ഇന്ത്യയില്‍ 55 ലക്ഷത്തിനടുത്ത് കൊവിഡ് രോഗികള്‍; താജ്മഹലില്‍ സന്ദര്‍ശകാനുമതി; സ്ക്കൂളുകളും തുറന്നു
ദില്ലി: ഇന്ത്യയില്‍ പ്രതിദിനം കൊവിഡ് രോഗികളുടെ എണ്ണം കുത്തനെ ഉയരുകയാണ്. 55 ലക്ഷത്തിനടുത്ത് ആളുകള്‍ക്കാണ് ഇതുവരേയും ഇന്ത്യയില്‍ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. കൊവിഡ് മരണ നിരക്കും കുത്തനെ ഉയരുകയാണ്. അതേസമയം കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി ഇന്ത്യയില്‍ ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണില്‍ വലിയ ഇളവുകള്‍ അനുവദിച്ചിട്ടുണ്ട്. താജ്മഹല്‍ ഉള്‍പ്പെടെയുള്ള ഇടങ്ങള്‍ ഇന്ന് മുതല്‍ സന്ദര്‍ശകര്‍ക്കായി തുറന്ന് കൊടുക്കും. വിശദാംശങ്ങളിലേക്ക്.
കൊവിഡ്
ഇക്കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയില്‍ 86961 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെയാണ് രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 55 ലക്ഷത്തിനടുത്തെത്തുന്നത്. 54,87,581 പേര്‍ക്കാണ് ഇന്ത്യയില്‍ ഇതുവരേയും കൊവിഡ് സ്ഥിരീകരിച്ചത്. ഇക്കഴിഞ്ഞ 24 മണിക്കൂറിനിടെ 1130 പേര് കൊവിഡിനെ തുടര്‍ന്ന് ഇന്ത്യയില്‍ മരണപ്പെടുകയും ചെയ്തിട്ടുണ്ട്.
സാമ്പിളുകള്‍ പരിശോധിച്ചു
10,03,299 പേരാണ് നിലവില്‍ രാജ്യത്ത് കൊവിഡ് ചികിത്സയില്‍ കഴിയുന്നത്. 44 ലക്ഷത്തിനടുത്ത് ആളുകള്‍ ഇതുവരേയും ഇന്ത്യയില്‍ കൊവിഡ് മുക്തി നേടിയിട്ടുണ്ട്. സെപ്തംബര്‍ 20 വരെ 6.50 കോടി സാമ്പിളുകളാണ് പരിശോധിച്ചത്. ഞായറാഴ്ച്ച മാത്രം 731,534 സാമ്പിളുകള്‍ പരിശോധിച്ചുവെന്നും ഐസിഎംആര്‍ അറിയിച്ചു.
മഹാരാഷ്ട്രയില്‍
ഇന്ത്യയിലെ കൊവിഡ് കേസുകളില്‍ 60 ശതമാനവും മഹാരാഷ്ട്രയില്‍ നിന്നുള്ളവയാണ്. സംസ്ഥാനത്ത് ഞായറാഴ്ച്ച മാത്രം 20598 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ കൊവിഡ് ബാധിതര്‍ 12,08, 642 ആയി. 455 പേരാണ് ഞായറാഴ്ച്ച സംസ്ഥാനത്ത് മരണപ്പെട്ടത്. സംസ്ഥാനത്ത് ഇതുവരേയും 32,671 പേര് കൊവിഡിനെ തുടര്‍ന്ന് മരണപ്പെട്ടു.
താജ്മഹല്‍
അതേസമയം കൊവിഡ് കേസുകള്‍ കുത്തനെ ഉയരുന്ന സാഹചര്യത്തിലും ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ നിലവധി ഇളവുകള്‍ അനുവദിച്ചിട്ടുണ്ട്. ലോകമഹാത്ഭുതങ്ങളിലൊന്നായ താജ്മഹല്‍ ഇന്ന് സന്ദര്‍ശകര്‍ക്കായി തുറന്ന് കൊടുക്കാനാണ് തീരുമാനം. കര്‍ശന സുരക്ഷാ മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തികൊണ്ടാണ് സന്ദര്‍ശകര്‍ക്ക് പ്രവേശനാനുമതി നല്‍കുന്നത്.
ആഗ്ര ഫോര്‍ട്ടും
കൊവിഡ് വ്യാപനത്തിന് പിന്നാലെ ആറ് മാസങ്ങള്‍ക്ക് മുമ്പാണ് താജ്മഹലില്‍ സന്ദര്‍ശക പ്രവേശനത്തിന് വിലക്കേര്‍പ്പെടുത്തുന്നത്. ആഗ്ര ഫോര്‍ട്ടും ഇന്ന് മുതല്‍ തുറക്കും. ദിനം പ്രതി 5000 സന്ദര്‍ശകര്‍ക്കാണ് പ്രവേശനാനുമതി. 2500 പേരെ ഉച്ചക്ക് 2-30 വരേയും അടുത്ത 2500 പേര്‍ക്ക് അതിന് ശേഷവും പ്രവേശനം നല്‍കും. ആഗ്ര ഫോര്‍ട്ടില്‍ ദിനം പ്രതി 2500 പേര്‍ക്കാണ് പ്രവേശനാനുമതി. ഓണ്‍ലൈന്‍ വഴിയാണ് ടിക്കറ്റ് വിതരണം.
Recommended Video
ക്ലാസുകള്‍ ആരംഭിക്കും
ഇതിന് പുറമേ വിവിധ സംസ്ഥാനങ്ങളില്‍ ഇന്ന് മുതല്‍ 9-12 വരെ ക്ലാസുകള്‍ ആരംഭിക്കും. അസം, ഹിമാചല്‍ പ്രദേശ്, നാഗാലാന്റ്, പഞ്ചാബ്, ആന്ധ്രപ്രദേശ്, മേഘാലയ, ജമ്മുകശ്മീര്‍ എന്നീ സംസ്ഥാനങ്ങളിലാണ് ഭാഗികമായി സ്ക്കൂളുകള്‍ തുറക്കുന്നത്. അതേസമയം ദില്ലി, മഹാരാഷ്ട്ര,തമിഴ്നാട്, കര്‍ണാടക, ഗുജറാത്ത്, കേരളം, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, പശ്ചിന ബംഗാള്‍ എന്നിവിടങ്ങളില്‍ സ്ക്കൂളുകള്‍ തുറക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം ആയിട്ടില്ല.
കാർഷിക ബില്ലിലെ പ്രതിഷേധം: 8 പ്രതിപക്ഷ എംപിമാരെ പുറത്താക്കി, എളമരം കരീമും കെകെ രാഗേഷുമടക്കം
സൗദിയില്‍ നിന്ന് ഖത്തറിലേക്ക് വിമാനം പറന്നു; നിര്‍ണായക ചര്‍ച്ച, ഉപരോധം അവസാനിക്കുമെന്ന് റിപോര്‍ട്ട്