2024ൽ നരേന്ദ്ര മോദി തമിഴ്നാട്ടിൽ നിന്ന് ലോക്സഭയിലേക്ക് മത്സരിക്കുമോ? മറുപടിയുമായി ബിജെപി അധ്യക്ഷൻ
മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി മുതൽ സോണിയാ ഗാന്ധിയും രാഹുൽ ഗാന്ധിയും ദക്ഷിണേന്ത്യയിൽ വന്ന് മത്സരിച്ചവരാണ്.
ദില്ലി: 2024 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളെ ബിജെപി കാര്യമായി തന്നെ ലക്ഷ്യമിടുന്നുണ്ട്. തുടര്‍ച്ചയായ രണ്ട് തവണ കേന്ദ്രത്തില്‍ അധികാരത്തിലെത്തിയപ്പോഴും തമിഴ്‌നാടും കേരളവും അടക്കമുളള തെക്കന്‍ സംസ്ഥാനങ്ങളില്‍ കാര്യമായ ചലനമുണ്ടാക്കാനായില്ല എന്നതിന്റെ ക്ഷീണം വരുന്ന തിരഞ്ഞെടുപ്പില്‍ തീര്‍ക്കണമെന്ന് ബിജെപി കരുതുന്നു. വരുന്ന പൊതുതിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തമിഴ്‌നാട്ടില്‍ നിന്ന് ലോക്‌സഭയിലേക്ക് മത്സരിച്ചു എന്ന തരത്തിലുളള അഭ്യൂഹങ്ങള്‍ അന്തരീക്ഷത്തിലുണ്ട്.
മോദി തമിഴ്‌നാട്ടില്‍ വന്ന് മത്സരിക്കുമോ എന്ന ചോദ്യത്തോട് പ്രതികരിച്ച് രംഗത്ത് വന്നിരിക്കുകയാണ് സംസ്ഥാന ബിജെപി അധ്യക്ഷനായ കെ അണ്ണാമലൈ. തമിഴ്‌നാടിന് മോദിജി അന്യന്‍ അല്ലെന്നും സ്വന്തം പോലെ ആണെന്നുമാണ് അണ്ണാമലെയുടെ പ്രതികരണം. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദി രണ്ട് മണ്ഡലങ്ങളില്‍ നിന്ന് മത്സരിച്ചിരുന്നു. ഉത്തര്‍ പ്രദേശിലെ വാരണാസിയില്‍ നിന്നും ഗുജറാത്തിലെ വഡോദരയില്‍ നിന്നുമായിരുന്നു മോദി ജനവിധി തേടിയത്.
രണ്ട് മണ്ഡലങ്ങളില്‍ നിന്നും മോദി മികച്ച വിജയം സ്വന്തമാക്കി. വാരണാസിയാണ് മോദി വിജയത്തിന് ശേഷം തിരഞ്ഞെടുത്തത്. 2019ലെ തിരഞ്ഞെടുപ്പിലും വാരണാസിയില്‍ മത്സരിച്ച മോദി വീണ്ടും വിജയിച്ചു. മോദിജിയെ സ്വന്തം നാട്ടുകാരനായിട്ടാണ് തമിഴ്‌നാട് കാണുന്നത്, അണ്ണാമലൈ ഒരു അഭിമുഖത്തില്‍ പറഞ്ഞു. വരുന്ന തിരഞ്ഞെടുപ്പില്‍ അദ്ദേഹം മത്സരിക്കുന്ന രണ്ട് സീറ്റുകളില്‍ ഒന്ന് തമിഴ്‌നാട്ടിലായിരിക്കുമെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. എവിടെ പോയാലും ആളുകള്‍ ഇതേക്കുറിച്ചാണ് ചോദിക്കുന്നത്, അണ്ണാമലൈ പറഞ്ഞു.
സർവ്വേകൾ അനുകൂലം, പക്ഷേ ഭരണം പിടിക്കാൻ സാധ്യത ബിജെപി? കർണാടകയിൽ ആശ്വസിക്കാനാകാതെ കോൺഗ്രസ്
തമിഴ്‌നാട്ടില്‍ നിന്ന് നരേന്ദ്ര മോദി മത്സരിക്കുമെന്നത് ഒരു സംസാര വിഷയമായി മാറിയിരിക്കുകയാണെന്നും അണ്ണാമലൈ പറഞ്ഞു. രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പ് താന്‍ തൂത്തുക്കുടിയിലെ ഒരു ചായക്കടയില്‍ പോയപ്പോള്‍ ഒരാള്‍ തന്നോട് ചോദിച്ചു, അണ്ണാ നിങ്ങള്‍ക്ക് ഉറപ്പാണോ മോദിജി ഇവിടെ നിന്ന് മത്സരിക്കുമെന്ന്. ഇതൊരു വലിയ ചര്‍ച്ചയായി ആളുകള്‍ക്ക് ഇടയില്‍ മാറിയിരിക്കുന്നു. രാമനാഥപുരം മണ്ഡലത്തില്‍ നിന്നും മോദി മത്സരിക്കും എന്നാണ് അഭ്യൂഹങ്ങള്‍. ഇതൊക്കെ വെറും അഭ്യൂഹങ്ങള്‍ മാത്രമാണ്. എന്നാലും എല്ലാവരും ഇതേക്കുറിച്ച് സംസാരിക്കുന്നു. അവര്‍ക്ക് മോദിജി ഇവിടെ നിന്ന് മത്സരിക്കണമെന്നാണ് ആഗ്രഹം, ബിജെപി അധ്യക്ഷന്‍ പറഞ്ഞു.
തമിഴ് സത്വവും ജാതിയും അടക്കമുളള പല കാര്യങ്ങളാണ് വോട്ട് ചെയ്യുമ്പോള്‍ ആളുകള്‍ പരിഗണിക്കുന്നത്. എന്നാല്‍ മോദിജി അതിനെയെല്ലാം മായ്ച്ച് കളഞ്ഞിരിക്കുന്നു. പുറത്ത് നിന്നുളള ഒരാള്‍ അത്തരമൊരു വികാരം സൃഷ്ടിക്കുന്ന ആദ്യമായിട്ടാണ്. 2024ലിലേത് വേറിട്ട ഒരു തിരഞ്ഞെടുപ്പ് ആയിരിക്കും. തമിഴ്‌നാട്ടില്‍ മോദി തരംഗം ദൃശ്യമാണെന്നും എല്ലാവരേയും ഒന്നിപ്പിക്കുന്ന ആളെന്ന പ്രതീതിയാണ് ആളുകള്‍ അദ്ദേഹത്തെ കുറിച്ചെന്നും അണ്ണാമലൈ പറഞ്ഞു.