മമതയുടെ ലക്ഷ്യം കോണ്‍ഗ്രസിന് ബദലോ? ലക്ഷ്യം വെക്കുന്നത് ജി 23 നേതാക്കളെയടക്കം
ദില്ലി: "എന്ത് യു പി എ. ഇപ്പോൾ യു പി. എ ഇല്ല. ഞങ്ങള്‍ ഒന്നിച്ച് തീരുമാനിക്കും." കഴിഞ്ഞ ദിവസം മുംബൈയില്‍ എന്‍ സി പി ദേശീയ അധ്യക്ഷന്‍ ശരത് പവാറുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി നടത്തിയ ഈ പരാമാർശങ്ങള്‍ക്ക് പിന്നാലെ രാജ്യത്തെ പ്രതിപക്ഷ നിരയില്‍ വലിയ മാറ്റങ്ങള്‍ക്ക് ഇടയാക്കിയേക്കുമെന്ന തരത്തിലുള്ള ചർച്ചകളാണ് സജീവമാവുന്നത്. ശക്തമായ ഒരു ബദൽ നേതൃത്വം ഉയർന്നുവരണമെന്നായിരുന്നു മഹാരാഷ്ട്രയിൽ കോൺഗ്രസുമായി സഖ്യത്തിലുള്ള എന്‍ സി പി നേതാവ് ശരത് പവാറിന്റെയും അഭിപ്രായം.
അതേസമയം മമതയില്‍ നിന്നും വ്യത്യസ്തമായി പവാർ കൂടുതൽ സംയമനം പാലിച്ചു, "ആരെയും ഒഴിവാക്കുന്ന പ്രശ്‌നമില്ല. ബിജെപിക്ക് എതിരായി എല്ലാവരെയും ഞങ്ങളോടൊപ്പം ചേരാൻ സ്വാഗതം ചെയ്യുന്നു... എല്ലാവരേയും ഒരുമിച്ച് കൊണ്ടുപോകുക എന്നതാണ് കാര്യം. കഠിനാധ്വാനം ചെയ്യാൻ ഞങ്ങള്‍ തയ്യാറാണ്. എല്ലാവരും ഒന്നിച്ച് പ്രവർത്തിക്കണം, ഒപ്പം കൊണ്ടുപോകണം."- പവാർ പറഞ്ഞു.

മമതയുടേയും പവാറിന്റെയും കൂടിക്കാഴ്ചയെ കോണ്‍ഗ്രസ് അതീവ പ്രാധാന്യത്തോടെയാണ് നോക്കിക്കാണുന്നത്. 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായ രാജ്യത്തെ പ്രധാന പ്രതിപക്ഷ പാർട്ടിയായി തൃണമൂല്‍ കോണ്‍ഗ്രസിനെ മാറ്റുക എന്നുള്ളതാണ് മമത ബാനർജിയുടെ ലക്ഷ്യം. ഇതിനോടകം തന്നെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി കോണ്‍ഗ്രസില്‍ നിന്നുള്‍പ്പടെ നിരവധി നേതാക്കളെ തന്റെ പാളയത്തിലെത്തിക്കാന്‍ മമതയ്ക്ക് സാധിച്ചു.

മേഘാലയില്‍ മുന്‍ മുഖ്യമന്ത്രി സാങ്മയുടെ നേതൃത്വത്തില്‍ 12 എം എല്‍ എമാർ കളം മാറി തൃണമൂലില്‍ എത്തിയതോടെ സംസ്ഥാനത്തെ പ്രതിപക്ഷ നേതൃപദവിയും മമതയുടെ പാർട്ടിക്ക് ലഭിച്ചു. ഈ നീക്കത്തിന് പിന്നാലെയാണ് മമത ബാനർജി മുംബൈയില്‍ എത്തി പവാറിനെ നേരില്‍ കാണാനും മമത തയ്യാറായത്. "യുപിഎ ഇല്ല" എന്ന് ബാനർജി പറയുമ്പോൾ, അടിസ്ഥാനപരമായി അവർ അർത്ഥമാക്കുന്നത് ഒരു പാർട്ടിക്ക് മാത്രം ആധിപത്യമുള്ള ബി ജെ പി ഇതര സഖ്യം ഇനി പ്രായോഗികമല്ല എന്നാണ്.
അന്നും ഇന്നും എന്നും ഒരുപോലെ സുന്ദരി: പ്രിയാമണിയുടെ പുതിയ ചിത്രം ഏറ്റെടുത്ത് ആരാധകർ

മറ്റൊരു തരത്തില്‍ പവാറും ഇത് തന്നെയാണ് കൂടുതൽ മാന്യമായി പറയുന്നത്. കോൺഗ്രസുമായി സഖ്യം ചേരുന്നത് ഞാന്‍ സ്വാഗതം ചെയ്യുന്നു, എന്നാൽ അവർക്ക് മാത്രമായി പ്രതിപക്ഷ സഖ്യത്തെ നയിക്കാനുള്ള ശേഷി ഇല്ലെന്ന് കൂടി അദ്ദേഹം പറഞ്ഞ് വെക്കുന്നു. കൂടുതല്‍ വ്യക്തമായി പറഞ്ഞില്ലെങ്കിലും ബാനർജിയുടെയും പവാറിന്റെയും പ്രധാന പ്രശ്നം മുൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ നിലപാടുകളാണെന്ന വിലയിരുത്തലുകളാണ് പൊതുവേയുള്ളത്.

