അമിത് ഷാക്കെതിരെ ആഞ്ഞടിച്ച് ഐപിഎസ് ഓഫീസർ, ജോലി രാജി വെച്ച് പൗരത്വ ബില്ലിനെതിരെ പ്രതിഷേധം!
മുംബൈ: പൗരത്വ ഭേദഗതി ബില്‍ പാര്‍ലമെന്റ് പാസ്സാക്കിയതില്‍ പ്രതിഷേധിച്ച് മഹാരാഷ്ട്രയിലെ ഐപിഎസ് ഓഫീസര്‍ രാജി വെച്ചു. ഭരണഘടനാ വിരുദ്ധവും വര്‍ഗീയവുമാണ് ബില്‍ എന്നാരോപിച്ചാണ് അബ്ദുള്‍ റഹ്മാന്‍ എന്ന ഐപിഎസ് ഓഫീസറുടെ രാജി. മഹാരാഷ്ട്ര മനുഷ്യാവകാശ കമ്മീഷനിലെ ഐപിജി റാങ്കിലുളള ഉദ്യോഗസ്ഥനാണ് അബ്ദുള്‍ റഹ്മാന്‍.
ട്വിറ്ററിലൂടെയാണ് അബ്ദുള്‍ റഹ്മാന്‍ പ്രതിഷേധം അറിയിച്ചത്. ഒരു ട്വീറ്റ് ഇങ്ങനെ: ' പൗരത്വ ഭേദഗതി ബില്‍ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ക്ക് എതിരാണ്. ഞാനീ ബില്ലിനെ അപലപിക്കുന്നു. പ്രതിഷേധ സൂചകമായി നിസ്സഹകരിക്കുന്നതിന്റെ ഭാഗമായി താന്‍ നാളെ മുതല്‍ ഓഫീസില്‍ എത്തില്ല. ഞാന്‍ സര്‍വ്വീസില്‍ നിന്ന് രാജി വെക്കുകയാണ്'
മറ്റൊരു ട്വീറ്റില്‍ അബ്ദുള്‍ റഹ്മാന്‍ പറയുന്നത് പൗരത്വ ഭേദഗതി ബില്‍ രാജ്യത്തെ മതവൈവിധ്യത്തിന് എതിരാണ്. ജനാധിപത്യപരമായ രീതിയില്‍ ബില്ലിനെതിരെ പ്രതിഷേധം ഉയര്‍ന്ന് വരണം. ആഭ്യന്തര മന്ത്രി അമിത് ഷാക്കെതിരെയും അബ്ദുള്‍ റഹ്മാന്‍ രൂക്ഷമായി പ്രതികരിച്ചു.
Recommended Video
ബില്‍ അവതരണത്തിനിടെ ആഭ്യന്തര മന്ത്രി അമിത് ഷാ തെറ്റായതും തെറ്റിദ്ധരിപ്പിക്കുന്നതുമായ വിവരങ്ങളും യുക്തിക്ക് നിരക്കാത്ത കാര്യങ്ങളുമാണ് മുന്നോട്ട് വെച്ചതെന്ന് അബ്ദുള്‍ റഹ്മാന്‍ കുറ്റപ്പെടുത്തി. ചരിത്രത്തെ വളച്ചൊടിച്ചു. പൗരത്വ ഭേദഗതി ബില്ലിന്റെ ഉദ്ദേശം രാജ്യത്തെ മുസ്ലീംകളില്‍ ഭയം ഉണ്ടാക്കാനും രാജ്യത്തെ വിഭജിക്കാനുമാണെന്നും അബ്ദുള്‍ റഹ്മാന്‍ ആരോപിച്ചു. ബില്‍ മതത്തിന്റെ അടിസ്ഥാനത്തില്‍ പൗരന്മാരെ വേര്‍തിരിക്കുന്നതാണെന്നും അബ്ദുള്‍ റഹ്മാന്‍ കുറ്റപ്പെടുത്തി.