ഇന്ത്യക്ക് ആശ്വാസമോ: ഒമൈക്രോണിനെ പ്രതിരോധിക്കാന്‍ കൊവാക്സിന്‍ ഫലപ്രദമെന്ന് ഐസിഎംആർ
ദില്ലി: ലോകമെമ്പാടും വലിയ ഭീതി പടർത്തിക്കൊണ്ടിരിക്കുന്ന കോവിഡ് വൈറസിന്‍റെ പുതിയ വകഭേദമായ ഒമൈക്രോണിനെതിരെ ഭാരത് ബയോടെക്കിന്റെ കോവിഡ് വാക്‌സിനായ 'കോവാക്സിൻ' കൂടുതല്‍ ഫലപ്രദമാകുമെന്ന് റിപ്പോർട്ട്. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിലെ (ഐസിഎംആർ) ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളാണ് ഇത്തരമൊരു വാർത്ത പുറത്ത് വിട്ടിരിക്കുന്നത്.
രാജ്യത്ത് നിലവില്‍ ലഭ്യമായ മറ്റ് വാക്‌സിനുകളെ അപേക്ഷിച്ച് ഒമിക്‌റോണിനെതിരെ കൊവാക്സിന്‍ കൂടുതൽ ഫലപ്രദമാകുമെന്നാണ് പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഹിന്ദു ബിസിനസ് ലൈന്‍ റിപ്പോർട്ട് ചെയ്യുന്നത്.

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കൊവാക്‌സിൻ അതിതീവ്ര വ്യാപനശേഷിയുള്ള ആൽഫ,ഡെൽറ്റ വകഭേദങ്ങൾക്കെതിരെ ഫലപ്രദമാണെന്ന് നേരത്തെ അന്താരാഷ്ട്ര ഏജന്‍സികളടക്കം സ്ഥിരീകരിച്ചു. ഇതിന് പുറമെ പുതിയ വകഭേദത്തെ പ്രതിരോധിക്കാനും കൊവാക്സിന് സാധിക്കുമെന്നും ഐ സി എം ആർ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കുന്നു.

അതിതീവ്രശേഷിയുള്ള വകഭേദങ്ങളെ ചെറുക്കാൻ ശേഷിയുള്ള ശക്തമായ ആന്റിബോഡികൾ കൊവാക്‌സിൻ ഉത്പാദിപ്പിക്കുന്നുണ്ടെന്നാണ് പഠനങ്ങളിൽ തെളിഞ്ഞിരുന്നു. 'ആൽഫ, ബീറ്റ, ഗാമ, ഡെൽറ്റ തുടങ്ങിയ മറ്റ് വകഭേദങ്ങൾക്കെതിരെയും കൊവാക്സിന്‍ ഫലപ്രദമാണെന്ന് കണ്ടെത്തി, അതിനാൽ പുതിയ വേരിയന്റിനെതിരെയും ഇത് ഫലപ്രദമാകുമെന്ന് നമുക്ക് പ്രതീക്ഷിക്കാം," മറ്റൊരു പേര് വെളിപ്പെടുത്താത്ത ഐ സി എം ആർ ഉദ്യോഗസ്ഥൻ റിപ്പോർട്ടിൽ പറയുന്നു.
അന്നും ഇന്നും എന്നും ഒരുപോലെ സുന്ദരി: പ്രിയാമണിയുടെ പുതിയ ചിത്രം ഏറ്റെടുത്ത് ആരാധകർ

ഇക്കാര്യത്തില്‍ കൂടുതല്‍ വിദഗ്ധ പരിശോധനകള്‍ ആവശ്യമാണെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. "കോവാക്സിന്‍ ഒമൈക്രോണില്‍ നിന്നും സംരക്ഷണം നൽകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. സാമ്പിളുകൾ ലഭിച്ചുകഴിഞ്ഞാൽ, പൂനെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ (എൻഐവി) വാക്‌സിന്റെ ഫലപ്രാപ്തി പരിശോധിക്കും," ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.