"നിങ്ങൾക്ക് കൂടുതൽ സമയവും വിദേശത്തായിരിക്കാൻ കഴിയില്ല. രാഷ്ട്രീയത്തിൽ നിരന്തരമായ പരിശ്രമം ആവശ്യമാണ്" എന്ന് ബാനർജിയുടെ വാക്കുകള്‍ ലക്ഷ്യം വെക്കുന്നത് രാഹുല്‍ ഗാന്ധിയെയായണ്. "കഠിനാധ്വാനം ചെയ്യാൻ തയ്യാറുള്ള എല്ലാവരേയും ഒപ്പം കൊണ്ടുപോകണം" എന്ന പവാറിന്റെ അഭിപ്രായവും അതേ ദിശയിലേക്ക് തന്നെ വിരല്‍ ചൂണ്ടുന്നു. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് രാഹുല്‍ ഗാന്ധി തിരിച്ച് വരാന്‍ ഒരുങ്ങുന്ന സാഹചര്യത്തില്‍ കൂടിയാണ് ഈ വിമർശനങ്ങള്‍ക്ക് പ്രാധാന്യമേറുന്നത്

രാഹുലിന്റെ അധ്യക്ഷ സ്ഥാനത്തേക്കുള്ള തിരിച്ച് വരവില്‍ ജി 23 നേതാക്കള്‍ക്കും വലിയ താല്‍പര്യമില്ലാത്ത കാര്യമാണ്. സ്വാഭാവികമായും ചില സംസ്ഥാനങ്ങളില്‍ നിന്നും എതിർപ്പ് ഉയർന്ന് വരും. ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസില്‍ ഏതെങ്കിലും തരത്തിലുള്ള ഒരു പിളർപ്പ് ഉണ്ടായാല്‍ അവരേയും കൂടെ ചേർത്ത് മമതയും പവാറും നേതൃത്വം നല്‍കുന്ന ഒരു പുതിയ പാർട്ടി ഉണ്ടായിക്കൂടായ്കയില്ലെന്ന വിലയിരുത്തലുകള്‍ വരേയുണ്ട്.

പവാറും ബാനർജിയും മുൻ കോൺഗ്രസ് നേതാക്കളും പാർട്ടിയെക്കുറിച്ച് നല്ല ധാരണയുള്ളവരുമാണ്. മാത്രവുമല്ല അവർക്ക് കോൺഗ്രസിൽ ഇപ്പോഴും നിരവധി സുഹൃത്തുക്കളുണ്ട്. അതൃപ്തരായ കോൺഗ്രസുകാരെ ഉൾക്കൊള്ളുന്നതിലൂടെ പാർട്ടി രണ്ട് ലക്ഷ്യങ്ങൾ നിറവേറ്റുന്നുവെന്നാണ് ടിഎംസിയുടെ വിശ്വാസം. ഒരു വശത്ത് പാർട്ടിയുടെ സ്വാധീനം വർധിപ്പിക്കാന്‍ സാധിക്കും, മറുവശത്ത് അവർ ബിജെപിയിലേക്ക് പോകുന്നതിന് തടയിടാന്‍ സാധിക്കുകയും ചെയ്യും.

2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനെ നരേന്ദ്ര മോദിയും രാഹുൽ ഗാന്ധിയും തമ്മിലുള്ള മത്സരമായി ചുരുക്കിയാൽ, അത് ബിജെപിയുടെ മറ്റൊരു വിജയത്തിലേക്ക് നയിക്കുമെന്നാണ് ബാനർജിയും പവാറിനും മുന്നോട്ട് വെക്കുന്ന ആശയത്തിന്റെ ചുരുക്കം. കോൺഗ്രസുമായുള്ള, പ്രത്യേകിച്ച് രാഹുൽ ഗാന്ധിയുമായുള്ള അവരുടെ പ്രധാന പ്രശ്നം, കാര്യക്ഷമമല്ലാത്തതും ഏകപക്ഷീയവുമായ പ്രവർത്തനരീതി മാത്രമല്ല. കോർപ്പറേറ്റുകൾക്ക് രാഹുല്‍ ഗാന്ധി സ്വീകാര്യനല്ലെന്ന ധാരണ കൂടിയാണ്.

