Get Updates
Get notified of breaking news, exclusive insights, and must-see stories!

വിമാന ടിക്കറ്റിലെ കൊള്ള നിയന്ത്രിക്കാന്‍ കേന്ദ്രസര്‍ക്കാര്‍; എക്കോണമി ക്ലാസിലെ ടിക്കറ്റ് പരിധി ഇങ്ങനെ

ന്യൂഡല്‍ഹി: ഇന്‍ഡിഗോ വിമാന സര്‍വീസ് പ്രതിസന്ധി രൂക്ഷമായതിന് പിന്നാലെ വിമാനയാത്രകളുടെ നിരക്ക് കുത്തനെ കൂട്ടിയ വിമാനക്കമ്പനികളെ നിയന്ത്രിക്കാന്‍ കേന്ദ്രസര്‍ക്കാര്‍. പ്രതിസന്ധി ഏറ്റവും കൂടുതല്‍ ബാധിച്ച റൂട്ടുകളിലെ യാത്രാനിരക്കിന് പരിധി നിശ്ചയിച്ച് ഉത്തരവിറക്കി.

എക്കോണമി ക്ലാസിലെ ടിക്കറ്റ് പരിധി നിശ്ചയിച്ചിരിക്കുന്നത് ഇനി പറയും വിധമാണ്:

500 കിലോമീറ്റര്‍ വരെ യാത്രയ്ക്ക് പരമാവധി 7500 രൂപ
ആയിരം കിലോമീറ്റര്‍ വരെ യാത്രക്ക് പരമാവധി 12,000 രൂപ
1000 മുതല്‍ 1500 കിലോമീറ്റര്‍ വരെ യാത്രയ്ക്ക് പരമാവധി 15,000 രൂപ
1500 കിലോമീറ്റര്‍ വരെ യാത്രയ്ക്ക് 18,000 രൂപ

എക്കോണമി ക്ലാസിന് മാത്രമാണ് ഇപ്പറഞ്ഞ ടിക്കറ്റ് നിരക്ക് ബാധകം. ബിസിനസ് ക്ലാസിനും ഉഡാന്‍ വിമാനങ്ങള്‍ക്കും ഈ നിരക്ക് ബാധകമല്ല. മറ്റ് ഫീസുകള്‍ അതായത് യൂസര്‍ ഡെവലപ്‌മെന്റ് ഫീസ്, പാസഞ്ചര്‍ സര്‍വീസ് ഫീസ്, നികുതി എന്നിവ ഇതിനു പുറമേയാണ്. ഇന്‍ഡിഗോ വിമാനങ്ങളുടെ സര്‍വീസുകള്‍ കൂട്ടമായി റദ്ദാക്കപ്പെട്ടതിന് പിന്നാലെയാണ് മറ്റ് വിമാനക്കമ്പനികള്‍ ടിക്കറ്റ് നിരക്ക് കൂട്ടിയത്. കുത്തനെയുള്ള നിരക്ക് വര്‍ധനയില്‍ ഉയര്‍ന്ന ആശങ്ക പരിഗണിച്ചാണ് വ്യോമയാന മന്ത്രാലയത്തിന്റെ നടപടി. സാധാരണ നിലയിലാകുന്നതുവരെ സാഹചര്യം നിരീക്ഷിക്കുമെന്നും നിയന്ത്രണം തുടരുമെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ഇതിന് മുമ്പ് കോവിഡ് കാലത്താണ് ഇങ്ങനെ നിരക്കിന് പരിധി നിശ്ചയിച്ചിട്ടുള്ളത്.

indigo

ഡല്‍ഹി, ചെന്നൈ, ഹൈദരാബാദ്, കൊച്ചി, തിരുവനന്തപുരം എന്നിങ്ങനെ പ്രധാന വിമാനത്താവളങ്ങളില്‍ നിന്നുള്ള നിരവധി ഇന്‍ഡിഗോ സര്‍വീസുകളാണ് ഇന്നും റദ്ദാക്കിയത്. തുടര്‍ച്ചയായ അഞ്ചാമത്തെ ദിവസവും നൂറുകണക്കിന് വിമാന സര്‍വീസുകള്‍ തുടര്‍ച്ചയായി റദ്ദാക്കപ്പെടുന്നതു കൊണ്ട് എല്ലാ വിമാനത്താവളങ്ങളിലും യാത്രക്കാര്‍ ദുരിതത്തിലാണ്. പഠിക്കാനും ജോലിക്കും പോകുന്നവരും ശബരിമല തീര്‍ത്ഥാടനത്തിന് വരുന്നവരും പോകുന്നവരും എല്ലാം വിമാനത്താവളങ്ങളില്‍ പെട്ടു. വിമാനങ്ങള്‍ വ്യാപകമായി റദ്ദാക്കിയതിനൊപ്പം എയര്‍ലൈനില്‍ നിന്നുള്ള മോശം ആശയവിനിമയവും പ്രതിസന്ധിയുടെ ആക്കം കൂട്ടി.

