'ഇത് വലിയ അശ്രദ്ധ, അവർ റെയിൽവേയെ നശിപ്പിച്ചു'; ഉന്നതതല അന്വേഷണം വേണമെന്ന് ലാലു പ്രസാദ് യാദവ്
ഡൽഹി: ഒഡീഷ ട്രെയിൻ അപകടത്തിൽ ബിജെപിക്കെതിരെ പരോക്ഷ വിമർശനവുമായി മുൻ റെയിൽവേ മന്ത്രിയും ആർ ജെ ഡി നേതാവുമായ ലാലു പ്രസാദ് യാദവ്. സർക്കാരിന്റെ തികഞ്ഞ അനാസ്ഥയും ശ്രദ്ധക്കുറവുമാണ് ഇത്രവലിയൊരു അപകടത്തിലേക്ക് നയിച്ചതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. അപകടത്തിൽ ഉന്നതല അന്വേഷണം പ്രഖ്യാപിക്കണമെന്നും ലാലു പ്രസാദ് യാദവ് ആവശ്യപ്പെട്ടു.
'ഞാൻ കോറമണ്ഡൽ എക്സ്പ്രസിൽ യാത്ര ചെയ്തിട്ടുണ്ട്. വളരെ പ്രധാനപ്പെട്ട ട്രെയിനാണ് അത്. വലിയ അനാസ്ഥയാണ് ഉണ്ടായിരിക്കുന്നത്. ഉന്നതതല അന്വേഷണം വേണം, ഉത്തരവാദികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം. വലിയ അനാസ്ഥയാണ് ഉണ്ടായിരിക്കുന്നത്. അവർ റെയിൽവേയെ നശിപ്പിച്ചു', അദ്ദേഹം കുറ്റപ്പെടുത്തി.

ആർ ജെ ഡിയും ഔദ്യോഗിക ട്വിറ്റർ പേജിലൂടെ പ്രധാനമന്ത്രിക്കും ബി ജെ പിക്കുമെതിരെ രംഗത്തെത്തി. മുൻപ് റെയിൽവേ മന്ത്രി ആരാണെന്ന് എല്ലാവർക്കും അറിയാമെന്നും എന്നാൽ ഇപ്പോൾ ഒരേ ഒരാളാണ് എപ്പോഴും പച്ചക്കൊടി വീശുന്നത് എന്നും ആർജെഡി പരിഹസിച്ചു.
'ഞെട്ടിക്കുന്ന റെയിൽവേ അപകടം. റെയിൽവേ മന്ത്രിയുടെ പേര് ആളുകൾക്ക് അറിയുന്നൊരു കാലം മുൻപ് ഉണ്ടായിരുന്നു. റെയിൽവേ ബജറ്റ് പ്രത്യേകമായിട്ടായിരുന്നു മുൻപ് അവതരിപ്പിച്ചിരുന്നത്. റെയിൽവേ സ്വകാര്യവത്കരിച്ചിട്ടില്ല. റെയിൽവേയിൽ നിരവധി യുവാക്കൾക്ക് മുൻപ് ജോലി ലഭിക്കുമായിരുന്നു. എന്നാൽ ഇപ്പോൾ ഒരാൾക്ക് പോലും റെയിൽവേ മന്ത്രിയെ അറിയില്ല. എന്നാൽ ഇപ്പോൾ എല്ലാ പച്ചക്കൊടികളും കാണിക്കുന്നത് ഒരേയൊരു മന്ത്രിയാണ്', ആർ ജെ ഡി ട്വീറ്റിൽ പറഞ്ഞു.
രാജ്യത്തെ നടുക്കിയ അപകടത്തിൽ ഇതുവരെ 261 പേരാണ് മരിച്ചത്. 900 ഓളം പേർക്ക് പരിക്കേറ്റു.മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് വിലയിരുത്തപ്പെടുന്നത്. അതേസമയം അപകടത്തിന്റെ ഉത്തരവാദികൾക്കെതിരെ കർശന നടപടിയെടുക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. ബാലസോറിലെ ദുരന്ത സ്ഥലം സന്ദർശിച്ചതിന് പിന്നാലെയായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.
'വേദനാജനകമായ സംഭവമാണ് നടന്നത്. പരിക്കേറ്റ എല്ലാവരുടേയും ചികിത്സ ഉറപ്പാക്കും. ഗുരുതരമായ വീഴ്ചയാണിത്. എല്ലാ കോണുകളിൽ നിന്നും അന്വേഷണത്തിന് നിർദ്ദേശം നൽകിയിട്ടുണ്ട്. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കും', പ്രധാനമന്ത്രി വ്യക്തമാക്കി.
അതേസമയം കോറമണ്ഡൽ എക്സ്പ്രസിന്റെ പിഴവാണ് അപകടത്തിന് വഴിവെച്ചതെന്നാണ് പ്രാഥമിക നിഗമനം. തെറ്റായ സിഗ്നലാകാം കോറമണ്ഡൽ എക്സ്പ്രസ് ട്രാക്ക് തെറ്റി ഓടാൻ കാരണമായതെന്നും വിലയിരുത്തലുകൾ ഉണ്ട്. കോറമണ്ഡലിന്റെ നാല് ബോഗികൾ തൊട്ടടുത്ത ട്രാക്കിലൂടെ പോവുകയായിരുന്ന ഹൗറ എക്സ്പ്രസിന്റെ പിന്നിലെ കോച്ചുകളിലേക്ക് വീഴുകയായിരുന്നു.












Click it and Unblock the Notifications