വുഹാനിൽ കണ്ടെത്തിയ ഒറിജിനൽ വേരിയന്റിനെതിരെയാണ് വാക്സിൻ വികസിപ്പിച്ചതെങ്കിലും കൂടുതൽ ഗവേഷണം നടത്തിയതിനാല്‍ "മറ്റ് വേരിയന്റുകൾക്ക് എതിരായും വാക്സിന്‍ പ്രവർത്തിക്കാൻ കഴിയുമെന്ന് തെളിയിച്ചിട്ടുണ്ട്" എന്നും ഒരു കമ്പനി ഉറവിടത്തെ ഉദ്ധരിച്ച് ഹിന്ദു ബിസിനസ് ലൈന്‍ റിപ്പോർട്ടില്‍ പറയുന്നു.

സ്‌പൈക്ക് പ്രോട്ടീൻ മേഖലയിൽ ഒമിക്‌റോണിന് 30-ലധികം മ്യൂട്ടേഷനുകൾ ഉണ്ടെന്നും, ഇത് പ്രതിരോധ രക്ഷാ സംവിധാനം വികസിപ്പിക്കാനുള്ള കഴിവ് നൽകുമെന്നും വാക്‌സിനുകളുടെ ഫലപ്രാപ്തി ശ്രദ്ധാപൂർവം വിലയിരുത്തേണ്ടതുണ്ടെന്നും എയിംസ് മേധാവി ഡോ.രൺദീപ് ഗുലേറിയ നേരത്തെ വ്യക്തമാക്കിയിരുന്നു. സ്പൈക്ക് പ്രോട്ടീന്റെ സാന്നിധ്യം ആതിഥേയ കോശത്തിലേക്കുള്ള വൈറസിന്റെ പ്രവേശനത്തെ സഹായിക്കുന്നു. ഇതാണ് അണുബാധ പകരാന്‍ പ്രധാന കാരണമാവുന്നത്.

അതേസമയം, ഇന്ത്യയില്‍ ആദ്യമായി ഒമൈക്രോണ്‍ വകഭേദം ഇന്നലെ സ്ഥിരീകരിച്ചിരുന്നു. വിദേശത്ത് നിന്നും എത്തിയ കർണാടക സ്വദേശികളായ രണ്ട് പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതേ തുടർന്ന് കേരളത്തിലും സുരക്ഷാ മുന്നൊരുക്കങ്ങള്‍ ആരംഭിച്ചു. ഉയര്‍ന്ന റിസ്‌ക് രാജ്യങ്ങളില്‍ നിന്നുവരുന്നവര്‍ക്ക് പരിശോധനകള്‍ നിര്‍ബന്ധമാണ്. കേന്ദ്ര മാര്‍ഗനിര്‍ദേശ പ്രകാരം റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് 7 ദിവസം ക്വാറന്റൈനും 7 ദിവസം സ്വയം നിരീക്ഷണവുമാണ്. അല്ലാത്ത രാജ്യങ്ങളില്‍ നിന്നും വരുന്നവരില്‍ 2 ശതമാനം പേരെ പരിശോധിക്കുന്നതാണ്. അവരില്‍ നെഗറ്റീവാകുന്നവര്‍ക്ക് 14 ദിവസം സ്വയം നിരീക്ഷണമാണുള്ളത്

പോസീറ്റീവായാല്‍ ആശുപത്രിയില്‍ പ്രത്യേകം തയാറാക്കിയ വാര്‍ഡുകളിലേക്ക് മാറ്റും. വാക്‌സിന്‍ എടുക്കുകയെന്നതാണ് പ്രധാന പ്രതിരോധം. അതുപോലെ അടിസ്ഥാന സുരക്ഷാ മാര്‍ഗങ്ങളും പിന്തുടരണം. റിസ്‌ക് രാജ്യങ്ങളില്‍ നിന്ന് സംസ്ഥാനത്ത് വന്നവരുടെ ജനിതക ശ്രേണീകരണ പരിശോധനയില്‍ ഇതുവരെ ഒമിക്രോണ്‍ കണ്ടെത്തിയിട്ടില്ല.












Click it and Unblock the Notifications