ഞാന്‍ ചോദിച്ചത് 10 ദിവസമായിരുന്നു; പക്ഷെ കടങ്ങള്‍ എഴുതി തള്ളാന്‍ വേണ്ടി വന്നത് 2 ദിവസം: രാഹുല്‍
ദില്ലി: ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ മൂന്ന് സംസ്ഥാനങ്ങളിലായിരുന്നു കോണ്‍ഗ്രസ്സിന് വിജയിക്കാന്‍ കഴിഞ്ഞത്. മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലായിരുന്നു കോണ്‍ഗ്രസ് വിജയം. ബിജെപി ഭരണം കയ്യാളിയിരുന്ന ഈ മൂന്ന് സംസ്ഥാനങ്ങളിലും കാര്‍ഷിക പ്രശ്‌നങ്ങളായിരുന്നു ഭരണത്തിലുള്ള പാര്‍ട്ടിക്ക് തിരിച്ചടിയായത്.
അധികാരത്തിലേറിയതിന് പിന്നാലെ ഈ മൂന്ന് സംസ്ഥാനങ്ങളിലും കാര്‍ഷിക കടങ്ങള്‍ എഴുതിതള്ളിക്കൊണ്ട് കോണ്‍ഗ്രസ് ഞങ്ങള്‍ കര്‍ഷകരോടൊപ്പം എന്ന് പ്രതീതി സൃഷ്ടിക്കുകയാണ്. ഇതിന് പിന്നാലെയാണ് ഗുജറാത്തിലും അസമിലും കാര്‍ഷികാശ്വസ പദ്ധതികളുമായി ബിജെപിയും രംഗത്ത് എത്തിയിരിക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ..
കര്‍ഷക-ഗ്രാമീണ ജനത
കര്‍ഷക-ഗ്രാമീണ ജനതയുടെ വികാരമായിരുന്നു മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളിലെ ഭരണമാറ്റത്തിന് വഴിയൊരുക്കിയത്. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയാതിരുന്ന സംസ്ഥാന സർക്കാറുകള്‍ക്കെതിരെ ജനം വിധിയെഴുതുന്നതാണ് ഈ തിരഞ്ഞെടുപ്പില്‍ കാണാന്‍ കഴിഞ്ഞത്.
വാഗ്ദാനങ്ങള്‍ പാലിക്കുന്നു
മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്ഗഢിലും അധികാരത്തിലേറിയ കോണ്‍ഗ്രസ് സര്‍ക്കാറുകള്‍ തിരഞ്ഞെപ്പ് വാഗ്ദാനങ്ങള്‍ പാലിച്ചു കൊണ്ട് പുതിയൊരു രാഷ്ട്രീയ സംസ്‌കാരത്തിന് തുടക്കം കുറിക്കുകയും ചെയ്തു. മധ്യപ്രദേശിന് പിന്നാലെ ഛത്തീസ്ഗഡിലേയും രാജസ്ഥാനിലേയും കാര്‍ഷിക കടങ്ങള്‍ എഴുതിതള്ളാനുള്ള തീരുമാനം എടുത്തിരിക്കുകയാണ് കോണ്‍ഗ്രസ് സര്‍ക്കാറുകള്‍..
ആദ്യം നടപ്പിലാക്കിയത്
രാഹുല്‍ ഗാന്ധിയുടെ വാഗ്ദാനം ആദ്യം നടപ്പിലാക്കിയത് മധ്യപ്രദേശിലായിരുന്നു. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് ശേഷം കമല്‍നാഥ് ആദ്യമായി കൈകൊണ്ട നടപടി കോണ്‍ഗ്രസ്സിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനമായ കാര്‍ഷിക കടങ്ങങ്ങള്‍ എഴുതിതള്ളുക എന്നുള്ളതായിരുന്നു. അധികാരമേറ്റതിന് ശേഷം കമല്‍നാഥ് കൈകൊണ്ട ആദ്യ തീരുമാനവും ഇതായിരുന്നു.
ഒന്ന് പൂര്‍ത്തിയായി
അധികാരമേറ്റ ഉടന്‍തന്നെ തന്റെ വാക്ക് നിറവേറ്റിയ മധ്യപ്രദേശ് മുഖ്യമന്ത്രിയെ അഭിനന്ദിച്ച് രാഹുല്‍ ഗാന്ധി രംഗത്ത് വരികയും ചെയ്തു. 'മധ്യപ്രദേശില്‍ മുഖ്യമന്ത്രി കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളി. ഒന്ന് പൂര്‍ത്തിയായി, അടുത്തത് വരാനിരിക്കുന്നു.'' എന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്.
രണ്ട് മണിക്കൂറിനുള്ളില്‍
സഹകരണ ബാങ്കുകളിലെ രണ്ടുലക്ഷം രൂപവരേയുള്ള കാര്‍ഷിക കടങ്ങള്‍ മാര്‍ച്ച് 31 ന് മുമ്പ് എഴുതി തള്ളാനുള്ള തിരൂമാനമാണ് മുഖ്യമന്ത്രിയായി ചുമതലയേറ്റ് രണ്ട് മണിക്കൂര്‍ തികയുന്നതിന് മുന്നേ കമല്‍നാഥ് സ്വീകരിച്ചത്. മധ്യപ്രദേശിന് പിന്നാലെ ഛത്തീസ്ഢായിരുന്നു അടുത്തതായി കാര്‍ഷിക കടങ്ങള്‍ എഴുതിതള്ളിയത്.