കോർപ്പറേറ്റ് ഇന്ത്യയ്‌ക്കെതിരെ മൊത്തത്തിൽ ഗാന്ധി ഒരിക്കലും തുറന്ന് സംസാരിച്ചിട്ടില്ലെങ്കിലും, ചില വ്യവസായ സ്ഥാപനങ്ങൾക്ക് നേരെയുള്ള അദ്ദേഹത്തിന്റെ ആക്രമണങ്ങൾ വിശ്വാസക്കുറവ് സൃഷ്ടിച്ചുവെന്നാണ് അദ്ദേഹത്തിന്റെ വിമർശകർ പറയുന്നു, ഇത് ബിജെപിയെ സഹായിച്ചു. കോർപ്പറേറ്റ് ഫണ്ടിംഗിന്റെ ആനുപാതികമല്ലാത്ത വലിയ പങ്ക് ബിജെപിക്ക് ലഭിക്കുന്നു എന്നത് രഹസ്യമല്ല. 2018ലെ കണക്കുകൾ പ്രകാരം എല്ലാ കോർപ്പറേറ്റ് ഫണ്ടിംഗിന്റെ 92 ശതമാനവും ബിജെപിക്ക് ലഭിച്ചു. അതായത് മറ്റ് ആറ് ദേശീയ പാർട്ടികൾ ഒരുമിച്ച് നൽകിയതിന്റെ 12 മടങ്ങ്.

സാമ്പത്തിക രംഗത്ത് മോദി സർക്കാരിന്റെ നിലവാരം കുറഞ്ഞ പ്രകടനത്തിന്റെ സാഹചര്യത്തില്‍ വൻകിട കോർപ്പറേറ്റ് സ്ഥാപനങ്ങളോട് പരസ്യമായി ശത്രുത പുലർത്താതിരുന്നാല്‍ പ്രതിപക്ഷത്തെ പിന്തുണയ്ക്കാൻ കോർപ്പറേറ്റുകൾ തയ്യാറാകുമെന്ന് പവാറിനേയും ബാനർജിയേയും പോലുള്ള നേതാക്കൾ വിശ്വസിക്കുന്നതായി തോന്നുന്നുവെന്നാണ് ചില രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. അതിനാലാണ്, കോൺഗ്രസിന് ആധിപത്യമില്ലാത്ത പ്രതിപക്ഷ സഖ്യത്തെ കുറിച്ചുള്ള ചർച്ചകള്‍ക്ക് അവർ നേതൃത്വം നല്‍കുന്നതും.

അതേസമയം, ടിഎംസിക്ക് എങ്ങനെ കോണ്‍ഗ്രസിന് യഥാർത്ഥ ബദലായി മാറാന്‍ കഴിയുമെന്ന ചോദ്യവും പ്രസക്തമാണ്. ഇന്നത്തെ സാഹചര്യത്തില്‍ ലോക്സഭയില്‍ തൃണമൂലിന് നേടാന്‍ കഴിയുന്ന പരമാവധി സീറ്റ് 50 കടക്കില്ല. മഹാരാഷ്ട്രയിലും ഗോവയിലും ഏതാനും കേന്ദ്രഭരണ പ്രദേശങ്ങളിലുമാണ് എൻസിപി സ്വാധീന ശക്തി. അവർക്കും തനിച്ച് 50 സീറ്റിന് മുകളില്‍ നേടാന്‍ സാധ്യമല്ലെന്ന കാര്യം വ്യക്തം. അതുകൊണ്ട് തന്നെ ഈ രണ്ട് കക്ഷികളും അവരുടെ എക്കാലത്തേയും ഏറ്റവും മികച്ച പ്രകടനം കാഴ്ച വെച്ചാലും 100 സീറ്റ് കടക്കില്ലെന്ന് വ്യക്തം.

ബിജു ജനതാദൾ, തെലങ്കാന രാഷ്ട്ര സമിതി, വൈഎസ്ആർസിപി, സമാജ്‌വാദി പാർട്ടി, ഇടതുപക്ഷ പാർട്ടികൾ, ആം ആദ്മി പാർട്ടി, ജനതാദൾ (സെക്കുലർ) തുടങ്ങിയ പാർട്ടികളെ മാത്രമല്ല, കോണ്‍ഗ്രസുമായി സഖ്യത്തിലുള്ള ഡിഎംകെ, ശിവസേന, ആർജെഡി, ജെഎംഎം, ഐയുഎംഎൽ തുടങ്ങിയ പാർട്ടികളേയും കൂടെ കൂട്ടിയാല്‍ മാത്രമേ കോണ്‍ഗ്രസ് ഇതരം പ്രതിപക്ഷ സഖ്യത്തിന് എന്തെങ്കിലും സാധ്യതയുള്ളു. ഇതോടൊപ്പം തന്നെ രാജ്യത്തെ 160 സീറ്റുകളിലാണ് കോണ്‍ഗ്രസും ബിജെപിയും നേർക്ക് നേർ പോരാടുന്നത്. അതില്‍ കോണ്‍ഗ്രസ് മികച്ച പ്രകടനം കാഴ്ചവെക്കുകയും വേണം.












Click it and Unblock the Notifications