാദം. തിരിച്ചറിയാത്ത നിരവധി പേര്‍ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. 22 കേസുകളാണ് ഇതുവരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഓരോ കേസിലും വെവ്വേറെ കേസുകള്‍ രജിസ്റ്റര്‍ ചെയ്യാനാണ് പൊലീസ് നീക്കം. കര്‍ഷകര്‍ 100 കോടിയുടെ നഷ്ടമുണ്ടാക്കിയെന്നും ദില്ലി പോലീസ് അവകാശപ്പെടുന്നുണ്ട്. 153 പൊലീസുകാര്‍ക്ക് സംഘര്‍ഷത്തില്‍ പരിക്കേറ്റിട്ടുണ്ടെന്നാണ് പൊലീസ് വാദം.

37 പേർക്ക് കേസെടുത്തിരുന്നു
ദില്ലിയിൽ അക്രമം വിതച്ച പ്രതിഷേധക്കാരെ കണ്ടെത്തുന്നതിനായി പോലീസ് സാധ്യമായ സിസിടിവി, മൊബൈല്‍ ക്യാമറാ ദൃശ്യങ്ങളും പരിശോധിച്ച് വരികയാണ്. ഇതിനായി ക്രൈംബ്രാഞ്ചും പ്രത്യേക സംഘവും പോലീസിനെ സഹായിച്ചുവരുന്നുണ്ട്. മേധാ പട്കർ ഉൾപ്പെടെ 37 സാമൂഹിക പ്രവർത്തകർക്കെതിരെ ദില്ലി പോലീസ് കേസെടുത്തിരുന്നു.












Click it and Unblock the Notifications