യാത്രാ പ്രതിസന്ധി പരിഹരിക്കാന്‍ റെയില്‍വേ സ്‌പെഷ്യല്‍ ട്രെയിനുകളും അധിക കോച്ചുകള്‍ അനുവദിക്കാനും തീരുമാനിച്ചിട്ടുണ്ട്. പ്രധാന ദീര്‍ഘദൂര റൂട്ടുകളിലായി 30 സ്‌പെഷ്യല്‍ ട്രെയിനുകളാകും സര്‍വീസ് നടത്തുക. 18 കോച്ചുകളുള്ള ട്രെയിനുകളാണ് അനുവദിക്കുന്നത്. 30,780 പേര്‍ക്ക് യാത്ര ചെയ്യാനാകും. ഈ ട്രെയിനുകള്‍ 57 സര്‍വീസുകളാകും നടത്തുകയെന്നും റെയില്‍വെ വിശദീകരിച്ചിട്ടുണ്ട്. 37 ട്രെയിനുകളിലായി 116 അധിക കോച്ചുകള്‍ വിന്യസിച്ചിട്ടുമുണ്ട്.

ടിക്കറ്റ് റദ്ദാക്കിയതിനുള്ള റീഫണ്ട് ഞായറാഴ്ച രാത്രി എട്ടിന് മുമ്പായി യാത്രക്കാര്‍ക്ക് നല്‍കണമെന്നും ലഗേജുകള്‍ കുടുങ്ങിപ്പോയിട്ടുണ്ടെങ്കില്‍ 48 മണിക്കൂറിനുള്ളില്‍ കണ്ടെത്തി യാത്രക്കാരന്റെ മേല്‍വിലാസത്തില്‍ എത്തിക്കണമെന്നും ഇന്‍ഡിഗോയ്ക്ക് മന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ട്. റീഫണ്ടില്‍ കാലതാമസം വരുത്തിയാല്‍ നടപടിയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. പരാതികള്‍ പരിഹരിക്കാന്‍ പ്രത്യേക സെല്ലുകള്‍ തുടങ്ങാനും നിര്‍ദേശമുണ്ട്.

ഡിജിസിഎയുടെ പുതിയ ചട്ടങ്ങള്‍ നടപ്പാക്കിയതിന് പിന്നാലെയുണ്ടായ പൈലറ്റ് ക്ഷാമം ആണ് ഇന്‍ഡിഗോ പ്രതിസന്ധിക്ക് വഴിവെച്ചത്. രണ്ട് വര്‍ഷം സമയം നല്‍കിയിരുന്നു ചട്ടം നടപ്പാക്കാന്‍. പൈലറ്റുമാര്‍ക്ക് കൂടുതല്‍ വിശ്രമം ഉറപ്പാക്കുന്നതിനായിരുന്നു ചട്ടങ്ങള്‍. ഇന്‍ഡിഗോ അടക്കം കമ്പനികള്‍ ചട്ടങ്ങളെ തുടക്കം മുതല്‍ എതിര്‍ത്തിരുന്നതുമാണ്. ഡിസംബര്‍ ഒന്ന് മുതല്‍ ചട്ടം നടപ്പായതോടെയാണ് ഇന്‍ഡിഗോയ്ക്ക് പൈലറ്റുമാരുടെ ക്ഷാമം വന്നതും പ്രതിസന്ധി ഉണ്ടായതും. പ്രതിസന്ധി കണക്കിലെടുത്ത് ഇന്‍ഡിഗോക്ക് ഭാഗികമായ ഇളവുകള്‍ നല്‍കിയിട്ടുണ്ട്.

ഈ മാസം 15നകം സര്‍വീസ് സാധാരണ നിലയിലാകുമെന്നാണ് ഇന്‍ഡിഗോ സിഇഒ പറയുന്നത്. സംഭവത്തില്‍ കേന്ദ്രസര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. റിപ്പോര്‍ട്ട് കിട്ടിയതിന് പിന്നാലെ നടപടിയുണ്ടാകുമെന്ന് കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. സിഇഒ പീറ്റര്‍ എല്‍ബേഴ്‌സിനെ മാറ്റാന്‍ ആവശ്യപ്പെടും. അനുവദിച്ചിരിക്കുന്ന സര്‍വീസുകളുടെ എണ്ണം കുറയ്ക്കും, പിഴ ചുമത്തും എന്നിങ്ങനെയുള്ള സാധ്യതകളാണ് ചര്‍ച്ച ചെയ്യപ്പെടുന്നത്.

കേന്ദ്രസര്‍ക്കാരിന്റെ കുത്തക മാതൃകക്ക് നല്‍കേണ്ടി വന്ന വില എന്നാണ് പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി പ്രതിസന്ധിയെ വിശേഷിപ്പിച്ചത്. പ്രശ്‌നം അന്വേഷിക്കാന്‍ ജെപിസിയോ ജുഡീഷ്യല്‍ അന്വേഷണ കമ്മീഷനോ വേണമെന്നാണ് സിപിഎം ആവശ്യപ്പെട്ടിരിക്കുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+