ഭൂപേഷ് ബാഗല്‍
പത്ത് ദിവസത്തിനകം സംസ്ഥാനത്തെ കാര്‍ഷകരുടെ കടങ്ങള്‍ എഴുതിതള്ളുമെന്നാണ് അധികാരമേറ്റതിന് പിന്നാലെ മുഖ്യമന്ത്രി ഭൂപേഷ് ബാഗല്‍ അറിയിച്ചത്. സത്യപ്രതിജ്ഞക്ക് ശേഷം നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അവതരിപ്പിച്ചത്. കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ താങ്ങുവില ക്വിന്റലിന് 1700 ല്‍ നിന്ന് 2500 രൂപയായി ഉയര്‍ത്താന്‍ തീരുമാനിച്ചതായും ഭൂപേഷ് വ്യക്തമാക്കി.
പതിനാറ് ലക്ഷം വരെ
പതിനാറ് ലക്ഷം വരെയുള്ള കാര്‍ഷിക കടങ്ങള്‍ എഴുതിതള്ളുമെന്നാണ് ഭൂപേഷ് വ്യക്തമാക്കുന്നത്. വാഗ്ദാനങ്ങള്‍ നിറവേറ്റുകയും ജനങ്ങളുടെ ആഗ്രഹത്തിനും പ്രതീക്ഷകള്‍ക്കും ഒപ്പം നിന്ന് പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഒരു സര്‍ക്കാറായിരിക്കും ഛത്തീസ്ഗഢിലേതെന്ന് ഭൂപേഷ് ബാഗല്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
രാജസ്ഥാനിലും
അവസാനമായി രാജസ്ഥാനായിരുന്നു രാഹുലിന്റെ വാഗ്ദാനം പാലിച്ചത്. രണ്ട് ലക്ഷം രൂപവരെയുള്ള കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളാനാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. ഏകദേശം 18000 കോടിയുടെ കാര്‍ഷിക കടമാണ് രാജസ്ഥാന്‍ സര്‍ക്കാര്‍ എഴുതി തള്ളുന്നത്.
നന്ദിയറിയിച്ച് രാഹുല്‍
രാജസ്ഥാന്‍ സര്‍ക്കാറും താന്‍ നല്‍കിയ വാഗ്ദാനം പാലിച്ചതോടെയാണാ മൂന്ന് സര്‍ക്കാറുകള്‍ക്കും നന്ദിയറിയിച്ച് രാഹുല്‍ ഗാന്ധിരംഗത്ത് വന്നത്. ട്വിറ്ററിലൂടെയായിരുന്നു രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ് സര്‍ക്കാറുകളെ അഭിനന്ദിച്ച് രാഹുല്‍ ഗാന്ധി രംഗത്ത് എത്തിയത്.
ട്വീറ്റ്
' ഞങ്ങള്‍ ചോദിച്ചത് പത്തു ദിവസം. പക്ഷെ നടപ്പിലാക്കിയത് രണ്ട് ദിവസത്തിനകം'' എന്നായിരുന്നു രാഹുലിന്റെ ട്വീറ്റ്. പത്ത് ദിവസമായിരുന്നു തെരഞ്ഞെടുപ്പ് പത്രികയില്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടത്. എന്നാല്‍ രണ്ട് ദിവസത്തിനകം എല്ലാം നടപ്പിലാക്കി. ഈ വിജയമാണ് ട്വിറ്ററിലൂടെ രാഹുല്‍ പങ്കുവെച്ചത്.
ഗുജ്റാത്തില്‍
അതേസമയം കോണ്‍ഗ്രസ് പാത പിന്തുടര്‍ന്ന് കര്‍ഷകര്‍ക്ക കൂടുതല്‍ ആനുകൂല്യവുമായി ബിജെപി സര്‍ക്കാറുകളും രംഗത്ത് വന്നിരുന്നു. ഗുജ്റാത്തില്‍ 650 കോടി രൂപ വരുന്ന വൈദ്യുതി ബില്‍ എഴുതിതള്ളാന്‍ ഗുജറാത്ത് സര്‍ക്കാര്‍ തീരുമാനിച്ചതിന് പിന്നാലെയാണ് അസമിലും കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളാന്‍ ബിജെപി തയ്യാറായത്.
അസമില്‍ 600 കോടി
അസമില്‍ 600 കോടി രൂപയുടെ കാര്‍ഷിക വായ്പകള്‍ എഴുതിതള്ളുന്നതായി സര്‍ബാനന്ദ സോനോവാള്‍ സര്‍ക്കാര്‍ ചൊവ്വാഴ്ച്ചയാണ് പ്രഖ്യാപിച്ചത്. 25000 രൂപ വരേയുള്ള കാര്‍ഷിക വായ്പകളുടെ 25 ശതമാനം എഴുതിതള്ളാനാണ് സര്‍ക്കാര്‍ പദ്ധതിയെന്നാണ് പാര്‍ലമെന്ററി കാര്യ മന്ത്രിയായ ചന്ദ്രമോഹന്‍ പട്ടോവാരി അറിയിച്ചത്.